ലൈബ്രറികൾ കേവലം ഗ്രന്ഥപ്പുരകൾ അല്ല. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിന്റെയും ഭാഗമായാണ് നമ്മുടെ സംസ്ഥാനത്ത് ലൈബ്രറികൾ ഉയർന്നത്. വികേന്ദ്രീകൃത വികസന ആസൂത്രണത്തിന്റെ പശ്ചാത്തലത്തിൽ ലൈബ്രറികൾക്ക് വികസന വിജ്ഞാനകേന്ദ്രങ്ങളായി മാറാനാകും. മയ്യിൽ പഞ്ചായത്ത് ഓഫീസിൽ 14 -ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ചുള്ള ശില്പശാലയിൽ പങ്കെടുക്കുകയായിരുന്നു. എല്ലാ വാർഡിലും ഒരു വയോക്ലബ് നടപ്പുവർഷം തന്നെ സ്ഥാപിക്കണം. അതിനെന്താ എല്ലാ വാർഡിലും നമുക്ക് ഇതിനുപറ്റിയ ഒരു വായനശാല തന്നെ കണ്ടെത്താമല്ലോ എന്നായി പ്രസിഡന്റ് റിഷ്ന. അങ്ങനെ വായനശാലകൾ മയ്യിൽ പഞ്ചായത്തിലെ പല നൂതന വികസന പരീക്ഷണങ്ങൾക്കുമുള്ള കരുത്തായി മാറുകയാണ്.
തിരക്കേറെയുണ്ടായിരുന്നെങ്കിലും മയ്യിൽ പഞ്ചായത്തിലെ ഒരു ലൈബ്രറിയെങ്കിലും സന്ദർശിക്കാൻ സമയം കണ്ടെത്തി. പ്രസിഡന്റ് റിഷ്നയുടെ വീടിനടുത്തുള്ള സഫ്ദർ ഹാശ്മി ലൈബ്രറിയിലേക്കാണ് ഞങ്ങൾ പോയത്. സംസ്ഥാനത്തെ ആദ്യത്തെ എയർ കണ്ടീഷൻഡ് ഗ്രാമീണ ലൈബ്രറിയാണ് തായംപൊയിലിലെ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം.
1988ലാണ് ഏതാനും ചെറുപ്പക്കാർ ഭാവന കലാസമിതി ആരംഭിച്ചത്. പ്രദേശവാസി കുഞ്ഞമ്പു നായർ ഭൂമി സംഭാവന നല്കി. കല്ലും മരവുമെല്ലാം നാട്ടുകാരും. 2005ൽ മയ്യിൽ കാഞ്ഞിരോട് റോഡിൽ പുതിയ ഗ്രന്ഥാലയം പണിതപ്പോൾ സഫ്ദർ ഹാശ്മിയുടെ പേരിട്ടു വിളിച്ചു. 2017 മേയ് ഒന്നിന് മുകളിൽ ഒരു നില കൂടി പണിത് കെട്ടിടം ആധുനികവത്കരിച്ചു. പുതിയ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനത്തോടൊപ്പം നടത്തിയ കടൂർ ഗ്രാമോത്സവത്തിന്റെ 'ഫെസ്റ്റിവൽ ബുക്ക് 17" ഞാൻ കണ്ടു. കുട്ടികളുടെ നാടകം , സ്ത്രീ നാടകം , കളരിയും ശാസ്ത്രീയ നൃത്തവും സമന്വയിപ്പിക്കുന്ന ഇന്ത്യൻ കണ്ടംപററി ആക്ട്, പഞ്ചാബി ഭാംഗ്ര നൃത്തം, ഫ്ളമിംഗോ ഡാൻസ്, ഈജിപ്ഷ്യൻ സൂഫി ഡാൻസ്, ഖവാലി, ബോളിവുഡ് ഡാൻസ്, ആഫ്രിക്കൻ ഡാൻസ്, തുടങ്ങിയ ഇനങ്ങളിലായി മുന്നൂറിലേറെ യുവതിയുവാക്കൾ അണിനിരന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
മുകളിലത്തെ നിലയിലാണ് ലൈബ്രറി സ്റ്റാക്ക് റൂം. ആകർഷകമായ ചില്ലിട്ട അലമാരകൾക്കുള്ളിൽ പുസ്തകങ്ങൾ. ബാർകോഡ് അധിഷ്ഠിതമായ സംവിധാത്തിലൂടെയാണ് പുസ്തക വിതരണം. ഗ്രന്ഥാലയത്തിലെ മുഴുവൻ പുസ്തകങ്ങളുടെയും ലിസ്റ്റ് വെബ്സൈറ്റ്, അംഗങ്ങളുടെ ഇ - മെയിൽ, വാട്സ് ആപ് എന്നീ സംവിധാനങ്ങൾ വഴി വായനക്കാർക്ക് നല്കിയതിനാൽ പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് എളുപ്പവും വായനാ സൗഹൃദവുമാണ്.
സഫ്ദർ ഹാശ്മി ലൈബ്രറി മാത്രമല്ല, മറ്റെല്ലാ ലൈബ്രറികളും ഡിജിറ്റൈസ്ഡ് ആണ്. രാജ്യത്തെ ആദ്യ സമ്പൂർണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്തായി ഇക്കഴിഞ്ഞ ഗ്രന്ഥശാലാ ദിനമായ സെപ്തംബർ 14നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു പ്രദേശത്തെ ലൈബ്രറികളെ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴിലാക്കുന്നത്.
പഞ്ചായത്തിലെ 34 ലൈബ്രറികളിലായുള്ള 2,09,404 പുസ്തകങ്ങളുടെ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ അറിയാം. ഒരു ലൈബ്രറിയിൽ എത്തുന്ന വായനക്കാരനാണ് ഒരു മൗസ് ക്ലിക്കിലൂടെ പുസ്തകം എടുക്കാനും മടക്കാനുമാവും. ആഗ്രഹിക്കുന്ന പുസ്തകം മയ്യിൽ പഞ്ചായത്തിലെ ഏതെല്ലാം ലൈബ്രറികളിൽ ലഭ്യമാവുമെന്ന വിവരം ലോകത്തിന്റെ ഏതൊരു കോണിലേയും വായനക്കാരന് ഓൺലൈനായി കണ്ടെത്താം.
ജയിംസ് മാത്യു എം.എൽ.എയുടെ പ്രാദേശിക വികസന.നിധിയിൽ നിന്നും ലഭ്യമാക്കിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് പദ്ധതിക്ക് പിൻബലമായത്.
മയ്യിൽ പഞ്ചായത്തിലെ നാട്ടുപാതകളിലൂടെ എങ്ങോട്ടു വേണമെങ്കിലും നടന്നോളൂ. 500 മീറ്റർ നടന്നു തീരും മുമ്പു നിശ്ചയമായും നിങ്ങൾ ഏതെങ്കിലുമൊരു ഗ്രന്ഥാലയത്തിന്റെ മുന്നിൽ എത്തിച്ചേരും. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 34 ഗ്രന്ഥാലയങ്ങളുണ്ട്. മറ്റൊരു ആറെഎണ്ണം അംഗീകാരത്തിനായി കാത്തിരിക്കുന്നു. മറ്റു വായനശാലകളും ക്ലബ്ബുകളും ഏതാണ്ട് 40നോടടുത്തു വരും. 27000 മാത്രം ജനസംഖ്യയുള്ള മയ്യിൽ പഞ്ചായത്തിൽ ശരാശരി 700 പേർക്ക് ഒരു ലൈബ്രറിയുണ്ട്.
1932ൽ പയ്യന്നൂരിൽ നിന്ന് ഈശ്വരൻ നമ്പൂതിരിയെന്ന കോൺഗ്രസ് പ്രവർത്തകൻ മയ്യിലെത്തി. ഹിന്ദി പഠിപ്പിക്കാൻ ഒരു ഓലപ്പുര വച്ചുകെട്ടി. ഇങ്ങനെയായിരുന്നു വായനശാലയുടെ തുടക്കം. വേളം പൊതുജന വായനശാല. തുടർന്ന് കണ്ടകൈ എസ്.ജെ.എം വായനശാലയും കൈരളം വായനശാലയും, ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയവും രൂപംകൊണ്ടു. ഇടതുപക്ഷ പ്രവർത്തനങ്ങളുടെ അഭേദ്യ ഭാഗമായി വായന. 1946-48 കാലത്തെ കമ്മ്യൂണിസ്റ്റ് വേട്ടയിൽ പല ലൈബ്രറികളും തീയിട്ടു. അടിയന്തരാവസ്ഥക്കാലത്തും ഇത് ആവർത്തിച്ചു. പക്ഷെ ഫീനിക്സ് പക്ഷികളെപ്പോലെ അവ ഉയിർത്തെഴുന്നേറ്റു. 1970കളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിലെത്തിയതോടെ വായനശാലകൾ കൂടുതൽ സജീവമായി. സാക്ഷരതാ പ്രസ്ഥാനത്തിന്റെ പതാകവാഹകർ വായനശാലകളായിരുന്നു.
മികച്ച തുടർസാക്ഷരതാ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് മുല്ലക്കൊടി സി.ആർ.സി വായനശാലയുടെ തുടർവിദ്യാകേന്ദ്രത്തിനായിരുന്നു. ജനകീയാസൂത്രണത്തോടെ ലൈബ്രറികൾ വികസന പ്രവർത്തനങ്ങളുടെ ആലോചനാ കേന്ദ്രവും പലപ്പോഴും നിർവഹണ ഏജൻസികളുമായി. ലൈബ്രറികളുടെ ഡിജിറ്റൈസേഷനും ഇന്റർനെറ്റ് കണക്ടിവിറ്റിയും കാർഷിക മേഖലയിൽ 10 വീതം കൃഷിക്കാരുടെ ചെറുകൂട്ടായ്മകളുടെയും വാർഡുതല കൂട്ടായ്മകളുടെയും സംഘാടനത്തിന് ഏറെ സഹായകരമായി. അതെ, ലൈബ്രറികൾ വികസന വിജ്ഞാന കേന്ദ്രങ്ങളാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |