2006 ജൂലായ് ഒമ്പത്. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റലിയും ഫ്രാൻസും ഏറ്റുമുട്ടി. കളിതുടങ്ങി ഏഴാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ സിനഡിൻ സിഡാൻ ഫ്രാൻസിനെ മുന്നിലെത്തിച്ചു. 19 - ാം മിനിറ്റിൽ മാർക്കോ മറ്റരാസി ഗോൾ മടക്കി. മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും തുല്യത പാലിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോൾ നേടി ഇറ്റലി കിരീടം ചൂടി. അവരുടെ നാലാമത്തെ കിരീടവിജയം ; 24 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആദ്യ വിജയം. ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ആരാധകർ ആഹ്ളാദിച്ചു. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും ആഹ്ളാദം അലതല്ലി. കോൺഗ്രസുകാർക്ക് ഫ്രാൻസിനോട് വിരോധമുണ്ടായിരുന്നതുകൊണ്ടല്ല എ.ഐ.സി.സി പ്രസിഡന്റ് ഇറ്റാലിയൻ വംശജ ആയിരുന്നതു കൊണ്ടുമാത്രം. അതായിരുന്നു എക്കാലത്തും കോൺഗ്രസുകാർക്ക് നെഹ്റു - ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം.
നെഹ്റു - ഗാന്ധി കുടുംബത്തിന്റെ മേന്മയും മേൽക്കോയ്മയും അംഗീകരിക്കാത്ത ആർക്കും കോൺഗ്രസിൽ തുടരാനാവില്ല. സ്വർഗത്തിൽ ദൈവമുണ്ടെന്ന വിശ്വാസം പോലെയോ അതിനേക്കാളുമോ പ്രധാനമാണ് പാർട്ടിയെ നയിക്കാൻ നെഹ്റു കുടുംബമുണ്ടെന്ന വിശ്വാസം. നെഹ്റു ജീവിച്ചിരുന്ന കാലത്തുതന്നെ അത്തരമൊരു ധാരണ അഹിംസാ പാർട്ടിക്കാർക്കിടയിൽ വ്യാപകമായിരുന്നു. പണ്ഡിറ്റ്ജി ഉള്ളിടത്തോളം കാലം പാർട്ടിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ പേടിക്കാനില്ലെന്ന് അവർ വിശ്വസിച്ചു. നെഹ്റുവാണെങ്കിൽ തനിക്കുശേഷം മകൾ ഇന്ദിരാഗാന്ധി പാർട്ടിയെയും രാജ്യത്തെയും നയിക്കണമെന്നു ഗൂഢമായെങ്കിലും ആഗ്രഹിച്ചു. അതിന്റെ ഭാഗികമായ പൂർത്തീകരണം 1959 ൽ ഇന്ദിരയെ കോൺഗ്രസ് അദ്ധ്യക്ഷയായി തിരഞ്ഞെടുത്തതിലൂടെ പ്രകടമായി. പാർട്ടിയിൽ കഴിവും പ്രാപ്തിയുമുള്ള നേതാക്കൾ ഇല്ലാത്തതുകൊണ്ടല്ല ഇന്ദിര എ.ഐ.സി.സി പ്രസിഡന്റായത്. നെഹ്റുവിന്റെ ഏകപുത്രി എന്നതായിരുന്നു അവരുടെ പ്രധാന യോഗ്യത. നെഹ്റുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ ആരായിരിക്കും പിൻഗാമിയെന്ന വിഷയം പാശ്ചാത്യ മാദ്ധ്യമങ്ങളും നിരീക്ഷകരും ചർച്ചചെയ്യാൻ തുടങ്ങി. മൊറാർജി ദേശായി, ലാൽ ബഹാദൂർ ശാസ്ത്രി, ഗുൽസാരിലാൽ നന്ദ, വി.കെ. കൃഷ്ണമേനോൻ തുടങ്ങി പല പേരുകളും പൊങ്ങിവന്നു. പാകിസ്ഥാനിലെപ്പോലെ ഇന്ത്യയിലും പട്ടാളവിപ്ളവം നടക്കുമെന്ന ധാരണയിൽ ചില മാദ്ധ്യമങ്ങൾ ജനറൽ തിമ്മയ്യയുടെ പേരുപോലും ചർച്ചചെയ്തു. 1962 ലെ യുദ്ധത്തിലുണ്ടായ പരാജയം കൃഷ്ണമേനോന്റെ സാദ്ധ്യതകളില്ലാതാക്കി. മറ്റു ഭൈമീകാമുകന്മാർ നെഹ്റുവിന്റെ മരണവും കാത്തിരുന്നു. 1963 ഒക്ടോബർ രണ്ടിന് മദ്രാസ് മുഖ്യമന്ത്രി കാമരാജ് ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് രാജിവച്ചു. താനടക്കമുള്ള മുതിർന്ന നേതാക്കൾ ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ സന്നദ്ധരാകണമെന്ന് അദ്ദേഹത്തിന് വെളിപാടുണ്ടായി. അങ്ങനെയെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് 1946 മുതൽ പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്ന നെഹ്റുവായിരുന്നു. എന്നാൽ കാമരാജ് നെഹ്റുവിനെ സവിനയം ഒഴിവാക്കി. 'കാമരാജ് പ്ളാൻ' ആറു കേന്ദ്രമന്ത്രിമാരിലും അഞ്ചു മുഖ്യമന്ത്രിമാരിലും ഒതുങ്ങി. മൊറാർജി ദേശായിയും ലാൽ ബഹാദൂർ ശാസ്ത്രിയും ജഗ്ജീവൻ റാമും എസ്.കെ. പാട്ടീലുമൊക്കെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. പദ്ധതിയുടെ പിന്നിലെ ബുദ്ധി നെഹ്റുവിന്റേതായിരുന്നു. മുതിർന്ന നേതാക്കളെ ഒഴിവാക്കി ഇന്ദിരയെ തൽസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരികയായിരുന്നു ഉദ്ദേശ്യം. പക്ഷേ, അതു പൂർത്തീകരിക്കാൻ വിധി അനുവദിച്ചില്ല. 1964 ജനുവരി ആറിന് അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി. മേയ് 27 ന് നെഹ്റു അന്തരിക്കുകയും ചെയ്തു. തുടർന്ന് ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായെങ്കിലും അധികം വൈകാതെ അദ്ദേഹവും അന്തരിച്ചു. അങ്ങനെ ഭരണാധികാരം ഇന്ദിരയ്ക്ക് കരഗതമായി. എ.ഐ.സി.സി പ്രസിഡന്റ് കാമരാജിന്റെ ശക്തമായ പിന്തുണയാണ് ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.
1966 ജനുവരി 24 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇന്ദിരാഗാന്ധി ഭരണത്തിൽ മാത്രമല്ല, സംഘടനയിലും പിടിമുറുക്കാൻ ആഗ്രഹിച്ചു. വൈകാതെ കാമരാജിന് അദ്ധ്യക്ഷപദം നഷ്ടമായി. എസ്. നിജലിംഗപ്പ കോൺഗ്രസ് പ്രസിഡന്റായി. ശേഷം കാമരാജും മൊറാർജിയും എസ്.കെ. പാട്ടീലും കൈകോർത്തു. പ്രധാനമന്ത്രിയെ പാർട്ടിക്കു വിധേയയാക്കാൻ അവരും പരിശ്രമിച്ചു. 1969 മേയ് മൂന്നിന് രാഷ്ട്രപതി സക്കീർ ഹുസൈൻ നിര്യാതനായി. അതിനുശേഷം കിടമത്സരം മൂർദ്ധന്യത്തിലെത്തി. രാഷ്ട്രപതി സ്ഥാനത്തേക്ക് കോൺഗ്രസിലെ സംഘടനാ വിഭാഗം സഞ്ജീവ റെഡ്ഢിയെ നിർദ്ദേശിച്ചു. ഇന്ദിരയുടെ അനുഗ്രഹാശിസുകളോടെ വി.വി. ഗിരി എതിർ സ്ഥാനാർത്ഥിയായി. മൊറാർജി ദേശായിയിൽ നിന്ന് ധനകാര്യവകുപ്പ് ഏറ്റെടുത്ത് ഇന്ദിര അദ്ദേഹത്തിന്റെ രാജി ഉറപ്പാക്കി. തൊട്ടുപിന്നാലെ സ്വകാര്യബാങ്കുകൾ ദേശസാത്കരിച്ചു. വാശിയേറിയ മത്സരത്തിൽ ഗിരി വിജയിച്ചു. പാർട്ടി നെടുകെ പിളർന്നു. പിളർപ്പിനുശേഷം ഭരണകോൺഗ്രസ് പൂർണമായും ഇന്ദിരയുടെ നിയന്ത്രണത്തിലായി. കോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്ന ചുമതല കൂടി അവർ ഏറ്റെടുത്തു. 1971 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസിന് വലിയ വിജയവും സംഘടനാ കോൺഗ്രസിന് കനത്ത പരാജയവുമുണ്ടായി. അതോടെ പാർട്ടിയും ഭരണവും പൂർണമായും ഇന്ദിരയുടെ കൈപ്പിടിയിലായി. അവർ അനന്തരാവകാശിയായി ഇളയമകൻ സഞ്ജയ് ഗാന്ധിയെ ഉയർത്തിക്കൊണ്ടുവന്നു. ഗതികെട്ട മറ്റു നേതാക്കൾ നിർലജ്ജം അമ്മയ്ക്കും മകനും സ്തുതിപാടി. 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയെങ്കിലും അവർ രാജിവയ്ക്കാൻ കൂട്ടാക്കിയില്ല. ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിരയെന്ന് എ.ഐ.സി.സി പ്രസിഡന്റ് ഡി.കെ. ബറുവ പ്രഖ്യാപിച്ചു. എസ്. ചന്ദ്രശേഖർ, മോഹൻധാരിയ എന്നിങ്ങനെ അപൂർവം പേരൊഴികെ കോൺഗ്രസ് നേതാക്കൾ ഇന്ദിരാഗാന്ധിക്ക് സ്തുതിപാടി. പ്രധാനമന്ത്രി ഒരുകാരണവശാലും രാജിവയ്ക്കരുതെന്ന് മാറത്തടിച്ച് നിലവിളിച്ചു. 1975 ജൂൺ 25 ന് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാക്കളെ തുറുങ്കിലടച്ചു. പൗരാവകാശങ്ങൾ സസ്പെൻഡ് ചെയ്തു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. അതോടെ സഞ്ജയ് ഗാന്ധിയും വൈതാളികന്മാരും ഭരണമേറ്റെടുത്തു. ഇന്ദിര തന്നെ മകന്റെ നിഴലിൽ ഒതുങ്ങി. 1977 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം നേരിട്ടു. ഇന്ദിരാഗാന്ധി റായ്ബറേലിയിലും സഞ്ജയ് അമേഠിയിലും പരാജയപ്പെട്ടു. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.കെ. ബറുവ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. ഇന്ദിരയുടെ അനുഗ്രഹാശിസുകളോടെ കെ. ബ്രഹ്മാനന്ദ റെഡ്ഡി കോൺഗ്രസ് പ്രസിഡന്റായി. ഇനിയങ്ങോട്ട് പാർട്ടിക്ക് കൂട്ടായ നേതൃത്വമാണ് ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വൈ.ബി. ചവാനും കോൺഗ്രസ് അദ്ധ്യക്ഷൻ ബ്രഹ്മാനന്ദ റെഡ്ഡിയും പ്രഖ്യാപിച്ചു. എന്നാൽ അവരുടെ നേതൃത്വം അംഗീകരിക്കാൻ ഇന്ദിര തയ്യാറായില്ല. 1978 ജനുവരി ഒന്നിന് പാർട്ടി വീണ്ടും പിളർന്നു. ഇന്ദിരയും റാൻമൂളികളും ചേർന്ന് കോൺഗ്രസ് (ഐ) രൂപീകരിച്ചു. പിന്നാലെ ആന്ധ്രയിലും കർണാടകത്തിലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ദിരാ കോൺഗ്രസിന് വൻ വിജയമുണ്ടായി. റെഡ്ഡി - ചവാൻ - സ്വരൺ സിംഗ് വിഭാഗത്തിൽ നിന്ന് നേതാക്കളും അണികളും ഇന്ദിരാപക്ഷത്തേക്ക് ഒഴുകി. യഥാർത്ഥ കോൺഗ്രസ് ഇന്ദിരയുടേതാണെന്ന് പിൽക്കാലത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ പോലും അംഗീകരിച്ചു. 1980 ജനുവരിയിൽ ഇന്ദിരാ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. പാർട്ടി അദ്ധ്യക്ഷസ്ഥാനം മറ്റാർക്കെങ്കിലും വിട്ടുകൊടുക്കാൻ ഇന്ദിര തയ്യാറായില്ല. അവർ ഒരേസമയം എ.ഐ.സി.സി പ്രസിഡന്റും പ്രധാനമന്ത്രിയുമായി തുടർന്നു. സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ രാഷ്ട്രീയത്തിൽ തെല്ലും താത്പര്യമില്ലാതിരുന്ന മൂത്തമകൻ രാജീവിനെ നിർബന്ധിച്ചു കൊണ്ടുവരികയും അനന്തരാവകാശിയായി വാഴിക്കുകയും ചെയ്തു. 1984 ഒക്ടോബർ 31ന് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര കൊലചെയ്യപ്പെട്ടപ്പോൾ രാഷ്ട്രപതി സെയിൽസിംഗ് രണ്ടാമതൊന്ന് ആലോചിക്കാതെ മകൻ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. രാജീവ് ഗാന്ധിയും അമ്മയുടെ പാത പിന്തുടർന്നു. ഒരേസമയം കോൺഗ്രസ് അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായി തുടർന്നു. 1989 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി. രാജീവ് പ്രതിപക്ഷ നേതാവായി. അപ്പോഴും സംഘടനാനേതൃത്വം കൈവിട്ടില്ല. 1991 ൽ അദ്ദേഹം കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സോണിയയോട് അഭ്യർത്ഥിച്ചു. അവർ തത്കാലം അതു നിരാകരിച്ചു. അങ്ങനെ പി.വി. നരസിംഹറാവു കോൺഗ്രസ് അദ്ധ്യക്ഷനും തുടർന്ന് പ്രധാനമന്ത്രിയുമായി.
സോണിയ ഗാന്ധിയുടെ മേൽക്കോയ്മ തത്വത്തിൽ അംഗീകരിക്കാനേ നരസിംഹറാവു തയ്യാറായുള്ളൂ. അതിൽ അവർക്ക് വലിയ അതൃപ്തിയുമുണ്ടായിരുന്നു. 1996 ലെ തിരഞ്ഞെടുപ്പുവരെ റാവു ഒരുവിധം അധികാരത്തിൽ തുടർന്നു. പൊതുതിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനമൊഴിയാൻ അദ്ദേഹം നിർബന്ധിതനായി. അപ്പോഴും നേതൃത്വം ഏറ്റെടുക്കാൻ സോണിയ തയ്യാറായില്ല. പകരം സീതാറാം കേസരി അദ്ധ്യക്ഷനായി. അദ്ദേഹം 1997 ആഗസ്റ്റ് 8 -10 തീയതികളിൽ കൽക്കട്ടയിൽ വിപുലമായ എ.ഐ.സി.സി സമ്മേളനം വിളിച്ചുകൂട്ടി. അവിടെവച്ച് 90 ശതമാനം വോട്ടോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാനും മാസങ്ങൾക്കകം സോണിയ മനസുമാറ്റി. രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 1998 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർ പ്രചാരണരംഗത്ത് സജീവമായി. തിരഞ്ഞെടുപ്പിനുശേഷം മാർച്ച് 14 ന് കോൺഗ്രസ് പ്രവർത്തകസമിതി വിളിച്ചുകൂട്ടി കേസരിയെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. തൽസ്ഥാനത്ത് സോണിയയെ തിരഞ്ഞെടുത്തു. 1999 ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടു. എന്നാൽ സോണിയയുടെ അദ്ധ്യക്ഷ സ്ഥാനത്തിന് ഇളക്കമുണ്ടായില്ല. വിദേശത്തു ജനിച്ചവർ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകുന്നതു ശരിയല്ലെന്ന് കത്തെഴുതി അറിയിച്ച ശരത്പവാർ, താരീഖ് അൻവർ, പി.എ. സാംഗ്മ എന്നിവരെ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേർന്ന് പാർട്ടിയിൽ നിന്ന് ഉടനടി പുറത്താക്കി. അങ്ങനെ സോണിയാഭക്തി തെളിയിച്ചു. 2004 ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ വിജയമുണ്ടായി. കേവലഭൂരിപക്ഷത്തിന് അടുത്തൊന്നുമെത്തിയില്ലെങ്കിലും ഇടതുപക്ഷ പാർട്ടികളുടെയും എസ്.പി, ബി.എസ്.പി, എൻ.സി.പി എന്നിവയുടെയും പിന്തുണയോടെ ദേശീയ പുരോഗമന സഖ്യം രൂപീകരിച്ച് ഭരണത്തിലെത്താൻ സാധിച്ചു. ഹിന്ദുത്വ വികാരം ഭയപ്പെട്ട് സോണിയാഗാന്ധി പ്രധാനമന്ത്രിസ്ഥാനം സ്വീകരിച്ചില്ല. പകരം വിശ്വസ്തനായ മൻമോഹൻ സിംഗിനെ വാഴിച്ചു.
2004 മുതൽ 2014 വരെ രാജ്യത്ത് ഒരു 'പെറ്റിക്കോട്ട് ഗവൺമെന്റാണ്' നിലനിന്നത്. സോണിയ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ, യു.പി.എ ചെയർപേഴ്സൺ എന്നീ നിലകളിൽ സർവ അധികാരങ്ങളും കൈയാളി. മൻമോഹൻ സിംഗ് പാവപ്രധാനമന്ത്രി മാത്രമായിരുന്നു. രാജ്യത്തെമ്പാടും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാണു. യു.പി.എ സർക്കാരിന്റെ പ്രതിച്ഛായ പാടേ മങ്ങി. 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ താൻ നേതൃത്വം ഒഴിയുകയാണെന്ന് മൻമോഹൻസിംഗ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനിവാര്യമായ പരാജയം ഏറ്റുവാങ്ങി. ബി.ജെ.പിയും സഖ്യകക്ഷികളും കനത്ത ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി. പ്രായാധിക്യവും അനാരോഗ്യവും നിമിത്തം സോണിയാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷപദവി ഒഴിയാൻ നിർബന്ധിതയായി. പാർട്ടിയെ നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം രാഹുൽഗാന്ധിയുടെ ഇളംചുമലിൽ പതിച്ചു. ചരിത്രപരമായ ദൗത്യമേറ്റെടുക്കാൻ അദ്ദേഹം വിമുഖനായിരുന്നു. അദ്ദേഹത്തിന് ഉത്തരവാദിത്വമില്ലാത്ത അധികാരത്തിൽ മാത്രമായിരുന്നു താത്പര്യം. എങ്കിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല. ഗംഗാസമതലത്തിൽ കോൺഗ്രസിന്റെ അടിത്തറ തകർന്നിരുന്നു. 2018 നവംബർ മാസത്തിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം വരിച്ചു. പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചന നൽകി. എന്നാൽ കോൺഗ്രസുമായി ഏതെങ്കിലും തരത്തിൽ സഹകരിക്കാൻ ഉത്തർപ്രദേശിലെ പ്രബലകക്ഷികളായ എസ്.പി യോ ബി.എസ്.പിയോ കൂട്ടാക്കിയില്ല. തൃണമൂൽ കോൺഗ്രസും തെലങ്കാന രാഷ്ട്രസമിതിയും വൈ.എസ്.ആർ കോൺഗ്രസുമൊക്കെ ഇതേ നിലപാട് കൈക്കൊണ്ടു. 2019 ലും കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. സ്വന്തം തട്ടകമായ അമേഠിയിൽ രാഹുൽഗാന്ധിയും പരാജയപ്പെട്ടു. അതോടെ അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസിന് പങ്കാളിത്തമുള്ള കർണാടക മന്ത്രിസഭ നിലംപതിച്ചു. വൈകാതെ മദ്ധ്യപ്രദേശിലും അതാവർത്തിച്ചു. കോൺഗ്രസ് ഭരണം നിലനിന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. ദേശീയ നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലാത്ത ഇടപെടലുകൾ നിമിത്തം പഞ്ചാബ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഈയിടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും പാർട്ടി വലിയ തിരിച്ചടി നേരിട്ടു. അതോടെ വിമതശബ്ദം കൂടുതൽ കരുത്താർജ്ജിച്ചു. നെഹ്റു - ഗാന്ധി കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാണ് ഇപ്പോൾ വിമതനേതാക്കൾ ആവശ്യപ്പെടുന്നത്. അവർക്ക് ബി.ജെ.പിയുടെ പരോക്ഷ പിന്തുണയുമുണ്ട്. എന്നാൽ നേതൃത്വത്തിൽ നിന്നൊഴിവാകാൻ സോണിയഗാന്ധി തയ്യാറല്ല. മറ്റാർക്കെങ്കിലും അധികാരം വിട്ടുകൊടുക്കാൻ രാഹുലോ പ്രിയങ്കയോ ഒരുക്കവുമല്ല. അതിനിടെ പാർട്ടിയെ സേവിക്കാൻ റോബർട്ട് വാദ്ര കൂടി തയ്യാറായി വന്നിരിക്കുന്നു.
കുടുംബാധിപത്യം അവസാനിപ്പിക്കാൻ ഒരുകാലത്തും കോൺഗ്രസിന് കഴിയില്ല. ഒരുകാലത്ത് ഇന്ദിരയുടെ കുടുംബാധിപത്യത്തെ വിമർശിച്ചിരുന്ന പ്രതിപക്ഷനേതാക്കൾ കൂടിയും അവരവരുടെ മക്കളെയും പേരക്കുട്ടികളെയും രാഷ്ട്രീയത്തിലിറക്കി രാജ്യസേവനത്തിന് പ്രാപ്തരാക്കിയിരിക്കുന്നു. ചൗധരി ചരൺസിംഗും മുലായം സിംഗ് യാദവും ലാലുപ്രസാദ് യാദവും ശരത്പവാറും പ്രകാശ് സിംഗ് ബാദലും കരുണാനിധിയുമൊക്കെ ഉദാഹരണങ്ങൾ. അവിവാഹിതയായ മമതാ ബാനർജി അനന്തരവനായ അഭിഷേക് ബാനർജിയെയാണ് അനന്തരാവകാശിയാക്കി കൊണ്ടുവന്നിട്ടുള്ളത്.
നെഹ്റു - ഗാന്ധി കുടുംബത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് കോൺഗ്രസിന് ഒരിക്കലും മോചനമില്ല. രാഹുൽഗാന്ധി ഇട്ടെറിഞ്ഞ് പോയാൽ പ്രിയങ്കാഗാന്ധി നേതൃത്വം ഏറ്റെടുക്കും. അവർക്കു ശേഷം റെയ്ഹാൻ ഗാന്ധി പാർട്ടിയുടെ ഭാഗധേയത്വം നിർണയിക്കും. മുഗൾ സാമ്രാജ്യത്തിന്റെ അവസാന ദിനങ്ങളെയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസ്മരിപ്പിക്കുന്നത്. അപ്രാപ്തരായ ഭരണാധികാരികളും ഉപജാപകരും കൊട്ടാരം വിദൂഷകരും ചേർന്നു നടത്തുന്ന അസംബന്ധ നാടകം തന്നെ. ഗോപാലകൃഷ്ണ ഗോഖ്ലെയും ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയുമൊക്കെ നട്ടുവളർത്തിയ മഹാവൃക്ഷം ഇപ്പോൾ ഇത്തിക്കണ്ണി കയറിയ മാവുപോലെ ഉണങ്ങി നശിക്കുകയാണ്. കഷ്ടമെന്നല്ലാതെ എന്തു പറയാൻ!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |