തിരുവനന്തപുരം: കാറുകളുടെ നികുതി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഇന്നത്തെ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനം ഏറ്റവും ദോഷകരമായി ബാധിക്കുക സാധാരണക്കാരെയും മദ്ധ്യവർഗത്തെയും. ശരിക്കുപറഞ്ഞാൽ അവരെ തിരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയാണ് എന്നും പാവപ്പെട്ടവനൊപ്പം എന്നവകാശപ്പെടുന്ന എൽ ഡി എഫ് സർക്കാർ ചെയ്യുന്നത്.
അഞ്ചുലക്ഷം രൂപവരെയുള്ള കാറുകൾക്ക് ഒരു ശതമാവും അഞ്ചുമുതൽ 15 ലക്ഷം വരെയുള്ള കാറുകൾക്ക് രണ്ട് ശതമാനവും, പതിനഞ്ചുലക്ഷം മുതൽ മുകളിലോട്ടുള്ളവയ്ക്ക് ഒരു ശതമാനവുമാണ് നിരക്കിൽ വർദ്ധനവുണ്ടാകുന്നത്.ഇതിനൊപ്പം പുതിയ വാഹനങ്ങളിൽ നിന്ന് രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്ന ഒറ്റത്തവണ സെസും കൂട്ടിയിട്ടുണ്ട്. നിലവിൽ അഞ്ചുലക്ഷം രൂപയ്ക്ക് വാങ്ങാൻ കഴിയുന്നത് നാമമാത്രമായ കാറുകൾ മാത്രമാണ്. .സുരക്ഷയും മറ്റ് സൗകര്യങ്ങളും പരിഗണിച്ച് മദ്ധ്യവർഗക്കാർ കൂടുതലായും വാങ്ങുന്നത് അഞ്ചുലക്ഷം മുതൽ 15 ലക്ഷംരൂപ വരെ വിലയുള്ള കാറുകളാണ്. അതായത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറുകൾ അഞ്ചുലക്ഷം മുതൽ 15 ലക്ഷംരൂപ വരെയുള്ളതാണ്. ഇവയുടെ വിലയാണ് രണ്ട് ശതമാനം കൂട്ടിയത്.പ്രഖ്യാപനം ഏപ്രിൽ ഒന്നിന് നിലവിൽ വരുന്നതോടെ അഞ്ചരലക്ഷത്തോളം രൂപ വിലയുള്ള കാർ വാങ്ങുന്ന ഒരാൾ പതിനൊന്നായിരം രൂപയോളം ഇപ്പോഴുള്ളതിനേക്കാൾ അധികം നൽകേണ്ടിവരും..
15 ലക്ഷം മുതൽ മുപ്പതുലക്ഷം വരെയുള്ള കാറുകൾക്കും മുപ്പതുലക്ഷം രൂപയ്ക്ക് മുകളിലോട്ടുള്ളവയ്ക്കും ഒരു ശതമാനം മാത്രമാണ് നിരക്ക് വർദ്ധന. സാധാരണക്കാരല്ല ഇവ വാങ്ങുന്നത്. കാറുകളുടെ ഫാൻസി നമ്പർ വില്പനയിലൂടെയും ജനത്തിന്റെ പോക്കറ്റടിക്കാനാണ് സർക്കാർ നീക്കം.
രണ്ടുലക്ഷം രൂപവരെ വിലയുള്ള പുതിയ ബൈക്കുകളുടെ ഒറ്റത്തവണ നികുതിയിൽ രണ്ട് ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയും മദ്ധ്യവർഗത്തെയും തന്നെയാണ്.
അതേസമയം, കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടർ ക്യാബ് എന്നിവയ്ക്ക് നിലവിൽ 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. ഇത് വാഹനവിലയുടെ അഞ്ച് ശതമാനമായി കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |