കഴിഞ്ഞ ദിവസം ഒരു തമാശകേട്ടു. കൊവിഡിനെക്കുറിച്ച് ഏതാനും വാചകം എഴുതാൻ ക്ലാസിൽ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയത്രേ, ' കൊവിഡെന്നാൽ കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിലിരിക്കുന്ന ഒരു ഉത്സവമാകുന്നു. ഒന്നാം ക്ലാസിൽ ചേരുമ്പോഴേ കുട്ടികൾക്കു മൊബൈൽ ഫോൺ സമ്മാനമായി കിട്ടുന്ന ഒരു ഉത്സവം കൂടിയാണു കൊവിഡ്." വീട്ടിലിരിക്കുമ്പോൾ സമയത്ത് ആഹാരം ലഭിക്കുകയും പഠനത്തിനു ഡേറ്റയും മാതാപിതാക്കളുടെ സഹായവും ലഭിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് മഹാമാരിക്കാലം ഒരു ഉത്സവമായി തോന്നിയേക്കാം. മറ്റാരെയും കാണാതെ വീട്ടിലിരിക്കുന്നതിനാൽ ബോറടിക്കുന്ന ഒരുത്സവം. കുട്ടികളുടെ ഒത്തുചേരലുകളും സാമൂഹിക ജീവിതവും നൽകുന്നതു പോലുള്ള പാഠങ്ങൾ ഇന്റർനെറ്റിന്റെ ലോകത്തു നിന്നും ഒരിക്കലും ലഭിക്കില്ല. ചിലർ മാതാപിതാക്കളെ മാത്രം കണ്ടു ബോറടിച്ചു എന്നു പറയുന്നു. ചിലർക്കു കൂട്ടുകാരെ കാണാത്ത വിഷമം. പക്ഷേ ഡേറ്റയും നെറ്റ് വർക്കുമില്ലാത്ത, അച്ഛനമ്മമാർക്കു കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട ഈ കാലം ഏറ്റവും വലിയ വറുതിക്കാലമായി തീർന്നിരിക്കുന്നു.
വീടിനകം സുരക്ഷിതമല്ലാത്ത കുട്ടികളുടെ കാര്യമാകട്ടെ ഏറ്റവും ഭയാനകം. ഓപ്പൺ എഡ്യൂക്കേഷൻ ആപ്ലിക്കേഷൻസ് ഉപയോഗിച്ച് എല്ലാവരിലേക്കും വിദൂര വിദ്യാഭ്യാസം എത്തിക്കണമെന്നാണ് യൂനിസെഫിന്റെ ശുപാർശ. നെതർലൻഡ്സിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ലോക്ക്ഡൗൺ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക വൈദഗ്ദ്ധ്യത്തെയും വളരെയധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നാണ്.
പഴയ ഒരു കാര്യം. . . ഞാൻ ഒന്നാംക്ലാസിൽ ചേർന്ന് അധിക ദിവസമായിട്ടില്ല. ക്ലാസിൽ ടീച്ചർ വന്ന് ഉച്ചയ്ക്ക് ഉപ്പുമാവ് വേണമെന്നുള്ള കുട്ടികൾ എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും വളരെ ഉത്സാഹത്തോടെ എഴുന്നേറ്റു നിന്നു. അടുത്തിരിക്കുന്ന പത്മജ എന്റെ നഴ്സറി ക്ലാസ്മേറ്റാണ്. അവൾ എന്റെ ഉടുപ്പിൽ പിടിച്ചുവലിച്ച് എന്നെ ഇരുത്തി എന്നിട്ട് പറഞ്ഞു 'അതു ദാ ആ ശവക്കോട്ട കണ്ടോ?' ക്ലാസിനു പുറത്ത് പള്ളിയുടെ അപ്പുറം ഉയർന്നു നിൽക്കുന്ന കുരിശുകളുള്ള സ്ഥലത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. 'അവിടെ മരിച്ചവരെ കുഴിച്ചിടുന്ന സ്ഥലമാണ്. അവരുടെ വയറ്റിൽ നിന്നെടുക്കുന്ന ഉപ്പുമാവാണ് ഇവിടെ വിളമ്പുന്നത്. 'ഞാൻ പറഞ്ഞു, അതിനു മരിച്ച എല്ലാവരുമെന്താ ഉപ്പുമാവാണോ കഴിച്ചിരിക്കുക. അതു ശരിയാകാൻ വഴിയില്ല."കൂട്ടുകാരിയോടു യോജിപ്പില്ലെങ്കിലും അവൾ പറഞ്ഞത് അനുസരിച്ച് ഞാൻ പിന്നെ എഴുന്നേറ്റില്ല. നഴ്സറിയിൽ കൂടെ പഠിച്ചിരുന്ന നളിനിയെയും അജയനെയും ഒക്കെ ടീച്ചർ ഇരുത്തി. മുഷിഞ്ഞ ഉടുപ്പു ധരിച്ച കുട്ടികളുടെ പേരു മാത്രമാണ് ടീച്ചർ എഴുതിയെടുക്കുന്നതെന്നും ശ്രദ്ധിച്ചു. വീട്ടിൽപ്പോയി ഇക്കാര്യം പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.
'മോളേ വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ വേണ്ട പൈസയില്ലാത്ത ധാരാളം കുട്ടികളുണ്ട്. അവർക്കു പട്ടിണി കൂടാതെ പഠിക്കാനാണു സ്കൂളിൽ ഉപ്പുമാവു തരുന്നത്. പാവപ്പെട്ട കുട്ടികൾക്കേ അതുവാങ്ങി കഴിക്കാൻ അർഹതയുള്ളൂ. പത്മജയോട് അവളതു കഴിക്കാതിരിക്കാനായി ചേച്ചിയോ ചേട്ടനോ മറ്റോ കളവു പറഞ്ഞതാണ്.' പട്ടിണി, പാവപ്പെട്ടവർ ഇതൊക്കെ നാട്ടിൽ സാധാരണ ഉണ്ടെന്നും അങ്ങനെയുള്ളവർക്ക് വേണ്ട ഭക്ഷണം എത്തിക്കേണ്ട ചുമതല മറ്റുള്ളവർക്ക് ഉണ്ടെന്നുമുള്ള ബോധം
ഏതാണ്ട് മനസിലുറച്ചു. അനുബന്ധമായി അച്ഛനോടു ഞാൻ ചോദിച്ച ഒരു നൂറു ചോദ്യങ്ങൾക്കു കിട്ടിയ മറുപടികളിലൂടെയാണ് ഞാൻ ഇതൊക്കെ ശരിയായി ഉൾക്കൊണ്ടത്. മങ്ങിയ ഉടുപ്പിട്ടും ചെരുപ്പില്ലാതെയുമൊക്കെ ക്ലാസിൽ വരുന്ന കുട്ടികൾ പൈസയുടെ കുറവു കൊണ്ടാണ് അങ്ങനെ വരുന്നതെന്നും അവരോട് കൂടുതൽ കരുതലും സ്നേഹവും കാട്ടണമെന്നും അക്ഷരമെഴുതാനും കണക്കു കൂട്ടാനും അറിയാത്തവർ ക്ലാസിൽ കണ്ടേക്കാമെന്നും അവരെയൊക്കെ പഠിപ്പിൽ സഹായിക്കാൻ നമുക്കു ബാദ്ധ്യതയുണ്ടെന്നും അച്ഛൻ പറഞ്ഞുതന്നു.
അല്പം കൂടി മുതിർന്ന ക്ലാസിലെത്തിയപ്പോൾ ഉപ്പുമാവു വാങ്ങിക്കഴിക്കാൻ അഭിമാനം അനുവദിക്കാത്തതിനാൽ ഒഴിഞ്ഞ ചോറ്റുപാത്രവുമായി ക്ലാസിൽ വരുന്ന കൂട്ടുകാരിയെ വേഗം തിരിച്ചറിയാനും അവൾക്കു കൂടിയുള്ള ആഹാരം ഞങ്ങൾ രണ്ടുപേർ കൊണ്ടുവരാനും തുടങ്ങി. ഞങ്ങൾ മൂന്നു കൂട്ടുകാർ മാറിയിരുന്നു ആഹാരം കഴിക്കും. ഒരാളുടെ ചോറ്റുപാത്രം കാലിയാണെന്നറിയിക്കാതെ ഞങ്ങൾ ഭക്ഷണം പങ്കുവച്ചു കഴിച്ചിരുന്നതോർക്കുന്നു. ഇത്തരം പങ്കുവയ്ക്കലുകളിലൂടെ… ഉച്ചഭക്ഷണം മാത്രമല്ല, ദുഃഖങ്ങളും ദുരിതങ്ങളുമൊക്കെ ഞങ്ങൾ പങ്കുവച്ചിരുന്നു… അതിലൂടെ ലഭിച്ച 'സാമൂഹിക വൈദഗ്ദ്ധ്യം" ഒരേതരം വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന 'വലിയ സ്കൂളുകളിലെ" കുട്ടികൾക്കു ലഭിക്കാനിടയില്ല. കൂട്ടായി കാര്യങ്ങൾ ചെയ്യാനും പരസ്പരം പങ്കുവച്ച് വിഭവങ്ങൾ ഉപയോഗിക്കാനുമൊക്കെയുള്ള അനുശീലനം ഇന്നത്തെ അണുകുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് സ്കൂളുകളിൽ നിന്നു കൂടി ലഭിക്കാതെ കടന്നുപോകുന്നു ഈ വർഷങ്ങളിൽ. അത് കുട്ടികളുടെ വളർച്ചയെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |