കൊച്ചി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസ് നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദ്ദേശിച്ചു. 2017 ജൂലായ് 25ന് യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ മയക്കുമരുന്ന് കുത്തിവച്ച് കൊന്ന കേസാണിത്.
തലാലിന്റെ ബന്ധുക്കൾ മാപ്പ് നൽകിയാൽ നിമിഷയ്ക്ക് ശിക്ഷയിൽ ഇളവു ലഭിക്കും. ഇവരുടെ മാപ്പ് രേഖ ഉൾപ്പെടെയുള്ളവ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. മാപ്പ് നൽകാൻ 1.5 കോടി രൂപ തലാലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. പക്ഷേ നടപടികൾ മുന്നോട്ടു പോയിരുന്നില്ല. നയതന്ത്രതലത്തിലും കോടതിയിലും ദ്രുതഗതിയിലുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേസിൽ തിരിച്ചടിയുണ്ടായേക്കും. നിർധനയായ നിമിഷയുടെ മോചനത്തിനായി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലെ ആക്ഷൻ കൗൺസിൽ ഫണ്ട് സ്വരൂപിക്കുന്നുണ്ട്.
തലാലിന്റെ രണ്ട് സഹോദരിമാർ ഒത്തുതീർപ്പിന് തയ്യാറാകുന്നില്ലെന്നും സൂചനയുണ്ട്. മാപ്പ് ലഭിക്കാതെ രേഖകൾ സമർപ്പിക്കപ്പെട്ടാൽ നിമിഷയുടെ മോചനസാദ്ധ്യതകൾ മങ്ങും.
യെമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാലക്കാട് സ്വദേശിനിയാണ് നിമിഷ. 2020ലാണ് തലസ്ഥാനമായ സനയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |