ന്യൂഡൽഹി: ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി എന്ന് ആരോപിച്ച് കൊണ്ടുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ നഷ്ടത്തിലേയ്ക്ക് കൂപ്പുകൂത്തിയ അദാനി ഗ്രൂപ്പിന് എസ്ബിഐ അനുവദിച്ച നൽകിയ വായ്പയുടെ കണക്കുകൾ പുറത്ത്. രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എസ്ബിഐ അദാനി ഗ്രൂപ്പിന്റെ കീഴിലെ വിവിധ കമ്പനികൾക്ക് 21,000 കോടി രൂപയുടെ വായ്പകൾ അനുവദിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.
ഓഹരി വിപണിയിലെ മൂല്യതകർച്ച മൂലം 100 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് കഴിഞ്ഞ ആഴ്ച നേരിടേണ്ടി വന്നത്. അതിനിടയിലാണ് എസ്ബിഐയുമായുള്ള വായ്പാ ഇടപാടുകളെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്. എന്നാൽ അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളിൽ ആശങ്കയില്ല എന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖര പറഞ്ഞു.
ഹിൻഡൻബർഗ് ഉയർത്തിയ വെല്ലുവിളികൾക്കിടയിൽ അനുബന്ധ ഓഹരികൾ വിൽപ്പനയ്ക്ക് വെച്ചുള്ള ധനസമാഹരണവും അദാനി ഗ്രൂപ്പ് നിർത്തിവെച്ചിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓൺ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) ഒരു പരിധിവരെ വിജയകരമായി തുടരുന്നതിനിടയിലായിരുന്നു നടപടി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ കമ്പനി നഷ്ടം നേരിട്ടെങ്കിലും എഫ്പിഒ നിർത്തിവെച്ചതോടെ ആയിരുന്നു ഓഹരി മൂല്യത്തിൽ കൂടുതൽ ഇടിവ് നേരിട്ടത്. 45.5 ദശലക്ഷം ഓഹരികളാണ് ഫോളോഓൺ പബ്ലിക് ഓഫറിംഗിൽ വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് ഓഹരി വിപണിയിൽ നിന്നുള്ള പിന്മാറ്റം എന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |