കൊച്ചി: ദുരൂഹസാഹചര്യത്തിൽ ലോഡ്‌ജിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലായ 22കാരിയുടെ നില അതീവ ഗുരുതരം. ബുധനാഴ്ചയാണ് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ വെന്റിലേറ്ററിലാണ്.
തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ ട്രെയിനിൽ കൊച്ചിയിലെത്തിയത്. വിസ, മെഡിക്കൽ പരിശോധനയ്ക്കായി ഇടപ്പള്ളിയിലെ ഖത്തർ വിസാ സെന്ററിൽ വന്നതാണിവർ. പാലാരിവട്ടത്തെ ലോഡ്ജിലാണ് ആദ്യം താമസിച്ചത്. ഇവിടെനിന്ന് ചില ആൺസുഹൃത്തുക്കൾക്കൊപ്പം ഫോർട്ടുകൊച്ചിയിലും മറ്റും കറങ്ങി. തിരികെ എത്തിയശേഷം അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നു.
തുടർന്ന് എറണാകുളം സൗത്തിലെ ലോഡ്ജിലും താമസിച്ചു. അവശനിലയിൽ മടങ്ങാൻ കഴിയാത്തതിനെ തുടർന്ന് നോർത്തിലെ ലോഡ്ജിൽ മുറിയെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 24കാരിയായ കൂട്ടുകാരിയും ആൺസുഹൃത്തും ചേർന്നാണ് ലിസി ആശുപത്രിയിലെത്തിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി. മൊഴിയെടുക്കാൻ കഴിയാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ചികിത്സാവിവരങ്ങൾ ലിസി ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇതിനിടെ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ മൊഴി വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി. ഇന്നലെ ഇവർ സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങി. ഐ.സി.യുവിൽ കഴിയുന്ന യുവതിയുടെ മാതാപിതാക്കൾ വേറിട്ടുകഴിയുന്നവരാണ്. മാതാവ് വിദേശത്തുമാണെന്നറിയുന്നു. കേസിൽ എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |