തൊടുപുഴ: അങ്കമാലി- ശബരി റെയിൽവേ പദ്ധതി പുനർനിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ട് ഡീൻ കുര്യാക്കോസ് എം.പി ചർച്ച നടത്തി. ആ സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും സംസാരിച്ചു. രണ്ട് മന്ത്രിമാരും വളരെ അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും എം.പി പറഞ്ഞു. കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരെയും കേരള സർക്കാരിനെയും കൂടി ഉൾപ്പെടുത്തി ഇക്കാര്യത്തിൽ ഒരു ചർച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് മന്ത്രിയെ കണ്ടതെന്ന് എം.പി. പറഞ്ഞു. കേരള സന്ദർശനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പാർലമെന്റ് സമ്മേളനത്തോടൊപ്പംതന്നെ ശബരി പദ്ധതിയുടെ പുനർനിർമാണം സംബന്ധിച്ച് പ്രതീക്ഷാനിർഭരമായ ഒരു മറുപടിയാണ് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചതെന്നും എംപി. പറഞ്ഞു.
ബഡ്ജറ്റിൽ ഇത്തവണ 2.4 ലക്ഷം കോടി രൂപയാണ് റെയിൽവേയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. പുതിയ പാതയ്ക്ക് വേണ്ടി 31,000 കോടി രൂപ ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളം നിരാശപ്പെടേണ്ടി വരില്ലെന്നുമാണ് കേന്ദ്രറെയിൽവേ മന്ത്രി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |