SignIn
Kerala Kaumudi Online
Thursday, 25 April 2024 2.52 AM IST

വഴിമാറി പറന്ന് ദേശാടനക്കിളികൾ

stork

പ്രളയങ്ങളും കടൽക്ഷോഭങ്ങളും മഹാമാരികളും മലിനീകരണവുമെല്ലാം മലയാളിയെ ദുരിതങ്ങളിലേക്ക് തള്ളിവിടുമ്പോൾ പക്ഷിമൃഗാദികളിലും കാലത്തിന്റെ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകുന്നുണ്ടോ? ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ദേശാടനപക്ഷികളുടെ എണ്ണത്തിലുളള കുറവ്. കഴിഞ്ഞ വർഷത്തേക്കാൾ അറുനൂറോളം പക്ഷികളെ ഈ ആണ്ടിൽ തൃശൂരിലെ കോൾപ്പാടങ്ങളിൽ കൂടുതലായി കണ്ടെത്തിയെങ്കിലും നാലുവർഷമായി ദേശാടനപക്ഷികളുടെ വരവ് പകുതിയിലേറെ കുറയുന്നതായാണ് നീർപക്ഷി നിരീക്ഷണസർവേ വ്യക്തമാക്കുന്നത്. 2018ൽ 30,000 ലേറെ പക്ഷികളെ കണ്ടെത്തിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവർഷം പകുതിയോളമായി കുറഞ്ഞു. പരിസ്ഥിതിമലിനീകരണം, കാലാവസ്ഥാ വ്യതിയാനം, നീർത്തടങ്ങളിലെ മലിനീകരണം, പക്ഷിപ്പനി, റോഡ്-കെട്ടിടനിർമ്മാണ, ഖനന പ്രവർത്തനങ്ങൾ... തുടങ്ങി നിരവധി പ്രത്യാഘാതങ്ങൾ പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ വേണമെന്നാണ് ആവശ്യം. കാലാവസ്ഥാ മാറ്റങ്ങൾ പക്ഷികളേയും വലിയ അളവിൽ സ്വാധീനിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരം പക്ഷികൾ ഒരിടത്തും സ്ഥിരമായി നിലകൊള്ളാറില്ല, കൂടുകൂട്ടാറുമില്ല. ഭക്ഷണം തേടിയാണ് ഈ സഞ്ചാരം. കഴിഞ്ഞവർഷങ്ങളിൽ വടക്കേച്ചിറയിൽ അപൂർവഇനം പക്ഷികളെ കണ്ടെത്തിയിരുന്നെങ്കിലും ബോട്ടിംഗും മറ്റും തുടങ്ങിയതോടെ പക്ഷികൾ കുറഞ്ഞതായാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്. കഴിഞ്ഞദിവസം ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി തൃശൂർ-പൊന്നാനി കോൾനിലങ്ങളിൽ നീർപ്പക്ഷിസർവേ നടത്തിയിരുന്നു. അടാട്ട്, മനക്കൊടി, ഏനമാവ്, പുള്ള്, ആലപ്പാട്, പാലക്കൽ, പുല്ലഴി, തൊമ്മാന, കോന്തിപുലം മുരിയാട്, മാറഞ്ചേരി, ഉപ്പുങ്ങൽ പന്ത്രണ്ടോളം കോൾപ്രദേശങ്ങളിലായി നടന്ന സർവേയിൽ അപൂർവഇനം പക്ഷികളെ നിരീക്ഷിക്കാനായെങ്കിലും പ്രതീക്ഷിച്ചതുപോലെ സാന്നിദ്ധ്യമുണ്ടായില്ല. കോൾ ബേഡേഴ്‌സ് കളക്ടീവിന്റെയും കേരള കാർഷികസർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവേയിൽ വിദ്യാർത്ഥികളും പരിസ്ഥിതിപ്രവർത്തകരും പങ്കെടുത്തിരുന്നു.

സി.പി.സേതുമാധവൻ, ഷിനോ ജേക്കബ്ബ്, മനോജ് കരിങ്ങാമഠത്തിൽ, വിവേക് ചന്ദ്രൻ, ലതീഷ് ആർ.നാഥ്, കെ.സി. രവീന്ദ്രൻ, മിനി ആന്റോ, ശ്രീകുമാർ ഗോവിന്ദൻകുട്ടി, സെസ്രുദ്ദീൻ, പ്രശാന്ത്, സുബിൻ മനക്കൊടി തുടങ്ങിയവരുടെ നേത്വത്വത്തിൽ അറുപതോളം പക്ഷിനിരീക്ഷകരാണ് പങ്കെടുത്തത്.

മൂന്നുപതിറ്റാണ്ടുകളുടെ സർവേ

തുടർച്ചയായ 31 വർഷമാണ് കോൾപ്പാടത്തെ ജനകീയ പക്ഷി സർവേ നടത്തുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ എത്രമാത്രം പക്ഷികളുടെ വരവിനെ സ്വാധീനിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് സർവേ കോ ഓഡിനേറ്റർ ഡോ.പി.ഒ.നമീർ വ്യക്തമാക്കുന്നു. സർവേയിൽ ഈ വർഷം കണ്ടെത്തിയത് 16,634 പക്ഷികളെയാണ്. 61 ഇനങ്ങളും. കൂടുതൽ കാണാനായ ഇനങ്ങൾ നീർക്കാക്ക, ചൂളാൻ എരണ്ട, ചിന്നമുണ്ടി, വരിഎരണ്ട, നീലക്കോഴി എന്നിവയാണ്. മുൻ വർഷങ്ങളിലെ സർവേ റിപ്പോർട്ട്‌ പ്രകാരം 2018 ൽ 33499 പക്ഷികളേയാണ് കണ്ടെത്തിയത്. 2019 ൽ 27519, 2020 ൽ 22049, 2021ൽ 15959 എന്നിങ്ങനെയായിരുന്നു പക്ഷികളുടെ എണ്ണം. ശേഖരിച്ച വിവരങ്ങൾ ലഭിക്കാൻ ഇബേഡ് (www.ebird.org) എന്ന പോർട്ടൽ സന്ദർശിച്ചാൽ മതി. വെറ്റ്‌ലാന്റ് ഇന്റർനാഷണലിനും പക്ഷികളുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവർക്കും വിവരങ്ങൾ ലഭ്യമാകും.

ശലഭങ്ങളും...

പക്ഷികളെപ്പോലെ ശലഭങ്ങൾക്കും വണ്ടുകൾക്കും പ്രാണികൾക്കുമെല്ലാം സംഭവിക്കുന്ന വംശനാശം നമ്മൾ ഗൗരവമായെടുക്കാറില്ല. പക്ഷേ, മാവിലും പ്ളാവിലും ഫലങ്ങൾ കായ്ക്കാതെ വരുമ്പോഴും പച്ചക്കറി ഇനങ്ങൾ പുഷ്പിക്കാതെ വരുമ്പോഴുമെല്ലാം ശാസ്ത്രജ്ഞർക്ക് അതിന്റെ കാരണം അറിയാം. പരാഗണത്തിനും മറ്റും ഇത്തരം കുഞ്ഞുജീവികൾ നല്‌കുന്ന സഹായം നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല.

നിശാശലഭങ്ങളെക്കുറിച്ചും അറിയാത്തവരേറെയുണ്ട്. ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാമെന്നാണ് നിഗമനം. മാസങ്ങൾക്ക് മുൻപ് ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ കേരളത്തിൽ ആയിരത്തിലേറെ നിശാശലഭഇനങ്ങളെ രേഖപ്പെടുത്തിക്കഴിഞ്ഞു. ജീവലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ള രാത്രിസഞ്ചാരികളായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. കേരളത്തിൽ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വെബിനാറുകളും പഠനക്ലാസുകളും വിവിധയിടങ്ങളിലായി രാത്രി ശലഭങ്ങളെ നിരീക്ഷിക്കാനുള്ള ഇവന്റുകളും നടത്താറുണ്ട്.

ജൈവപ്രതിരോധം സാദ്ധ്യമാേ?

തൃശൂരിലെ പാടങ്ങളിൽ പട്ടാളപ്പുഴുവും എറണാകുളത്ത് കന്നുകാലികളുടേയും മനുഷ്യരുടേയും ചോരകുടിക്കുന്ന ഈച്ചകളും വണ്ടുകളുമെല്ലാം കഴിഞ്ഞകാലങ്ങളിൽ പ്രതിസന്ധി ഉയർത്തിയിരുന്നു. രാസകീടനാശിനികൾക്ക് പകരം ജൈവപ്രതിരോധത്തിലൂടെ അതിനെ നേരിടാനാവുമോ? എന്ന ചോദ്യം ഉയരുകയും ചെയ്തിരുന്നു. നിശാശലഭ വൈവിദ്ധ്യം കണ്ടെത്താനായി നടക്കുന്ന ദേശീയ നിശാശലഭവാരത്തിന്റെ പഠനറിപ്പോർട്ടുകൾ ഒരു പക്ഷേ അത്തരം ഗവേഷണത്തിലേക്കും വഴിതെളിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ കരുതുന്നത്. ചെടികളിലെ പരാഗണത്തിനും പുഷ്പിക്കലിനും ഇവ സഹായകമാണ്. നഗരങ്ങളിലെ മലിനീകരണം ഇത്തരം ശലഭങ്ങളെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗ്രാമങ്ങൾ നഗരങ്ങളാകുമ്പോൾ സംഭവിക്കുന്ന സൂക്ഷ്മമായ പ്രത്യാഘാതങ്ങൾ ചെറുതല്ല. നിശാശലഭങ്ങൾ നിരവധി രാത്രികാല ജീവികളുടെ ഭക്ഷണമാണ്. അങ്ങനെ പാരിസ്ഥിതിക സന്തുലനത്തിലും പങ്കുവഹിക്കുന്നു.

നിശാശലഭങ്ങളുടെ വൈവിദ്ധ്യം കൊണ്ട് തന്നെ അവയെ തിരിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല. തിരിച്ചറിയാനുള്ള വഴിയാണ് നിരവധി സിറ്റിസൺ സയൻസ് പോർട്ടലുകൾ. സിറ്റിസൺ സയൻസ് പ്ലാറ്റ്‌ഫോമുകളിൽ നിശാശലഭ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം.

അവിടെയുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ അവയെ തിരിച്ചറിയാനാകും. കൂടാതെ ചിത്രങ്ങൾ കാലങ്ങളോളം അവിടെ നിലനില്‍ക്കുകയും ചെയ്യും. ഇത്തരം ചെറിയ കാര്യങ്ങൾ പോലും പരിസ്ഥിതി സന്തുലനത്തെ ബലപ്പെടുത്തുന്നുണ്ടെന്ന് നമ്മൾ മറക്കാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIGRATORY BIRDS IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.