വിമർശനത്തിന് അതീതമൊന്നുമല്ല ഇന്ത്യൻ ഭരണഘടന. പലരും പലകാലത്തും പലപ്രകാരത്തിലും ഭരണഘടനയെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും വിമർശിക്കുന്നവരുണ്ട്. ഇനിയും പലരും വിമർശിക്കാനുമുണ്ട്. ഭരണഘടനാ അസംബ്ളിയിൽ തന്നെ വിയോജിപ്പ് തുറന്നുപറഞ്ഞവരുണ്ട്. ഭരണഘടന നിലവിൽവന്നശേഷം ഡോ. അംബേദ്കർ തന്നെയും ചില കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള എതിരഭിപ്രായം രേഖപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയോടു അടിസ്ഥാനപരമായി വിയോജിപ്പുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ. പാർലമെന്ററി ജനാധിപത്യം, പ്രായപൂർത്തി വോട്ടവകാശം, മൗലികാവകാശങ്ങൾ, കോടതികളുടെ സവിശേഷ അധികാരം ഇതൊന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നടപ്പുള്ളതല്ല. തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ സമഗ്രാധിപത്യമാണ് അവിടങ്ങളിൽ നടമാടുന്നത്. അതിന് ജനകീയ ജനാധിപത്യമെന്നും ഓമനപ്പേരുണ്ട്. ഭരണഘടനാ അസംബ്ളിയിലെ ഏക കമ്മ്യൂണിസ്റ്റംഗം സോംനാഥ് ലാഹിരി തന്റെയും പാർട്ടിയുടെയും വിയോജിപ്പ് സഭാതലത്തിൽ തന്നെ പ്രകടിപ്പിച്ചിരുന്നു. 1948 മാർച്ച് ആദ്യവാരം കൽക്കട്ടയിൽ നടന്ന പാർട്ടിയുടെ രണ്ടാം കോൺഗ്രസ് ദേശീയ സ്വാതന്ത്ര്യത്തെ തന്നെ തള്ളിപ്പറഞ്ഞു. ഭരണഘടനാ അസംബ്ളിയിലേക്കും പ്രാദേശിക നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചതു തെറ്റായിപ്പോയി ; 1947 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തതും ശരിയായില്ലെന്ന് വിലയിരുത്തി. ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം അയഥാർത്ഥമാണെന്നും ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് ഏജന്റാണെന്നുമായിരുന്നു പാർട്ടിയുടെ അക്കാലത്തെ നിലപാട്. അതിന്റെ ഫലമായി ജനറൽ സെക്രട്ടറി പി.സി ജോഷി സ്ഥാനമൊഴിയേണ്ടിവന്നു. തൽസ്ഥാനത്ത് തീവ്രവാദികളുടെ നേതാവായ ബി.ടി. രണദിവെ സ്ഥാനമേറ്റു. ദേശീയ സ്വാതന്ത്ര്യത്തെ തള്ളിപ്പറയാനും തെലുങ്കാന മാതൃകയിൽ സായുധസമരം നടത്താനുമായിരുന്നു പാർട്ടിയുടെ തീരുമാനം. സായുധവിപ്ളവത്തെ സർക്കാർ അടിച്ചമർത്തിയപ്പോൾ കൽക്കട്ട തീസിസ് തെറ്റായിപ്പോയെന്ന് പാർട്ടി ഏറ്റുപറഞ്ഞു. ഒരു തന്ത്രമെന്ന നിലയിൽ 1951 അവസാനം നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ബി.ടി. രണദിവെയുടെ സ്ഥാനത്ത് അജയ്ഘോഷ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. അതിനുശേഷവും പാർട്ടിയിൽ അഭിപ്രായവ്യത്യാസം നിലനിന്നു. ഇന്ത്യയുടെ മുഖ്യശത്രു ബ്രിട്ടനാണെന്നും ദേശീയ സ്വാതന്ത്ര്യം വ്യാജമാണെന്നും നെഹ്റു സാമ്രാജ്യത്വ ശക്തികളുടെ പാവ മാത്രമാണെന്നും ഒരുവിഭാഗം നേതാക്കൾ വാദിച്ചു. അങ്ങനെയല്ല പരിമിതികളുണ്ടെങ്കിലും സ്വാതന്ത്ര്യം യാഥാർത്ഥ്യമാണെന്നും ഇന്ത്യയുടെ മുഖ്യശത്രു അമേരിക്കയാണെന്നും നെഹ്റു അടക്കമുള്ള കോൺഗ്രസിലെ പുരോഗമനവാദികളോടു യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മറുവിഭാഗം സമർത്ഥിച്ചു. 1962 ലെ ചൈനീസ് യുദ്ധമാകുമ്പോഴേക്കും ആശയസമരം മൂർദ്ധന്യത്തിലെത്തി. ഇന്ത്യ ചൈനയെയാണ് ആക്രമിച്ചതെന്നും അമേരിക്കയെ പ്രീണിപ്പിക്കാൻ ജവഹർലാൽ നെഹ്റു കള്ളംപറയുകയാണെന്നും തീവ്ര ചിന്താഗതിക്കാർ ആരോപിച്ചു. മറുവിഭാഗം അതിനോടു യോജിച്ചില്ല. അങ്ങനെ 1964 ൽ പാർട്ടി നെടുകെ പിളർന്നു. ദേശീയവാദികൾ പിൽക്കാലത്ത് കോൺഗ്രസിനോടു കൈകോർത്തു. സായുധസമരം നടത്താൻ പാർട്ടിവിട്ടു പോയവർ അചിരേണ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും തള്ളിപ്പറഞ്ഞു. അവർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തെങ്കിലും ദേശീയ സ്വാതന്ത്ര്യത്തെയോ ഭരണഘടനയെയോ പൂർണ മനസോടെ അംഗീകരിച്ചില്ല. 2021 ൽ മാത്രമാണ് മാർക്സിസ്റ്റ് പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ഭരണഘടനാ ശില്പികളിൽ പ്രമുഖനായ ഡോ. അംബേദ്കറിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സമഗ്രാധിപത്യത്തോടും കടുത്ത വിയോജിപ്പുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സവർണ നേതൃത്വത്തിൽ നിന്ന് പട്ടികജാതിക്കാർക്കോ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കോ നീതികിട്ടില്ലെന്നും അദ്ദേഹം വിശ്വസിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് അംബേദ്കർ മുന്നോട്ടുവച്ച രാഷ്ട്രീയ ദർശനത്തോടും യോജിപ്പില്ലായിരുന്നു. മാത്രമല്ല, വെസ്റ്റ് മിനിസ്റ്റർ മാതൃകയിലുള്ള പാർലമെന്ററി സമ്പ്രദായത്തോടും അഭിപ്രായ സ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം എന്നിവയടക്കമുള്ള ഭരണഘടനാ മൂല്യങ്ങളോടും സൈദ്ധാന്തികമായി വിയോജിപ്പുണ്ടായിരുന്നു. എങ്കിലും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യസഖ്യം കേന്ദ്രഭരണത്തിൽ പിടിമുറുക്കിയശേഷം ഇടതുപക്ഷ പാർട്ടികൾ പൊതുവേയും സി.പി.എം പ്രത്യേകിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാചാലരായി. ഭരണഘടനാ സംരക്ഷണസദസുകൾ സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം ആണിയടിച്ചു തൂക്കാൻ തുടങ്ങി. അപ്പോഴും അംബേദ്കറിൽ നിന്ന് അവർ അകലം പാലിച്ചു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ശ്രീനാരായണ ഗുരു, അയ്യങ്കാളി, മന്നത്തു പദ്മനാഭൻ, മദർ തെരേസ, ചാവറ കുര്യാക്കോസ് അച്ചൻ മുതലായ പരിഷ്കർത്താക്കൾക്കൊപ്പമെങ്കിലും അംബേദ്കറുടെ ചിത്രം ഉൾപ്പെടുത്താൻ കൂട്ടാക്കിയില്ല. (യു.ഡി.എഫ് എം.എൽ.എമാർ ജയ് ഭീം എന്നു മുദ്രാവാക്യം വിളിച്ചപ്പോൾ പാലാരിവട്ടം പാലത്തിന്റെ തകർന്ന ബീം ആണോയെന്ന് മുരളി പെരുനല്ലി എം.എൽ.എയ്ക്ക് സംശയം തോന്നിയത് യാദൃശ്ചികമല്ല). ശബരിമലക്കേസിലെ സുപ്രീം കോടതി വിധിക്കുശേഷം മാർക്സിസ്റ്റ് നേതാക്കളും അവരുടെ ആജ്ഞാനുവർത്തികളായ ചില സാംസ്കാരിക നായകരും ഭരണഘടനാ ധാർമ്മികതയെക്കുറിച്ച് വാചാലരായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടുകയും സുപ്രീംകോടതി തന്നെ മുമ്പത്തെ വിധിയിൽ നിന്ന് പിന്നാക്കം പോവുകയും ചെയ്തതോടെ അത്തരം വീമ്പിളക്കലുകളും നിലച്ചു. എങ്കിലും സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ നിലവിൽ ഒറ്റമൂലിയായി പാർട്ടി കാണുന്നത് ഭരണഘടനാ തത്ത്വങ്ങളെത്തന്നെയാണ്. വർഗസമരവും സായുധ വിപ്ളവവുമൊന്നും തത്കാലം നടക്കില്ലെന്നും ചെങ്കോട്ടയിൽ ചെങ്കൊടി പാറുമെന്ന സ്വപ്നം വിദൂരഭാവിയിൽ പോലും യാഥാർത്ഥ്യമാവില്ലെന്നും പാർട്ടി തിരിച്ചറിയുന്നു.
അങ്ങനെ പോളിറ്റ് ബ്യൂറോ മുതൽ ബ്രാഞ്ച് കമ്മിറ്റി വരെ ഫാസിസത്തിന്റെ കടന്നുകയറ്റത്തിൽ നിന്ന് ഭരണഘടനയെ എങ്ങനെ സംരക്ഷിക്കാം, ജനാധിപത്യവും മതനിരപേക്ഷതയും എങ്ങനെ കാത്തുസൂക്ഷിക്കാം എന്നതിനെക്കുറിച്ച് ഉറക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാംസ്കാരികമന്ത്രി സജി ചെറിയാൻ സെൽഫ് ഗോളടിച്ചത്. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗവും മന്നത്തു പദ്മനാഭന്റെ മുതുകുളം പ്രസംഗവും ആർ. ബാലകൃഷ്ണപിള്ളയുടെ എറണാകുളം പ്രസംഗവും പോലെ കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം . "പാവങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടനയാണ് രാജ്യത്തുള്ളത്. മതേതരത്വം, ജനാധിപത്യം, കുന്തം കൊടച്ചക്രം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്. ബ്രിട്ടീഷുകാരൻ പറഞ്ഞുതയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിരിക്കുന്ന ഭരണഘടനയാണിത്. " മല്ലപ്പള്ളി പ്രസംഗം ടെലിവിഷൻ ചാനലുകൾ ഏറ്റുപിടിച്ചതോടെ മന്ത്രി നിലപാടു അല്പമൊന്നു മയപ്പെടുത്തി. തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ഓണാട്ടുകര ഭാഷയുടെ പരിമിതികൾ കൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും വിശദീകരിച്ചു. അപ്പോഴും തിരുത്തിപ്പറയാനോ നിരുപാധികം മാപ്പു ചോദിക്കാനോ തയ്യാറായില്ല. പാർട്ടിയിൽനിന്നോ ഇടതുമുന്നണിലെ ഘടകക്ഷികളിൽ നിന്നോ സജി ചെറിയാന് കാര്യമായ പിന്തുണ ലഭിച്ചില്ല. ദേശീയ മാദ്ധ്യമങ്ങൾ കൂടി വിഷയം ഏറ്റെടുത്തതോടെ കേന്ദ്ര നേതൃത്വത്തിന് നിൽക്കക്കള്ളിയില്ലാതായി. നാഴികയ്ക്കു നാല്പതുവട്ടം ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയുടെ പ്രതിനിധിയായ മന്ത്രി ഭരണഘടനാ ശില്പികളെയും ഭരണഘടനാ തത്ത്വങ്ങളെയും തള്ളിപ്പറഞ്ഞു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടു സീതാറാം യച്ചൂരി ശക്തമായി ഇടപെട്ടു. സജി ചെറിയാൻ രാജികൊടുത്തു. കണ്ണീരും കൈയുമായി പടിയിറങ്ങി.
മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി നടത്തിയത് ഭരണഘടനാ വിമർശനമല്ല, തികഞ്ഞ അവഹേളനമാണ്. 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയശേഷമാണ് ഭരണഘടനാ അസംബ്ളിയുടെ പ്രവർത്തനം സജീവമായതും ഡോ. അംബേദ്കർ ചെയർമാനായി ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചതും. അവർ തയ്യാറാക്കിയ കരട് ഭരണഘടന കമ്പോടുകമ്പ് ചർച്ചചെയ്ത് ആവശ്യമായ ഭേദഗതികളോടെയാണ് പാസാക്കിയത്. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി പോലുമുണ്ടായിരുന്നു. തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പട്ടികജാതിക്കാരടക്കം ഇതര ദുർബല വിഭാഗങ്ങളുടെയും സംരക്ഷണത്തിന് നിരവധി വ്യവസ്ഥകൾ നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമത്വത്തിനുള്ള അവകാശവും ചൂഷണത്തിനെതിരെയുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും തൊഴിൽ ചെയ്തു ജീവിക്കാനുള്ള സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും മത - ഭാഷ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അവകാശങ്ങളുമൊക്കെ മൗലികാവകാശങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നു. തൊഴിലാളികളുടെയും മറ്റ് അവശ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി നിർദ്ദേശക തത്വങ്ങളിലെ 39,41,42, 43 തുടങ്ങിയ അനുച്ഛേദങ്ങൾ വേറെയുമുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് 1947 - 50 കാലഘട്ടത്തിൽ തൊഴിൽതർക്ക നിയമവും ഫാക്ടറി നിയമവും അടക്കം പാസാക്കിയത്. അതിനു പിന്നാലെ ബോണസ് നിയമവും പ്രോവിഡന്റ് ഫണ്ട് നിയമവും ഇ.എസ്.ഐ നിയമവും ഗ്രാറ്റുവിറ്റി നിയമവുമൊക്കെ പാസായി. ഇവയൊക്കെ ഇന്ത്യൻ ഭരണഘടനയിൽ നിന്നാണ് ഉത്ഭവിച്ചത് ; അല്ലാതെ മാർക്സിസ്റ്റ് പാർട്ടിയുടെ ഭരണഘടനയിൽ നിന്നല്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ സംഭാവന എന്നു പറയാവുന്ന ഭൂപരിഷ്കരണ (ഭേദഗതി) നിയമം പോലും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ പെടുത്തിയാണ് സംരക്ഷിച്ചത്. മേൽപറഞ്ഞ നിയമനിർമ്മാണങ്ങൾക്കും അവയ്ക്ക് ആധാരമായ ഭരണഘടനാ വ്യവസ്ഥകൾക്കും പോലും പരിമിതികളുണ്ടാകാം, വിമർശിക്കുന്നതിനും വിരോധമില്ല. പക്ഷേ സജി ചെറിയാൻ ചെയ്തതുപോലെ അടച്ചാക്ഷേപിക്കുകയോ അധിക്ഷേപിക്കുകയോ അല്ല ചെയ്യേണ്ടിയിരുന്നത്. അതും നിയമം വഴി സ്ഥാപിക്കപ്പെട്ട ഭരണഘടനയോടു നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്താമെന്ന് സത്യപ്രതിജ്ഞചെയ്ത ഒരു മന്ത്രിയുടെ ഭാഗത്തു നിന്നാകുമ്പോൾ യാതൊരു തരത്തിലും നീതികരിക്കാൻ കഴിയാത്ത പാതകം തന്നെയാണ്. സജി ചെറിയാന് മന്ത്രിസ്ഥാനത്തു തുടരാനുള്ള ധാർമ്മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ അവകാശം മല്ലപ്പള്ളി പ്രസംഗത്തോടെ അവസാനിച്ചു. വിവാദമുണ്ടായി 36 മണിക്കൂറിനകം അദ്ദേഹത്തെ കൊണ്ടു രാജിവെപ്പിച്ച മാർക്സിസ്റ്റ് പാർട്ടിയും ഇടതുപക്ഷ മുന്നണിയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. തോമസ് ചാണ്ടിയെപ്പോലെ മന്ത്രിക്കസേരയിൽ കടിച്ചു തൂങ്ങിക്കിടന്നിരുന്നെങ്കിൽ അതുണ്ടാക്കുമായിരുന്ന ക്ഷതം ഭയങ്കരമായേനേ.
കുറഞ്ഞൊരു കാലത്തിനിടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വിവാദ പുരുഷനായി തീർന്നയാളാണ് സജി ചെറിയാൻ. സാമുദായിക വികാരം ആളിക്കത്തിച്ചാണ് അദ്ദേഹം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ജയിച്ചത് എന്നാക്ഷേപമുണ്ടായി. സ്വന്തം വീടും പുരയിടവും ഏറ്റെടുക്കുന്നത് ഒഴിവാക്കാൻ സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണവും ഉയർന്നിരുന്നു. സ്വന്തം മണ്ഡലത്തിലെ കെ - റെയിൽ ബാധിതരോടുള്ള സമീപനവും സിൽവർ ലൈനിനു ബഫർ സോണില്ലെന്ന പ്രഖ്യാപനവും സജിയെ വീണ്ടും വിവാദപുരുഷനാക്കി. ചില തീവ്രവാദ സംഘടനകളോടും മതമേലദ്ധ്യക്ഷന്മാരോടും മൂലധനശക്തികളോടുമുള്ള ഇദ്ദേഹത്തിന്റെ ചങ്ങാത്തം കുപ്രസിദ്ധമാണ്. വിദ്യാർത്ഥി യുവജനരംഗത്തും പാർട്ടിയിലും തന്നെ കൈപിടിച്ചുയർത്തിയ ജി. സുധാകരനോടു സജി പ്രകടിപ്പിച്ച വൈരനിര്യാതന ബുദ്ധി കുറഞ്ഞപക്ഷം ആലപ്പുഴ ജില്ലയിലെങ്കിലും അങ്ങാടിപ്പാട്ടാണ്. സി.പി.എം പോലെ ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമോ ഇടതുപക്ഷ സർക്കാരിൽ മന്ത്രിയോ ആയിരിക്കാൻ യോഗ്യനല്ല താനെന്ന് അദ്ദേഹം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഇതിനകം തെളിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സജി ചെറിയാനു വേണ്ടി കണ്ണീരൊഴുക്കാൻ അധികമാരും ഉണ്ടാവില്ല. തികച്ചും അനിവാര്യമായ പതനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |