ശിവപ്രസാദിന്റെ മ്ലാനമായ മുഖമോ കോപാകുല ഭാവമോ നാട്ടുകാരും ബന്ധുക്കളും കണ്ടിട്ടില്ല. ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴും വിരമിച്ച ശേഷവും അതിന് മാറ്റം വന്നിട്ടില്ല. പുഞ്ചിരിയുടെ മഹാറാണിയായ മൊണാലിസയെ അല്ലേ എല്ലാർക്കുമിഷ്ടം. പൊട്ടിക്കരയുന്ന മൊണാലിസയുടെ ചിത്രം ആർക്കുവേണം? ഇതാണ് സദാ ചെറിയ കാര്യത്തിന് വലിച്ചുകെട്ടിയ മുഖവുമായി നടക്കുന്നവരോട് ശിവപ്രസാദ് ചോദിക്കാറുള്ളത്. ചിരിക്കാൻ കൂടിയല്ലെങ്കിൽ പ്രകൃതിയെന്തിന് സുന്ദരമായ പല്ലുകൾ തന്നു. ഇറച്ചി തിന്നാനോ? ചുണ്ടുകളെത്ര അലങ്കരിച്ചാലും അതിനുള്ളിൽ മനസിൽ നിന്നുവരുന്ന ചിരിയില്ലെങ്കിൽ എന്തിന് കൊള്ളാം. ശിവപ്രസാദ് സ്വയം ന്യായീകരിക്കും.
ശിവപ്രസാദിന്റെ ജീവിതം ആനന്ദപൂർണമായിരുന്നില്ല. കുട്ടിക്കാലത്ത് ഇല്ലായ്മകളുടെ ആഴം ശരിക്ക് കണ്ടു. നല്ല ജോലിയും മോശമല്ലാത്ത സമ്പത്തും കൈവന്നെങ്കിലും പഴയകാലം മറന്നിട്ടില്ല. സന്ധ്യാനാമംപോലെ പിന്നിട്ട പാതകളും അനുഭവങ്ങളും ഉരുവിടും. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർ പെടുത്തിയെങ്കിലും ഇരുവരും ഇടയ്ക്കിടെ ഫോണിൽ വിളിക്കും. കുശലം പറയും. രണ്ടാം ഭാര്യയ്ക്ക് അതെല്ലാം മനസിലാക്കാനുള്ള ഹൃദയ വിശാലതയുണ്ട്. അത് ദുഃഖങ്ങളെല്ലാമൊതുക്കി സന്തോഷം പ്രകടിപ്പിക്കുന്നതിന് ദൈവം തന്ന സമ്മാനമാണെന്ന് ശിവപ്രസാദ് പറയാറുണ്ട്.
സന്തോഷഭാവത്തിൽ ശിവപ്രസാദ് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ കേൾവിക്കാരുടെ മനസ് പൊള്ളിച്ചെന്ന് വരും. പുതിയൊരു വീടുവച്ച് ഉറ്റവരെയും സുഹൃത്തുക്കളെയും ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കുന്ന സമയം. വീട്ടിലെത്താനുള്ള റൂട്ടും ക്ഷണക്കത്തിലുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ആഘോഷിക്കാൻ മറ്റു ചടങ്ങുകളൊന്നുമില്ലല്ലോ എന്നായിരുന്നു ശിവപ്രസാദിന്റെ വാദം. അച്ഛനാകാത്തതിന്റെ തീവ്രദുഃഖം ആ വാക്കുകളിൽ പറ്റിപ്പിടിച്ചിരുന്നു.
അടുത്തൊരു ബന്ധു വീട്ടിൽവന്നപ്പോൾ വീട്ടുമുറ്റത്തെ ചെടികളെക്കുറിച്ചായിരുന്നു വർണ്ണന. പല നിറത്തിലുള്ള പൂക്കൾ. ഒന്നും ക്ഷേത്രത്തിൽ കൊടുക്കാനല്ല. അയൽവീട്ടിലെ പെൺകുട്ടികൾ കൊണ്ടുപോകും. അവർ അത് തലയിൽ ചൂടുമ്പോൾ ശിവപ്രസാദിന്റെ പുഞ്ചിരിയുടെ നിറം ഒന്നുകൂടി തിളങ്ങും. വീടിന് മുന്നിൽ ടാറിട്ട റോഡ്. നാലുവഴികൾ സന്ധിക്കുന്ന സ്ഥലം. ഏഴ് സ്കൂൾ ബസുകൾ രാവിലെയും വൈകിട്ടും വീട്ടുമുറ്റത്തെ റോഡ് വരെയെത്തും. കുട്ടികളെ കയറ്റുന്നതും ഇറക്കുന്നതും അവിടെത്തന്നെ. മറ്റു ചടങ്ങുകൾക്കൊന്നും പോയില്ലെങ്കിൽ കൃത്യമായി ശിവപ്രസാദ് എത്തും, കൈയിൽ അവർക്ക് സമ്മാനിക്കാനുള്ള പൂക്കളുമായി. കുട്ടികൾക്ക് ഇങ്ങനെ വാരിക്കോരി പൂ നൽകുന്നതുകൊണ്ടാണ് തന്റെ വീട്ടുമുറ്റത്ത് പൂക്കളും വസന്തവും ഒഴിയാത്തതെന്ന് പലരോടും പറയാറുണ്ട്. അവർ നെടുവീർപ്പിട്ടുനിൽക്കുമ്പോൾ ശിവപ്രസാദ് ശബ്ദം താഴ്ത്തി പറയാറുണ്ട്. എങ്കിലും ഇൗ വീട്ടിൽനിന്ന് പോകാനും വരാനും ഒരു കുട്ടിയില്ല. മനഃപൂർവം വിടർന്ന ചിരിയോടെ ശിവപ്രസാദ് തിരുത്തും. ഇത്രയും കുട്ടികൾ സ്കൂൾ ബസിൽ കയറുന്നതും ഇറങ്ങുന്നതും ദർശിക്കാൻ പറ്റുന്നതല്ലേ ഭാഗ്യം അവരല്ലേ മക്കൾ . സൂര്യോദയം കാണുന്ന സന്തോഷമാണ് സ്കൂൾ ബസുകൾ വരുന്നസമയം ശിവപ്രസാദിന്റെ മുഖത്ത്.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |