@കൗൺസിൽ യോഗത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ചർച്ച
കോഴിക്കോട്: പ്രതിഷേധത്തിനിടയിലും കോതിയിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാനുറച്ച് കോർപ്പറേഷൻ. ആശങ്ക പരിഹരിച്ചും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയും പ്ലാന്റ് നിർമ്മിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. കോതിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയും തുടർന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ വീട്ടിലേക്കുണ്ടായ പ്രതിഷേധ പ്രകടനവും ഇന്നലെ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം ഒന്നേ മുക്കാൽ മണിക്കൂറോളം ചർച്ച ചെയ്തു.
പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയെന്നും സ്ത്രീകളെയടക്കം മർദ്ദിച്ചതിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗം എസ്.കെ.അബൂബക്കർ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മേയർ ഡോ.ബീന ഫിലിപ്പ് അനുമതി നിഷധിച്ചു. പ്ലാന്റിനെതിരെ യു.ഡി.എഫും എസ്.ഡി.പി.ഐയും ഡെപ്യൂട്ടി മേയറെ വ്യക്തിഹത്യ നടത്തി വീട്ടിലേക്ക് മാർച്ച് നടത്തിയതിനെതിരെ സി.പി.എമ്മിലെ എം.സി.അനിൽകുമാർ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് പാസാക്കി. യു.ഡി.എഫ് എതിർത്തെങ്കിലും ബി.ജെ.പി നിഷ്പക്ഷത പാലിച്ചു.
യു.ഡി.എഫ് പ്രമേയം വസ്തുതാ വിരുദ്ധമാണെന്ന് പറഞ്ഞാണ് മേയർ തള്ളിയത്. നരനായാട്ട് നടന്നിട്ടില്ലെന്നും സ്ത്രീകളെ പിടിച്ചുമാറ്റുക മാത്രമാണ് ചെയ്തതെന്നും മേയർ പറഞ്ഞു.
പുറംപോക്ക് ഭൂമിയിലാണ് കോതിയിലെ പ്ലാന്റെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അനിൽകുമാർ പറഞ്ഞു. ഡെപ്യൂട്ടിമേയർക്കെതിര മോശം മുദ്രാവാക്യങ്ങൾ വിളിച്ച് നടത്തിയ മാർച്ച് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്നും മണ്ണ് പരിശോധനയ്ക്ക് മാത്രമാണ് അനുമതിയെന്നും എസ്.കെ.അബൂബക്കർ പറഞ്ഞു.
ജനവികാരത്തെ ഉൾക്കൊണ്ട് ജനങ്ങൾക്കൊപ്പമാണ് യു.ഡി.എഫ് നിൽക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയെ അനുകൂലിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത വ്യക്തമാക്കി. യു.ഡി.എഫ് വികസന പദ്ധതികളെ അനാവശ്യമായി എതിർക്കുമ്പോൾ ബി.ജെ.പി. എസ്.ടി.പി ക്കും കോതി അറവുശാലയ്ക്കും അനുകൂലമായ നിലാപാടാണെടുത്തതെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. കെ.മൊയ്തീൻ കോയ, ഡോ.എസ്.ജയശ്രീ, എൻ.സി.മോയിൻകുട്ടി, അഡ്വ.സി.എം.ജംഷീർ, ടി.കെ.ഷമീന, എം.ബിജുലാൽ, സി.പി.സുലൈമാൻ, ഒ.സദാശിവൻ, പി.കെ.നാസർ, എം.സി.സുധാമണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഭക്ഷ്യശാലകളിൽ പരിശോധന തുടരും
കോഴിക്കോട് : ഭക്ഷണ ശാലകളിലെ പരിശോധന കോർപ്പറേഷനിൽ കർശനമായി തുടരുമെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി കൗൺസിൽ യോഗത്തിൽ അറിയിച്ചു. മേയ് രണ്ട് മുതൽ ഇന്നലെ വരെ 266 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും 94 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. ഇതുവരെ 63550 രൂപ പിഴയിട്ടു. 52670 രൂപ പിഴ ഈടാക്കിയതായി അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയാണ് നഗരത്തിൽ ഭക്ഷണ ശാലകളിൽ സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധ ക്ഷണിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന സംയുക്ത പരിശോധന നടത്തുമെന്ന് സെക്രട്ടറി വ്യക്തമാക്കി. നിലവിൽ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. നൈറ്റ് സ്ക്വാഡുകളും ഹോളിഡേ സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് എക്സൈസുമായി ചേർന്ന് സ്കൂളുകളുടെ സമീപത്തെ കടകളിൽ പരിശോധന നടത്തുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
കുടിൽതോട് വാർഡിലെ വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് കൗൺസിലർ വി. പ്രസന്ന ശ്രദ്ധക്ഷണിച്ചു. പി.എൻ.അജിതയും പി.സരിതയും ഇക്കാര്യം ശ്രദ്ധക്ഷണിച്ചു. 4000ൽ താഴെ രൂപ പെൻഷൻ വാങ്ങിക്കുന്നവർക്ക് സാമൂഹ്യക്ഷേമ പെൻഷൻ അനുവദിക്കാനുള്ള നടപടി വേണമെന്ന് ടി. മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു. മൊയ്തുമൗലവി മ്യൂസിയത്തിന്റെ നവീകരണം നടപ്പാക്കണമെന്നും ജനങ്ങൾക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കണമെന്നും കെ.റംലത്ത് ശ്രദ്ധക്ഷണിച്ചു. സി.എച്ച് ഫ്ലൈഓവർ നവീകരണം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുമെന്നും അതുവരെ വ്യാപാരികൾ മാറിനിൽക്കണമെന്നാണ് തീരുമാനമെന്നും അറിയിച്ചു. അനുരാധ തായാട്ടാണ് ഇക്കാര്യം ശ്രദ്ധക്ഷണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |