മുംബയ്: അദാനി ഗ്രൂപ്പിന് നൽകിയ വായ്‌പകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. ജനുവരി 31വരെയുള്ള വായ്‌പകളുടെ വിശദാംശമാണ് തേടിയത്. ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലാണിത്.
2021-22 പ്രകാരം അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനികളായ അദാനി എന്റർപ്രൈസസ്, പോർട്‌സ്, പവർ, ഗ്രീൻ, ട്രാൻസ്‌മിഷൻ എന്നിവയുടെ സംയുക്ത കടബാദ്ധ്യത 2.1 ലക്ഷം കോടി രൂപയാണ്. ഇതിൽ 38 ശതമാനം മാത്രമാണ് ബാങ്ക് വായ്പകൾ. എസ്.ബി.ഐ 20,000 കോടിയോളം രൂപയുടെ വായ്‌പ അദാനിക്ക് നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയിട്ടുള്ളത് 7,000 കോടി രൂപയാണ്.
നഷ്‌ടം $100 ബില്യൺ കടന്നു;
നിരീക്ഷിക്കാൻ നിഫ്‌റ്റി
20,000 കോടി രൂപ ഉന്നമിട്ട എഫ്.പി.ഒ റദ്ദാക്കിയിട്ടും അദാനി ഗ്രൂപ്പ് ഓഹരികളുടെ തകർച്ച ഇന്നലെയും തുടർന്നു. ഇതോടെ മൊത്തം നഷ്‌ടം 10,000 കോടി ഡോളർ പിന്നിട്ടു; ഏകദേശം 8.2 ലക്ഷം കോടി രൂപ.
വിദേശ ധനകാര്യസ്ഥാപനങ്ങളാണ് (എഫ്.ഐ.ഐ) അദാനി ഓഹരികൾ വിറ്റൊഴിയാൻ മത്സരിക്കുന്നത്.
ക്രെഡിറ്റ് സ്വിസ്, സിറ്റി ഗ്രൂപ്പ് എന്നിവ ഈടായി അദാനിഗ്രൂപ്പ് കടപ്പത്രങ്ങൾ സ്വീകരിക്കുന്നത് നിറുത്തി.
ഓഹരിയിടിവിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിലെ ഏതാനും ഓഹരികളെ എൻ.എസ്.ഇ (നിഫ്‌റ്റി) പ്രത്യേകനിരീക്ഷണ വിഭാഗത്തിലാക്കി (എ.എസ്.എം). ഇതോടെ ഈ ഓഹരികളിൽ വ്യാപാരനിയന്ത്രണങ്ങളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |