അധികാരങ്ങളും സ്ഥാനമാനങ്ങളും നഷ്ടമാകുമ്പോൾ പരസ്പരം ആക്രമിക്കുന്ന കോൺഗ്രസുകാരാണ് ഇന്ന് കേരളരാഷ്‌ട്രീയത്തിലെ ചൂടേറിയ ചർച്ചാവിഷയം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കെ.പി.സി.സി പ്രസിഡന്റ് പദവിയും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തെ ചൊല്ലിയുമായിരുന്നു തർക്കമെങ്കിൽ ഇപ്പോഴത് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ പദവിയുടെ പേരിലാണ്. 14 ഡി.സി.സി പ്രസിഡന്റ് പദവികൾ വീതംവച്ചപ്പോൾ എ, ഐ ഗ്രൂപ്പുകാരെ തീർത്തും അവഗണിച്ചുവെന്നാണ് സീനിയർ നേതാക്കളുടെ പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമാക്കിയപ്പോൾ മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. ഒരുപക്ഷത്ത് വി.ഡി.സതീശനും കെ.സുധാകരനും കെ.സി.വേണുഗോപാലുമാണ് അണിനിരക്കുന്നതെങ്കിൽ മറുപക്ഷത്ത് ആർക്കാണ് കേരളത്തിൽ ഗ്രൂപ്പില്ലാത്തത് എന്ന പ്രസക്തമായ ചോദ്യവുമായി എ.ഐ ഗ്രൂപ്പ് നേതാക്കളുമുണ്ട്. ഈ കലങ്ങിമറിയലിൽ നേരെയാവുമോ കോൺഗ്രസ് എന്നതാണ് കണ്ടറിയേണ്ടത്.
കേരളത്തിലെ 14 ഡി.സി.സി പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന പാലക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ എ.വി.ഗോപിനാഥ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചു. അവസാനം വരെ സസ്പെൻസ് നിലനിർത്തിയാണ് ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കാനുള്ള തീരുമാനം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. പുനഃസംഘടനയിൽ തന്നെ തഴഞ്ഞ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറയാതിരുന്ന ഗോപിനാഥ് എല്ലാ വഴികളും തുറന്നിട്ടുകൊണ്ടായിരുന്നു വാർത്താസമ്മേളനം അവസാനിപ്പിച്ചത്. അങ്ങനെ ഡി.സി.സി പട്ടികയെചൊല്ലി രാജിവെയ്ക്കുന്ന സംസ്ഥാനത്തെ ആദ്യനേതാവായി ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയനെ അളവിലധികം പുകഴ്ത്തിയ അദ്ദേഹം അടുത്ത നീക്കത്തെക്കുറിച്ച് സൂചനയൊന്നും നൽകിയില്ല. അതേസമയം, രാജി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാൻ അദ്ദേഹം തയാറായില്ലെന്നതും ശ്രദ്ധേയമായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും ഉമ്മൻ ചാണ്ടിയെയും 'താൻ മനസിൽ ആരാധിക്കുന്ന നേതാക്കൾ' എന്നാണ് ഗോപിനാഥ് വിശേഷിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ക്ഷീണമുണ്ടാകുന്നതൊന്നും ചെയ്യില്ല, അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ഹൈകമാൻഡ് തീരുമാനം എന്താണെങ്കിലും അത് അംഗീകരിക്കുന്നു. കോൺഗ്രസിന്റെ ഒരു സ്ഥാനവും ആവശ്യമില്ലെന്നും ഒന്നും സ്വീകരിക്കുകയുമില്ലെന്നും പറഞ്ഞെങ്കിലും നേതൃത്വവുമായി അനുരഞ്ജന സാധ്യത തുറന്നിടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഗോപിനാഥിൽ തനിക്ക് വിശ്വാസമുണ്ടെന്നും വളരെ അടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉള്ളതെന്നും കെ.സുധാകരൻ പ്രതികരിച്ചതും ഈ സാഹചര്യത്തിലാണ് ചേർത്തുവായിക്കേണ്ടത്.
പിണറായിയെ പുകഴ്ത്തിയത് തിരിച്ചടിയാകും
കോൺഗ്രസ് നേതാവ് അനിൽ അക്കരെക്കേക്കുള്ള മറുപടിയായാണ് ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണ്. അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനമാണ്. അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടിവന്നാൽ നക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഗോപിയുടെ പ്രതികരണം. ഇത് അദ്ദേഹത്തിന്റെ അനുയായികളിൽ ഉൾപ്പെടെ വലിയവിഭാഗത്തിന്റെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗോപിനാഥിന്റേത് വിലപേശൽ തന്ത്രമാണെന്ന വിമർശനമാണ് നേതൃത്വത്തിനുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ഗോപിനാഥ് പയറ്റിയതെന്നും ഡി.സി.സി അദ്ധ്യക്ഷ സ്ഥാനവും പലതവണ നിയമസഭ സീറ്റുകളും അദ്ദേഹത്തിന് നൽകിയതാണെന്നും സ്ഥാനമാനത്തിനായി പാർട്ടിയെ വെല്ലുവിളിക്കുന്ന ശൈലി അംഗീകരിക്കാനാവില്ലെന്നും ഇൗ വിഭാഗം പറയുന്നു. ഇതിനിടെയാണ് വേണ്ടിവന്നാൽ പിണറായി വിജയന്റെ ചെരുപ്പ് നക്കുമെന്നുള്ള പ്രയോഗം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ ഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, ജില്ലയിലെ എ. ഐ ഗ്രൂപ്പുകൾ ഉയർത്തുന്ന എതിർപ്പുകളെ സുധാകരന് മറികടക്കാനാകുമോ എന്നതാണ് അറിയേണ്ടത്. പെരിങ്ങോട്ടുകുറുശ്ശിയിലും പരിസര പഞ്ചായത്തുകളിലും ഗോപിനാഥിനുള്ള സ്വാധീനവും അദ്ദേഹം വിട്ടുപോകുന്നത് പാർട്ടിക്ക് ഉണ്ടാക്കുന്ന പ്രതിസന്ധിയും കോൺഗ്രസ് നേതൃത്വം മുന്നിൽ കാണുന്നുണ്ട്. പാലക്കാട് നിയമസഭ മണ്ഡലത്തിലും ഗോപിനാഥിന് വേരുകളുണ്ട്. അതുകൊണ്ടുതന്നെ കെ.പി.സി.സിയിൽ ഉയർന്ന പദവി നൽകി ഗോപിയെ കൂടെ നിറുത്താനാണ് ഇപ്പോഴത്തെ നീക്കം. ജില്ലയിലെ കോൺഗ്രസ് എ.ഐ ഗ്രൂപ്പുകൾ സ്വീകരിക്കുന്ന സമീപനമാവും ഇതിൽ നിർണായകമാവുക.
ഇടതുപാളയത്തിലെത്തിക്കാൻ സി.പി.എം
എ.വി.ഗോപിനാഥിനെ ഇടതു പാളയത്തിലെത്തിക്കാൻ സി.പി.എം നേതൃത്വം അണിയറയിൽ നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിക്കാൻ അദ്ദേഹത്തിന് സി.പി.എമ്മിൽനിന്ന് ക്ഷണമുണ്ടായിരുന്നു. വിശ്വാസ്യതയുള്ള നേതാവാണ് ഗോപിനാഥ് എന്നും അദ്ദേഹം കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നും നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ എ.കെ. ബാലൻ പറഞ്ഞിരുന്നു. എ.കെ.ബാലനുമായുള്ളത് വ്യക്തിബന്ധം മാത്രമാണെന്നും സി.പി.എമ്മുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഗോപിനാഥ് പറയുന്നു. രാജിക്ക് ശേഷം കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകുർശിയിൽ ചേർന്ന യോഗത്തിൽ സ്വതന്ത്രമായി നിലകൊള്ളാനാണ് തീരുമാനിച്ചത്. തത്കാലം മറ്റേതു രാഷ്ട്രീയപാർട്ടിയിലേക്കും പോകുന്നില്ല. പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കും. നിലവില രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ പെരിങ്ങോട്ടു കുർശി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രാഷ്ട്രീയ വിശദീകരണ യോഗം ചേരാനാണ് നീക്കം.
ഗോപിനാഥ് എന്ന നേതാവ്
എ.വി.ഗോപിനാഥ് എന്ന നേതാവിനെക്കുറിച്ച് അറിയുമ്പോഴാണ് മുഖ്യമന്ത്രി പിണറായിയുടെ ചെരിപ്പുനക്കാനും മടിക്കില്ലെന്ന ഗോപിയുടെ പ്രസ്താവന ഏവരെയും ഞെട്ടിക്കുക. സി.പി.എമ്മിന്റെ കോട്ടയായ ആലത്തൂരിൽ നിന്നും ആദ്യമായി വിജയിച്ച കോൺഗ്രസ് നേതാവാണ് എ.വി ഗോപിനാഥ്. ഇ.എം.എസിന്റെ മണ്ഡലമായ ആലത്തൂരിൽ അതിനു മുമ്പോ അതിനുശേഷമോ ഒരു കോൺഗ്രസുകാരൻ വിജയിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. 43 വർഷത്തോളം പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അപൂർവ ചരിത്രത്തിനുടമ കൂടിയാണ് ഗോപിനാഥ്. നെന്മാറയിൽ 2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
രണ്ടു കൊല്ലത്തോളം ഡി.സി.സി പ്രസിഡന്റായിരുന്ന ഗോപി ആദർശത്തിന്റെ പേരിലാണ് സ്ഥാനം രാജിവെച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സതീശൻ പാച്ചേനി 2500 ഓളം വോട്ടിന് പരാജയപ്പെട്ടതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ഗോപി കലാപം ഉയർത്തിയിരുന്നു. പാലക്കാട് വിമത ഭീഷണിയുയർത്തിയ അദ്ദേഹത്തെ കെ.സുധാകരനും ഉമ്മൻചാണ്ടിയും നേരിട്ട് വീട്ടിലെത്തിയാണ് അനുനയിപ്പിച്ചത്. അന്ന് സുധാകരൻ പ്രസിഡന്റ് പദം വാഗ്ദാനം ചെയ്തിരുന്നു. ആ വാക്കാണ് ഇപ്പോൾ ലംഘിക്കപ്പെട്ടത്. നിലവിൽ കെ.സി.വേണുഗോപാലിന്റെ നോമിനിയും ഐ ഗ്രൂപ്പുകാരനുമായ എ.തങ്കപ്പനാണ് ഡി.സി.സി. പ്രസിഡന്റ്. രാഷ്ട്രീയ ചുവടുമാറ്റ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗോപിനാഥിന്റെ കരുനീക്കങ്ങൾക്ക് കാതോർക്കുകയാണ് പാലക്കാട്ടെ രാഷ്ട്രീയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |