ശാസ്താംകോട്ട: മെഴുകുതിരിയിൽ നിന്ന് പാവാടയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽമുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയയാണ് (17) മരിച്ചത്.
കഴിഞ്ഞ മാസം 14ന് രാത്രിയായിരുന്നു അപകടം. കറന്റ് പോയപ്പോൾ മെഴുകുതിരി കത്തിക്കുന്നതിനിടെ പാവാടയിൽ തീ പിടിക്കുകയായിരുന്നു. ടിന്നർ തുടച്ചശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി അറിയാതെ ധരിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഇതാണ് പെട്ടന്ന് തീ പിടിക്കാനുള്ള കാരണം. സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയിൽവേഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി സുഖംപ്രാപിച്ച് വരികയായിരുന്നു. അതിനിടെ തിങ്കളാഴ്ച നില വഷളാവുകയും ഉച്ചയ്ക്ക് 2.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |