കുട്ടിക്കാലത്തെ ഒരോർമ്മയാണ്… അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ - കുഗ്രാമത്തിലെത്തുമ്പോൾ വീടിനു മുൻപിലുള്ള കിഴക്കേ മലയിലേക്കു നോക്കി മുറ്റത്തു നിന്ന് കൂകൂ… കുയിലേ എന്നു പറയും… കൂകൂകുയിലേലേലേ … ലേ… എന്നു പ്രതിധ്വനി. എന്തൊരത്ഭുതമാണ് ! അത് വീണ്ടും വീണ്ടുമാവർത്തിക്കും… മടുക്കുന്നതുവരെ. പിന്നെ ചിറ്റയോടു ചോദിച്ച് പ്രതിധ്വനിയുടെ ശാസ്ത്രം എന്താണെന്നു മനസിലാക്കും…
വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് പാളയിൽ വെള്ളം കോരുന്നത് മറ്റൊരു ഹരമാണ്. തീരെ കുട്ടിയായിരിക്കുമ്പോൾ ആരെങ്കിലും കോരിത്തരണം. ആ വെള്ളം മുഖത്തു തൊടുമ്പോഴുള്ള കുളിർമ്മ…ആഹാ… പിന്നെ വെള്ളത്തിന്റെ മധുരം! ആ മധുരം ഇന്നും നാവിലുണ്ട്, അത്ര മധുരമാർന്ന ജലം പിന്നീടൊരിക്കലും കുടിച്ചിട്ടില്ല. വീടിന്റെ തെക്കുവശത്തുള്ള വലിയപാറയിൽ കയറിയിരുന്ന് കളിയ്ക്കുക ഏറെ ഇഷ്ടമുള്ള വിനോദമായിരുന്നു.
അമ്മായിയുടെ വീട്ടിൽനിന്ന് ശ്യാമള എന്ന കുട്ടി വിരുന്നുവന്നിരുന്നതോർക്കുന്നു. ശ്യാമളയുണ്ടെങ്കിൽ കൂട്ടുകൂടി തോട്ടിൽ ചാടിക്കളിക്കുകയാണ് മറ്റൊരു പ്രധാന വിനോദം. തോട്ടിലെ പരൽമീനുകളെ തോർത്തിട്ട് പിടിച്ച് ഹോർലിക്സ് കുപ്പിയിലിട്ടു വയ്ക്കും. പിന്നെ ഞങ്ങൾക്കു സംശയമാകും ഈ കുഞ്ഞുങ്ങളുടെ അമ്മ തോട്ടിലാണെങ്കിലോ? പാവം സങ്കടമാവില്ലേ? അതുകൊണ്ടു കുപ്പി കൊണ്ടുപോയി വെള്ളം തോട്ടിലേക്കൊഴുക്കും. മീനുകൾ സന്തോഷത്തോടെ തോട്ടിലേക്ക് ചാടുമ്പോൾ ഞങ്ങൾ കൈകൊട്ടി ചിരിക്കും. തോട്ടിൽ കുളിക്കാനായി ചിലപ്പോൾ ഞങ്ങൾക്കൊപ്പം ശ്രീകുമാരി എന്ന ആനയുമുണ്ടാകും. തോട്ടിൽക്കിടന്ന് കുളിക്കുന്ന ശ്രീകുമാരിയുടെ പുറത്തു കയറിയിരിക്കാൻ സഹായിക്കുന്നതു ചിറ്റയാണ്. പക്ഷേ പുറത്തിരിക്കുമ്പോൾ എന്തൊരു മൊരുമൊരുപ്പാണ്.
അതു സഹിച്ചും അതിന്റെ പുറത്തു രണ്ടു കൈയും എളിയിൽ കുത്തി ഗമയിലിരുന്ന് ആനപ്പുറത്തു കയറാൻ ഭയമുള്ള ശ്യാമളയെ ഗമയിൽ നോക്കും. ശ്രീകുമാരിയുടെ ഒരുവശം തേച്ചു കഴിയുമ്പോൾ അവളെ തിരിച്ചു കിടത്തും. പിന്നെ മറുവശം തേയ്ക്കും. ആനക്കാരനോടു ചോദിച്ച് ചിറ്റ ഒരു ആനവാൽ വാങ്ങി എന്റെ മോതിരവിരലിൽചുറ്റി കെട്ടിത്തന്നു. എന്നിട്ടു ചിറ്റ പറഞ്ഞു 'ഇനി മോൾക്ക് ഒന്നിനോടും പേടിയുണ്ടാവില്ല." പേടി എന്താണെന്നു മോൾക്ക് അറിയില്ലെന്നാണല്ലോ എല്ലാരും പറയുന്നത് എന്ന് എന്റെ മറു ചോദ്യം. ചിറ്റ പൊട്ടിച്ചിരിച്ചു.
'മുതിരുമ്പോഴും മോൾക്കിനി പേടിയുണ്ടാവില്ല." പനമടൽ കയ്യാലയിൽ ചാരിവച്ചു തരും, ചിറ്റ പിന്നെ. അതാണു ഞങ്ങളുടെ നാടൻ സ്ളൈഡ് !പിന്നെ കവുങ്ങിൻ പാളയിലിരുത്തി വലിക്കും. വീഴാതെ പിടിച്ചിരുന്നു കൊള്ളണം. കാപ്പിത്തോട്ടത്തിൽ 'രീ രീ രീ"എന്ന് ഒച്ചവയ്ക്കുന്ന ജീവിയുടെ പേരാണു ചീവീട്. ഒരു ദിവസം വൈകിട്ട് കിണറ്റിനരികിൽഒരു ചെതുമ്പലുള്ള ജീവിയിരിക്കുന്നു. ദേ ഈനാംപേച്ചി എന്നു പറഞ്ഞ് ചിറ്റ അടുത്തു ചെല്ലുമ്പോഴേക്കും അതു സ്വയം ഒരു ഫുട്ബാൾ രൂപമായി ഉരുണ്ടു പോയി. എന്റെ അദ്ഭുതത്തിന് അതിരില്ലായിരുന്നു. എങ്കിലും അതു മറഞ്ഞു പോയത് എനിക്കു സങ്കടമായി. അമ്മൂമ്മ പറഞ്ഞു
'അതുപോട്ടെ മോളേ മുടിഞ്ഞു പോട്ടേ മുടിഞ്ഞു പോട്ടേ എന്നു പറഞ്ഞ് അതു നമ്മളെ പ്രാകും. പൊക്കോട്ടെ." ഉടനെ എന്റെ ചോദ്യം 'പ്രാകുക എന്നാലെന്താ? അമ്മൂമ്മേ.' അമ്മൂമ്മയ്ക്കു ചിരിപൊട്ടി." 'നമ്മൾ നന്നാകണ്ട" എന്ന ശാപവാക്കാണെന്നു മറുമൊഴി. സന്ധ്യയാകുന്നതിനു മുൻപുതന്നെ റാന്തൽ വൃത്തിയാക്കി മണ്ണെണ്ണയൊഴിച്ചു കത്തിച്ച് ഉമ്മറത്തു തൂക്കും. നിലവിളക്കു കൊളുത്തിക്കഴിഞ്ഞാൽ നാലുപാടും ഓട്ടുവിളക്കുകളും തെളിച്ചുവയ്ക്കും. ആ സമയത്ത് അടുപ്പിലെ തീക്കു ചന്തം കൂടും. അതിലിട്ടവാഴപ്പഴമോ കപ്പയോചിലപ്പോൾ അമ്മൂമ്മ ചുട്ടു തരും. വൈകാതെ കഞ്ഞികുടിയാണ്. പിന്നെ ചിറ്റ കഥകൾ പറഞ്ഞു തരും.
എത്ര കേട്ടാലും മതിവരാത്ത എത്ര കഥകൾ! അങ്ങനെ കഥ കേട്ടു കിടക്കുമ്പോൾ കുറുക്കൻ അടുത്ത കരിമ്പിൻ തോട്ടത്തിൽ നിന്നുകൂവിത്തുടങ്ങും. കുയിലിനു മറുപാട്ടു പാടിയാൽ ചിരിക്കുന്ന ചിറ്റ പക്ഷേ കുറുക്കനു മുറുകൂവൽ കൂവാൻ അനുവദിക്കില്ല. രാത്രിയിൽ അങ്ങനെ കൂവാൻ പാടില്ലാ പോലും. കാരണം പറഞ്ഞു തന്നില്ല. അതങ്ങനെയാണ് എന്നു മാത്രമുള്ള മറുപടി എന്നെ തൃപ്തിപ്പെടുത്തിയില്ല. അപ്പോഴേക്കും ചൂട്ടു മിന്നിച്ച് വരുന്ന ഒരാൾരൂപം അങ്ങു ദൂരെ കാണും. അപ്പൂപ്പൻ മലയ്ക്കപ്പുറത്തുള്ള വീട്ടിൽ കൃഷിപ്പണിക്കും അമ്മയെ കാണാനുമായി പോയി തിരിച്ചു വരുന്നതാണ്. അപ്പൂപ്പന്റെ നാടൻ പാട്ടുകളും രസക്കഥകളുമൊക്കെ കേട്ട് അങ്ങനെ ഉറക്കം പിടിക്കും. കൂമനും മറ്റു ചില രാപ്പക്ഷികളുമൊക്കെ കരയുന്ന ശബ്ദം ഇതിനിടെ കേൾക്കാം. നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന ആ പഴയ ഗ്രാമം… അതിന്റെ ചാരുത… ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഗ്രാമജീവിതത്തിന്റെ ഏകാന്ത സൗന്ദര്യം… സൗരഭ്യം… ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന ആ നിശ്ശബ്ദതയുടെ സൗന്ദര്യം ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും ആസ്വദിക്കാനാവില്ലല്ലോ. രാത്രിയിലെ ആകാശത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ഭൂമിയിലെ മിന്നാമിന്നിക്കൂട്ടം അമിത വെളിച്ചം സൃഷ്ടിക്കുന്ന മലിനീകരണത്തെക്കുറിച്ച് നമുക്കിന്നും വലിയ ബോദ്ധ്യമൊന്നുമുണ്ടെന്നു തോന്നുന്നില്ല. ശബ്ദവും വെളിച്ചവും പ്ലാസ്റ്റിക്കും എല്ലാമെല്ലാം ചേർന്ന് തീർത്തും മലിനമായ ഇന്നത്തെ ലോകത്തെ കുട്ടികൾക്കു തീർത്തും അന്യമായ പഴയ ശുദ്ധലോകത്തെക്കുറിച്ചുള്ള ചിന്തകൾ പോലും എത്ര കുളിരേകുന്നു !
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |