പുനലൂർ താലൂക്ക് ആശുപത്രിയുടെ കഥ പറയട്ടെ. 10 വർഷംകൊണ്ട് ഇതുപോലൊരു അടിമുടി മാറ്റം കേരളത്തിലെ ഉന്നത ആരോഗ്യ സ്ഥാപനങ്ങളിൽ എവിടെയെങ്കിലും ഉണ്ടായതായി എന്റെ അറിവിലില്ല. താഴെത്തട്ടിൽ നിന്നുള്ള ഇടപെടൽ എങ്ങനെയാണ് പൊതു ആരോഗ്യ സംവിധാനത്തെ രൂപാന്തരപ്പെടുത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. പുനലൂർ പണ്ട് മലഞ്ചരക്കു വ്യാപാരികളുടെയും കൂപ്പു കോൺട്രാക്ടർമാരുടെയും കേന്ദ്രമായിരുന്നു. പുനലൂർ പേപ്പർ ഫാക്ടറി സായിപ്പൻമാരെയും മിഷണറിമാരെയും വിദ്യാഭ്യാസത്തെയും കൊണ്ടുവന്നു. 1921ൽ ശ്രീമൂലം തിരുനാൾ ഒരു അപ്പോത്തിക്കിരിയും (ഡോക്ടർ) മൂന്നു മുറികളുമായി ഒരു ആശുപത്രി തുടങ്ങി. 1960കൾ ആയപ്പോഴേക്കും 144 കിടക്കകളുള്ള താലൂക്ക് ആശുപത്രിയായി. പിന്നെ ഒരു ചലനമുണ്ടാവുന്നത് ജനകീയാസൂത്രണത്തിന്റെ ആദ്യവർഷം 1996-97ൽ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തതോടെയാണ്. ബാക്കിയെല്ലാം പഴയതുപോലെ തന്നെ തുടർന്നു.
2010ൽ ഡോ. ഷാഹിർഷാ സൂപ്രണ്ടായി വന്നു. കരവാളൂർ പി.എച്ച്.സിയെ മാതൃകാ പി.എച്ച്.സി ആക്കി മാറ്റിയ ഡോക്ടറെന്ന നിലയിൽ ഷാഹിർഷാ പ്രസിദ്ധനായിരുന്നു. നമ്മുടെ മെഡിക്കൽ കോളേജുകളിലെ പുരോഗമനകാംക്ഷികളായ തലമുറയുടെ പ്രതിനിധിയെന്ന നിലയിൽ എനിക്കു പരിചയവുമുണ്ടായിരുന്നു. അതുകൊണ്ട് 2010ൽ പുനലൂർ ആശുപത്രി നവീകരണത്തിന് 15 കോടി രൂപ അഭ്യർത്ഥിച്ചപ്പോൾ അത് അനുവദിക്കാൻ മടിയുണ്ടായില്ല. ഞാനൊരു തമാശയും പറഞ്ഞു. ഉദ്ഘാടനത്തിനു വരുമ്പോൾ ആശുപത്രിയുടെ മണമില്ലാത്ത ആശുപത്രി കാണണം. പക്ഷേ, പിന്നീടു വന്ന യു.ഡി.എഫ് സർക്കാർ പണം നൽകിയില്ല. എന്നാൽ അങ്ങനെയങ്ങ് കഥ അവസാനിപ്പിക്കാൻ ഷാഹിർഷാ തയ്യാറായില്ല.
വലിയ സാമ്പത്തിക ബാദ്ധ്യതകൾ സൃഷ്ടിക്കാത്ത ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. പുതിയ കെട്ടിടങ്ങൾ വേണ്ട. പഴയ കെട്ടിടങ്ങൾ നവീകരിച്ചാൽ മതിയെന്നുവച്ചു. ഒരു തുമ്പൂർമുഴി ജൈവമാലിന്യ സംസ്കരണ യൂണിറ്റിനു വലിയ ചെലവൊന്നുമില്ല. കുട്ടികൾക്കൊരു കളി വാർഡ്. അതിനടുത്ത് ചെറിയൊരു പൂന്തോട്ടം. ഡയാലിസിസ് കേന്ദ്രം. ഔട്ട് പേഷ്യൻസിനു കാത്തിരുപ്പു കേന്ദ്രവും ടോക്കൺ സമ്പ്രദായവും. പുതിയ ഉപകരണങ്ങൾ, ലാബ്, ബ്ലഡ് ബാങ്ക്, ഫാർമസി, ഓക്സിജൻ ഉത്പാദന കേന്ദ്രം എന്നിങ്ങനെ മാറ്റങ്ങൾ ഒന്നിനു പിറകേ. ഇതൊക്കെ ഇന്ന് നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉള്ളവയാണ്. പക്ഷേ, അന്ന് പുതുമയേറിയ പരിഷ്കാരങ്ങളായിരുന്നു.
ആശുപത്രിയെ കേരളത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് വേദനയില്ലാത്ത പ്രസവശുശ്രൂഷയാണ്. ഗർഭധാരണത്തിന്റെ പ്രഥമഘട്ടം മുതൽ പരിശോധന, വ്യായാമം, ഭക്ഷണം ഇവയിലെല്ലാം ക്രമീകരണമുണ്ട്. താലൂക്കിലെ 50 ശതമാനത്തിനു മേൽ ഗൈനക് കേസുകൾ ഇവിടെയായി. സിസേറിയൻ കൊടികുത്തി വാഴുന്ന കേരളത്തിൽ സിസേറിയനേ ഇല്ലാത്ത അത്യപൂർവമായ പ്രസവചികിത്സ.
അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു ദിവസം ക്ഷണം കിട്ടിയത് . പണം കിട്ടിയില്ലെങ്കിലും മണമില്ലാത്ത ആശുപത്രിയായി പുനലൂർ താലൂക്ക് ആശുപത്രി മാറിയിട്ടുണ്ട്. ഏതാനും വർഷങ്ങൾകൊണ്ട് ആശുപത്രിയിലുണ്ടായ മാറ്റങ്ങൾ അവിശ്വസനീയമായിരുന്നു. വാർഡുകളും വരാന്തയുമെല്ലാം ദിവസവും മൂന്നുവട്ടം പരിമളമിട്ട ലോഷനിൽ തുടച്ചു വൃത്തിയാക്കുന്നു. 109 പി.എസ്.സി തസ്തികകളും 27 എൻ.എച്ച്.എം തസ്തികകളുമാണ് ഉള്ളത്. പക്ഷേ, കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സമിതി 168 പേരെ നിയമിച്ചിട്ടുണ്ട്. 68 നഴ്സുമാർ ഇന്റേൺസായി പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ മൊത്തം 413 ജീവനക്കാർ. മൊത്തം സാംഗ്ഷൻ ബെഡ്ഡുകൾ 144 ആണ്. പക്ഷേ, യഥാർത്ഥ ഇൻപേഷ്യന്റുകളുടെ എണ്ണം 260. ഒ.പിയിൽ 3000 ആളുകളാണ് ദിനംപ്രതി വരുന്നത്.
ഒരു സർക്കാർ ആശുപത്രി ഇങ്ങനെ നന്നാവേണ്ടതുണ്ടോ എന്ന ഭാവമായിരുന്നു ചിലർക്ക്. സ്ഥലത്തെ ചില സ്വകാര്യ ആശുപത്രികളും നിക്ഷിപ്തതാത്പര്യക്കാരും ചേർന്ന് ഉപജാപങ്ങളായി. ആശുപത്രിയുടെ ഏറ്റവും വലിയ മികവായിരുന്ന ഗൈനക്കോളജി വിഭാഗത്തിനു നേതൃത്വം നൽകിയിരുന്ന ഷാഹിർഷായുടെ ഭാര്യയെ സ്ഥലം മാറ്റി. കള്ളക്കേസായി. ഡോക്ടറെ കൈയേറ്റം ചെയ്യുന്നതുവരെ സംഘർഷമെത്തി. പിന്നാലെ ഷാഹിർഷായെ തന്നെ സ്ഥലംമാറ്റി. നിയമസഭയിൽ വരെ പ്രശ്നം ഉന്നയിച്ചു. ഡോക്ടറുടെ സ്ഥലംമാറ്റം റദ്ദാക്കി. പരിഷ്കാരങ്ങൾ തുടർന്നു.
ഇതിനകം ആശുപത്രി, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏഴ് പുരസ്കാരങ്ങൾ, കേന്ദ്രസർക്കാരിന്റെ കായകല്പ പുരസ്കാരം രണ്ട് തവണ തുടങ്ങി 11 അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ഇതിനൊക്കെയുള്ള പണം എവിടെനിന്ന് ? 10 വർഷത്തിനിടയിൽ സർക്കാരിൽ നിന്നും 25 കോടി രൂപയുടെ മരുന്ന് ലഭിച്ചിട്ടുണ്ട്. ശമ്പളയിനത്തിൽ 40 കോടി രൂപയും എൻ.ആർ.എച്ച്.എം പ്രോജക്ടുകളിൽ നിന്നും 4.8 കോടി രൂപയും പ്രത്യേക നൂതന പ്രോജക്ടുകൾക്കായി 3.4 കോടി രൂപയും ലഭിച്ചിട്ടുണ്ട്. വേറെ പ്രത്യേകിച്ചൊരു ഫണ്ടും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. പിന്നെ എങ്ങനെ ഇത്രയും ചെയ്തു ? പക്ഷെ, പണത്തിനു പണം കൂടിയല്ലേ തീരൂ. 10 വർഷക്കാലത്തെ ആശുപത്രിയുടെ മറ്റു വരുമാനങ്ങൾ ഏതാണ്ട് ഇപ്രകാരമാണ്. ഏറ്റവും പ്രധാനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ യൂസർഫീയിൽ നിന്നുള്ള 29.2 കോടി രൂപയാണ്. പിന്നെ, രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇൻഷ്വറൻസ് തുകയും കൂടുതൽ കിട്ടിത്തുടങ്ങി. ആർ.എസ്.ബി.വൈ, കാസ്പ് എന്നിവയിൽ നിന്നും ഒൻപത് കോടി രൂപയാണ് ലഭിച്ചത്. ആശുപത്രി ഉപകരണങ്ങളുടെ സ്പോൺസർഷിപ്പുകൾക്കായി നാല് കോടി രൂപ.
കഴിഞ്ഞ 10 വർഷത്തിനിടയിൽ മുനിസിപ്പാലിറ്റി വൈദ്യുതി, വെള്ളം ചാർജുകൾക്ക് 3.5 കോടി രൂപയും സൗജന്യ ഉച്ചഭക്ഷണം പാഥേയത്തിന് 40 ലക്ഷം രൂപയും നൽകി. ഇതിനു പുറമേ ഉപകരണങ്ങൾക്കായി മുനിസിപ്പാലിറ്റി പ്ലാൻഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും നൽകി. ഓരോ കാര്യത്തിനും ലഭിച്ചിട്ടുള്ള സ്പോൺസർഷിപ്പിന്റെയും മറ്റും കണക്ക് കൂട്ടാൻ ഞാൻ മുതിരുന്നില്ല. ഇത്രയും അകമഴിഞ്ഞ് ജനങ്ങൾ സഹകരിക്കുന്നത് എന്തുകൊണ്ടാണ്. ലഭിക്കുന്ന സേവനത്തെക്കുറിച്ച് ബോദ്ധ്യവും ബഹുമാനവുമുണ്ട്. അതിലേക്ക് തങ്ങളുടെ വിഹിതം നൽകാൻ അവർക്ക് മടിയില്ല.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് കിഫ്ബി 70 കോടി രൂപ ചെലവഴിച്ച് പുതിയ 10 നിലകളുള്ള പുതിയ ആശുപത്രി മന്ദിരം ജനങ്ങൾക്കു സമർപ്പിച്ചത്. 350 കിടക്കകൾ, കൂട്ടിരിപ്പുകാർക്കുള്ള കിടക്കകൾ, ഏഴ് ഓപ്പറേഷൻ തിയേറ്ററുകൾ, ഫിസിയോതെറാപ്പി യൂണിറ്റ്, ഒരേസമയം 22 ഒ.പികൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം, എം.ആർ.ഐ സി.ടി അൾട്രാസൗണ്ട് സ്കാനുകൾ, മാമോഗ്രഫി, ആധുനിക മൈക്രോബയോളജി ലാബ്, ലേബർ സ്യൂട്ട് ഉൾപ്പെടെയുള്ള ആധുനിക ലേബർ റൂം, പാലിയേറ്റീവ് വാർഡ്, വ്യത്യസ്ത ഐ.സി.യു സൗകര്യങ്ങൾ, നൂതന ബ്ലഡ് ബാങ്ക്, വിശാലമായ ഫാർമസി, ലോൺട്രി, നൂറിലധികം പേർക്ക് ഒരു ദിവസം ഡയാലിസിസ് നടത്താനുള്ള സൗകര്യങ്ങൾ 300ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം. കുട്ടികൾക്കുള്ള കളിസ്ഥലം, ക്യാന്റീൻ, ഷോപ്പുകൾ, മനോഹരമായ ലാൻഡ് സ്കേപ്പിംഗ്, വെർട്ടിക്കൽ ഗാർഡൻ എന്നിങ്ങനെ അതിമനോഹരമായ കെട്ടിടസമുച്ചയം.
അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം പൂർത്തിയാവുക താഴത്തുനിന്നുള്ള മുൻകൈകളും സംസ്ഥാന സർക്കാരിന്റെ ഇടപെടലും സംയോജിക്കുമ്പോഴാണ്. ഈ സംയോജിത ഊർജ്ജമാണ് കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ മാറ്റിമറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |