കൊച്ചി: കുവൈറ്റിലെ ആദ്യകാല മലയാളി വ്യവസായിയും സാഹിത്യകാരനും മാനേജ്മെന്റ് വിദഗ്ദ്ധനും മലയാളം ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ജോൺ മാത്യു (84) നിര്യാതനായി.തേവരയിലെ വീടായ 'ഉപരിക മാളിക'യിലായിരുന്നു അന്ത്യം.സംസ്കാരം 26ന് വൈകിട്ട് 6ന് രവിപുരം ശ്മശാനത്തിൽ.ഉച്ചയ്ക്ക് 2മുതൽ 5വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
പത്തനംതിട്ട കൊടുമൺ നീലംപിലാലിൽ കുടുംബാംഗമായ ജോൺ മാത്യു കെമിക്കൽ എൻജിനിയറിംഗ് രണ്ടാം റാങ്ക് നേടി ഫാക്ടിൽ ജോലിക്ക് കയറി.പിന്നീട് രാജിവച്ച് കുവൈറ്റിലെത്തി പെട്രോകെമിക്കൽ രംഗത്ത് പ്രവർത്തിച്ചു.ആറ് പതിറ്റാണ്ട് അവിടെയായിരുന്നു.പതിനായിരക്കണക്കിന് മലയാളികൾക്ക് ഇക്കാലയളവിൽ കുവൈറ്റിൽ ജോലി നൽകി.1981ൽ സ്ഥാപിച്ച സ്വന്തം എൻജിനിയറിംഗ് കമ്പനി ഇന്ന് 7000പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ്.1984ൽ കേരളത്തിൽ മലയാളം ഇൻഡസ്ട്രീസ് ലിമിറ്റഡിന് തുടക്കമിട്ടു.എറണാകുളം മെർമെയ്ഡ് ഹോട്ടൽ ഉടമയാണ്.
ബാലഗോപാൽ എന്ന പേരിലാണ് നാസ്തികനായിരുന്ന ജോൺമാത്യു സാഹിത്യരചന നടത്തിയത്.ഇംഗ്ളീഷിലും മലയാളത്തിലുമായി നാല് നോവലുകൾ എഴുതി.പരിണാമത്തെക്കുറിച്ചും രണ്ട് ഗ്രന്ഥങ്ങൾ രചിച്ചു.
കുവൈറ്റ് യുദ്ധകാലത്ത് മലയാളികളെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകി.
യുദ്ധത്തിൽ നശിച്ച ബിസിനസ് പിന്നീട് വീണ്ടും കെട്ടിപ്പടുത്തു.
പ്രശസ്ത ചിത്രകാരിയും സാഹിത്യകാരിയുമായ എലിസബത്ത് ജോൺ മാത്യുവാണ് ഭാര്യ. മക്കൾ:അന്ന (യു.എസ്.എ),മറിയം (യു.കെ.),സാറ (യു.എസ്.എ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |