എഴുത്തുകാരൻ എന്ന നിലയിൽ ഡോ.ശശി തരൂരിന്റേതായി ഏറ്റവും ഒടുവിൽ വന്ന രചന 'അംബദ്കർ എ ലൈഫ്' എന്ന പുസ്തകമായിരുന്നു. അംബദ്കറിനെക്കുറിച്ച് അനവധി പുസ്തകങ്ങൾ വന്നിട്ടുണ്ടെങ്കിലും ഹൃസ്വവും കാമ്പുള്ളതുമായിരുന്നു തരൂരിന്റെ രചന.ഈ അവസരത്തിലാണ് ശ്രീനാരായണ ഗുരുദേവനെ കുറിച്ച് ഒരു പുസ്തകം എഴുതാൻ ആലോചിക്കുന്നു എന്ന സൂചന അദ്ദേഹം നൽകിയത്.അതേക്കുറിച്ചുള്ള ചോദ്യത്തിന് തരൂർ ഇങ്ങനെ മറുപടി നൽകി.
' ഞാൻ ആലോചിക്കുന്നുണ്ട്. എന്തായാലും ഈ വർഷം ഒരു പുതിയ പുസ്തകം എഴുതിത്തുടങ്ങാൻ ആഗ്രഹിക്കുന്നില്ല. കാരണം അടുത്തവർഷം ലോകസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കാകും. തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാനും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് ചെയ്യാനുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതെല്ലാം കഴിഞ്ഞശേഷമേ ഇനി അടുത്ത ഒരു പുസ്തകത്തെ കുറച്ച് ചിന്തിക്കുന്നുള്ളൂ. പക്ഷേ അഥവാ ഒരു പുസ്തകത്തെ പറ്റി ചിന്തിക്കുകയാണെങ്കിൽ എന്റെ മനസ്സിൽ കൂടുതലുള്ളത് ശ്രീനാരായണ ഗുരുവിനെ കുറിച്ചാണ്. കാരണം 24 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ആകെ രണ്ടു ബയോഗ്രഫിയെ എഴുതിയിട്ടുള്ളൂ. ഒന്ന് നമ്മുടെ നെഹ്റുവിനെ കുറിച്ച് , രണ്ടാമത് അംബേദ്കറിനെ കുറിച്ച്. ഇരുവരെയും കുറിച്ച് വലിയ ഡോക്യുമെന്റേഷൻ ഉണ്ട് മികച്ച പുസ്തകങ്ങളുണ്ട് . പക്ഷേ ചെറുതായിട്ട്, എന്ന് പറഞ്ഞാൽ ഒരു 200 - 250 പേജിനകത്ത് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും വായിക്കാനും എന്താണ് അവർ നമുക്ക് തന്നത്, വാട്ട് ഈസ് ദെയർ ലെഗസി, അങ്ങനെ ഒരു പുസ്തകത്തിൽ കണ്ടിരുന്നില്ല. രണ്ടുപേരെയും കുറിച്ച് . ഞാൻ അത് ചെയ്തപ്പോൾ ഒരു പുതിയ കോൺട്രിബ്യൂഷൻ ആയി . നെഹ്റുവിന്റെ കാര്യത്തിൽ ഞാൻ എഴുതിയത് അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്തായിരുന്നു. ആ സമയത്ത് നെഹ്റുവിനെ ആദ്യം ആക്ഷേപിക്കാൻ തുടങ്ങിയ കാലമായിരുന്നു. ഞാൻ പറഞ്ഞത് എന്തായിരുന്നു അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ നമ്മൾ മനസ്സിലാക്കേണ്ടത്, അത് ഞാൻ എഴുതി.
അംബേദ്കർ 65 വയസ്സിൽ മരിച്ച ശേഷം 65 വർഷമായിട്ടുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഈ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ വേണ്ടി എഴുതാനുള്ള സമയമായി. അങ്ങനെ ഞാൻ അതും ചെയ്തു. ശ്രീനാരായണ ഗുരുവിനെ സ്നേഹിക്കാനും ആദരിക്കാനും കോടിക്കണക്കിന് ആൾക്കാരുണ്ട്. പക്ഷേ അദ്ദേഹത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയിലോ, ഹിന്ദിയിലോ, വേറെ ഭാഷയിലോ, നമ്മുടെ ശിവഗിരി ആശ്രമം ഇറക്കുന്ന പുസ്തകം ഒഴിച്ചിട്ട് വേറെ അത്ര വലിയ പുസ്തകങ്ങൾ എന്റെ അറിവിൽ ജനങ്ങൾക്കിടയിൽ ഇല്ല. അപ്പോൾ ഞാൻ റിസർച്ച് ചെയ്തിട്ട് വായിക്കാൻ പോകുകയാണ് . എന്റെ അഭിപ്രായത്തിൽ നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഇടപെടേണ്ട ആവശ്യമില്ല.
എന്നാലും എഴുതും?
എന്റെ അഭിപ്രായത്തിൽ ആ ഒരു ഗ്യാപ്പ് ഉണ്ടെങ്കിൽ, ഞാനൊരു പുസ്തകം എഴുതിയ കാരണം പുതിയൊരു കോൺട്രിബ്യൂഷൻ കൊണ്ടുവരാൻ സാധിക്കും എന്നുണ്ടെങ്കിൽ ഞാൻ എഴുതും.
താങ്കളെപ്പോലുള്ള ഒരാൾ അതെഴുതുന്നത് വളരെ നന്നായിരിക്കും
എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്
എനിക്ക് ഓർമ്മയുണ്ട്. ഞാൻ ശിവഗിരിയിൽ പോയപ്പോൾ അവർ തന്നെ എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്തായാലും അത് മനസ്സിൽ നിന്ന് വിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |