കുളത്തുപ്പുഴ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കുളത്തൂപ്പുഴ ഏഴംകുളം പൊയ്കയിൽ വീട്ടിൽ ബിജുമാത്യു - സൂസി ദമ്പതികളുടെ മകൻ റുബൈൻ ബിജു (15), കണ്ടച്ചിറ റോഷ്‌ന മൻസിലിൽ ഷറഫുദ്ദീൻ - നാഫി ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (16) എന്നിവരാണ് മരിച്ചത്. മറ്റ് പേർ കൂടി ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ പത്തോടെയാണ് സാം ഉമ്മൻ മെമ്മോറിയൽ ഹൈസ്കൂളിന് സമീപത്തെ തടി ഡിപ്പോയോട് ചേർന്ന് കല്ലടയാറ്റിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങിയത്. വേനൽക്കാലത്തും ശക്തമായ ഒഴുക്കുള്ള ഭാഗമാണിവിടം. നീന്തുന്നതിനിടയിൽ നാലുപേർ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ഇവരിൽ ചിതറ സ്വദേശി സൗരവിനെയും കുളത്തൂപ്പുഴ സാം നഗർ സ്വദേശി അദ്വൈത് വിജയിനെയും മറ്റ് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് രക്ഷപ്പെടുത്തി. അപ്പോഴേക്കും റൂബൈൻ ബിജുവും മുഹമ്മദ് റോഷനും ഒഴുക്കിൽപ്പെട്ട് പോയിരുന്നു. വിദ്യാർത്ഥികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പത്തരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ ആറിന്റെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികളായ നെടുവന്നൂർ കടവ് സ്വദേശി ബിജു, കല്ലുവെട്ടാംകുഴി സ്വദേശിയായ രാജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കഴിഞ്ഞ ദിവസങ്ങളിൽ സാം ഉമ്മൻ സ്കൂളിൽ വച്ചാണ് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രമേള നടന്നത്. മേളയ്ക്കായി മാറ്റിയ ക്ലാസ് മുറികളിലെ ബഞ്ചും ഡെസ്കുകളും ക്രമീകരിക്കേണ്ടതിനാൽ ഇന്നലെ സ്കൂളിന് അവധിയായിരുന്നു. സ്കൂളിൽ പോകേണ്ടാഞ്ഞതിനാലാണ് ഏഴംഗ സംഘം ട്യൂഷൻ കഴിഞ്ഞ് ആറ്റിൽ കുളിക്കാൻ പോയത്. രക്ഷപ്പെട്ട അദ്വൈത് വിജയ് ശ്വാസ തടസത്തെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാര്യമായ പ്രശ്നങ്ങളില്ലാത്ത സൗരവ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |