മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർ വിളക്ക് തെളിച്ച് കാണിക്കയിട്ട് തുല്യനീതിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇനിയും എത്രകാലം കാത്തിരിക്കണമെന്ന് നിശ്ചയമില്ല. ഇതിനായി മുട്ടാത്ത വാതിലുകളില്ല. തിരുവിതാംകൂറിലും കൊച്ചിയിലും ശമ്പളപരിഷ്കരണം കൃത്യമായി നടപ്പിലാകുമ്പോഴും മലബാർ ദേവസ്വം ബോർഡിന് ശമ്പളപരിഷ്കരണത്തിനായി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും വാ പൊളിച്ച് നിൽക്കുകയാണ് ജീവനക്കാർ. രണ്ടാം പിണറായി സർക്കാരിലാണ് ഇവർക്ക് ഇനി പ്രതീക്ഷ. ദേവൻ പ്രസാദിച്ചാലും അധികൃതർ കണ്ണ് തുറക്കില്ലെന്ന നിലയാണ് ഇപ്പോൾ.
പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ക്ഷേത്ര ഭരണമേൽനോട്ടം വഹിക്കുന്നതിനാണ് ബോർഡ് രൂപീകരിച്ചത്.1600 ക്ഷേത്രങ്ങളാണ് ബോർഡിന് കീഴിലുള്ളത്. പരിഷ്കരിച്ച ശമ്പളം നൽകാൻ സർക്കാർ തയ്യാറാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അധികൃതർ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണ്.
ഭണ്ഡാരം പൊളിച്ചും ശമ്പളം നൽകി
മലബാറിലെ ക്ഷേത്രം ജീവനക്കാർക്ക് ഭണ്ഡാരം പൊളിച്ച് ശമ്പളം വിതരണം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. കൊവിഡ് പിടിമുറുക്കിയതോടെ ആ കാലത്തിലേക്ക് തിരിച്ചു പോകുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്. വരുമാനം വഴിമുട്ടിയ കാലത്ത് എങ്ങനെ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നതിനെ കുറിച്ച് വേവലാതിപ്പെടുകയാണ് ദേവസ്വം ബോർഡ്.
ശമ്പള പരിഷ്കരണത്തിന് ഉത്തരവുണ്ട്, എന്നാൽ പരിഷ്കരിച്ച ശമ്പളം എപ്പോൾ നൽകാൻ കഴിയുമെന്ന കാര്യത്തിൽ അധികൃതരെ സമീപിച്ചപ്പോഴും മലബാർ ദേവസ്വം ബോർഡ് അധികൃതർക്ക് ഉത്തരമില്ല. കൊവിഡും കാലവർഷവും കഴിഞ്ഞാൽ നോക്കാമെന്നാണ് ഇപ്പോൾ മറുപടി. എന്നാൽ ശമ്പള പരിഷ്കരണത്തിലെ അപാകതകളും ക്ഷാമബത്ത പ്രഖ്യാപനത്തിലെ കാലതാമസവുമാണ് പുതുക്കിയ ശമ്പള പരിഷ്‌കരണ പ്രകാരമുള്ള ശമ്പള-ആനുകൂല്യ വിതരണത്തിന് തടസമായതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പതിറ്റാണ്ടായി തുടരുന്ന അവഗണന അവസാനിക്കില്ലെന്ന ആശങ്കയാണ് ജീവനക്കാർക്ക്.
വർഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാർദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം സർക്കാർ പരിഷ്ക്കരിച്ചുകൊണ്ട് ഉത്തരവായത്. എങ്കിലും തുല്യനീതി നടപ്പിലാക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. ശയനപ്രദക്ഷിണം പോലുള്ള സമരപരിപാടികൾ നടത്തിയിട്ടും കണ്ണ് തുറക്കാത്ത അധികൃതരുടെ കരുണയ്‌ക്കായി ഈ പാവം തൊഴിലാളികൾ കാത്തിരിക്കുകയാണ്.
2008ൽ മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്ന അടുത്ത വർഷം തന്നെ ശമ്പളപരിഷ്കരണം നടപ്പിലായെങ്കിലും ഇവർക്കാർക്കും തുക കൈയിൽ കിട്ടിയിരുന്നില്ല. രണ്ടുവർഷം മുമ്പ് ശമ്പള പരിഷ്‌കരണ ശുപാർശ ബോർഡ് സർക്കാരിന് സമർപ്പിച്ചെങ്കിലും ചുവപ്പ് നാടയിൽ കുടുങ്ങുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്രജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓർഡിനേഷൻ കമ്മിറ്റിയും ശാന്തിക്ഷേമ യൂണിയനും കഴിഞ്ഞ ഡിസംബറിൽ ബോർഡ് ആസ്ഥാനത്ത് 64 ദിവസം നീണ്ടു നിന്ന സമരം നടത്തിയതിനു പിന്നാലെയാണ് സർക്കാർ ശമ്പളം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മേൽശാന്തി, കീഴ‌്ശാന്തി, മാനേജർ, യുഡി ക്ലർക്ക‌്, എൽഡി ക്ലർക്ക‌്, വാദ്യം, കഴകം, അറ്റൻഡർ, കാവൽക്കാർ, അടിച്ചുതളി, ചില ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട‌് എന്നിവർക്കാണ‌് പ്രയോജനം ലഭിക്കുക. സർക്കാർ ജീവനക്കാരുടെ ശമ്പള വ്യവസ്ഥയ്‌ക്കനുസരിച്ചാണ‌് ക്ഷേത്രജീവനക്കാർക്കും ശമ്പളം നിശ‌്ചയിച്ചത‌്. ക്ഷേത്രങ്ങളുടെ ഗ്രേഡ‌് മാറ്റാനുള്ള ശുപാർശയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ താഴ‌്ന്ന ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധന വരും. നിലവിൽ വരുമാനത്തിന് അനുസരിച്ച‌് സ‌്പെഷ്യൽ, എ, ബി, സി, ഡി ഗ്രേഡുകളാണുള്ളത‌്. ഇതിൽ അവസാന രണ്ടുഗ്രേഡുകൾ ഒന്നാക്കാനുള്ള ശുപാർശയാണ‌് ഉപസമിതി നൽകിയത്. സർക്കാർ ഗ്രാൻഡ് നൽകുന്ന അവസരത്തിൽ മാത്രമേ 2009ലെ പരിഷ്‌കരണപ്രകാരമുള്ള ശമ്പളം ഭൂരിഭാഗം ക്ഷേത്രജീവനക്കാർക്കും ലഭിക്കാറുള്ളൂ. സ‌്പെഷ്യൽ, എ ഗ്രേഡ‌് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക‌് 2009ലെ പരിഷ്‌കരണ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നുണ്ട്. തിരു-കൊച്ചിയിൽ ശമ്പള പരിഷ്കരണം രണ്ടുതവണ തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡുകളിൽ ഈ കാലയളവിൽ ക്ഷേത്രം ജീവനക്കാർക്ക് രണ്ടു തവണ ശമ്പള പരിഷ്‌കരണം നടത്തിയിട്ടും മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ഇതുവരെ ശമ്പള പരിഷ്‌കരണമുണ്ടായിട്ടില്ല. നിലവിൽ നിരവധി ജീവനക്കാരുടെ ശമ്പളം കുടിശികയുമാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ച അഡ്വ.ഗോപാലകൃഷ്ണൻ ചെയർമാനായ മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുത്തിരുന്നില്ല.
റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ആശ്വാസം പകർന്ന് സർക്കാരിന്റെ പ്രഖ്യാപനം വന്നത്. ശമ്പളം നിശ്ചയിക്കുന്ന കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കാനുള്ള നടപടികൾ ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് പരിഷ്കരിച്ച ശമ്പള വിതരണത്തിന് തടസമാകുന്നത്.
പഴയ ശമ്പള നിരക്കിലാണ് ക്ഷേത്ര ജീവനക്കാർക്ക് ക്ഷാമബത്തയും ലഭിച്ചു പോരുന്നത്. പന്ത്രണ്ട് വർഷം കഴിഞ്ഞ ശേഷമുള്ള പരിഷ്കരണമായതിനാൽ പ്രീ റിവൈയ്സ്ഡ് സ്കെയിൽ ക്ഷാമബത്ത തന്നെ അനുവദിക്കണമെന്ന് ക്ഷേത്ര ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |