പുൽപ്പള്ളി: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് കാൻസർ രോഗിയായ കർഷകൻ ആത്മഹത്യചെയ്തു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് (70) ജീവനൊടുക്കിയത്. സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്ന് കൃഷ്ണൻകുട്ടി 2013ൽ ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ച് പുതുക്കിയെങ്കിലും കൃഷി നശിച്ചതിനാൽ പിന്നീട് തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികൾ ആരംഭിക്കുമെന്ന് കാണിച്ച് ബാങ്ക് കഴിഞ്ഞ മാസങ്ങളിൽ പല പ്രാവശ്യം നോട്ടീസയച്ചിരുന്നു. തുടർന്ന് ബാങ്കിന്റെ നിയമോപദേശകനെ കൂട്ടി ജീവനക്കാർ വീട്ടിലെത്തുകയും ഉടൻ ജപ്തി നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പിന്നാലെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ജപ്തിനടപടികൾ ആരംഭിച്ചതായി അറിയിച്ചുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കടുത്ത മനോവിഷമത്തിലായ കൃഷ്ണൻകുട്ടി കർണ്ണാടകയിലെ അതിർത്തി ഗ്രാമമായ ബൈരക്കുപ്പയിലെത്തി വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2014 ഫെബ്രുവരിയിൽ ഇയാൾ ഭാര്യയുടെ പേരിൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത 13,500 രൂപയുടെ വായ്പയും കുടിശ്ശികയാണ്.
ഭാര്യ: വിലാസിനി. മക്കൾ: മനോജ്, പ്രിയ. മരുമക്കൾ: സന്ധ്യ, ജോയ് പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |