അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലാന്റ് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഇന്ന് അഹമ്മദാബാദിൽ റൺമഴ പെയ്യിച്ചു. ഫോമില്ലായ്‌മയ്‌ക്ക് പഴി കേട്ട യുവതാരം ശുഭ്‌മാൻ ഗിൽ ഇന്ന് തന്റെ തീപ്പൊരി ഫോമിലേക്ക് മടങ്ങിയെത്തിയ കാഴ്‌ചയാണ് അഹമ്മദാബാദിൽ നിന്നും കണ്ടത്. 54 പന്തിൽ സെഞ്ചുറി നേട്ടം കൈവരിച്ച ഗിൽ മൂന്ന് ഫോർമാറ്രിലും സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യൻ താരമെന്ന ചരിത്രവും കുറിച്ചു.
കഴിഞ്ഞവർഷം ഏഷ്യാകപ്പിൽ അഫ്‌ഗാനെതിരെ 61 പന്തിൽ 122 റൺസ് നേടി വിരാട് കൊഹ്‌ലി നേടിയ ഇന്ത്യൻ താരത്തിന്റെ പേരിലെ ടി20യിലെ ഏറ്റവും ഉയർന്ന സ്‌കോർ ഇന്ന് ഗിൽ മറികടന്നു. 63 പന്തിൽ 126 റൺസ് നേടി ഗിൽ പുറത്താകാതെ നിന്നു. 12 ഫോറും ഏഴ് സിക്‌സറുകളുമാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും ഇന്ന് പിറന്നത്. ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇതോടെ 23കാരനായ ഗിൽ ആയി.
നേരത്തെ ഏകദിന പരമ്പരയിൽ ഇരട്ട സെഞ്ചുറി നേടിയ ഗില്ലിന് പിന്നീട് ആ ഫോമിലേക്ക് ഉയരാൻ കഴിയുന്നില്ല എന്ന വിമർശനമുണ്ടായിരുന്നു. ഇതിന് യഥാർത്ഥത്തിൽ മറുപടിയായി ഇന്നത്തെ ഇന്നിംഗ്സ്. ഇതിനിടെ ഇന്ന് ന്യൂസിലാന്റിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ടി20 സ്‌കോർ എന്ന റെക്കോർഡും അഹമ്മദാബാദിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പിറന്നു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 234 റൺസ് ആണ് ഇന്ത്യ നേടിയത്. 235 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റിനെ അർഷദീപും ക്യാപ്‌റ്റൻ ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന് വരിഞ്ഞുമുറുക്കുന്ന കാഴ്‌ചയാണ് കാണുന്നത്. 10 റൺസ് തികയും മുൻപ് മുൻനിരയിലെ നാല് വിക്കറ്റുകൾ അവർക്ക് നഷ്‌ടമായി. ടീം സ്‌കോർ 21ൽ നിൽക്കവെ ബ്രേസ്‌വെല്ലിനെയും നഷ്‌ടമായതോടെ ഏഴ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 35 റൺസ് എന്ന നിലയിലായി സന്ദർശകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |