ലോകായുക്തവിധി ഇനി അന്തിമമാകില്ലെന്നുറപ്പാക്കിക്കൊണ്ട് ഭേദഗതിബിൽ നിയമസഭ പാസാക്കി. ലോകായുക്തയുടെ കഥ തീർന്നെന്ന് പ്രതിപക്ഷവും തീർന്നിട്ടില്ലെന്ന് ഭരണപക്ഷവുമിപ്പോൾ ചിന്തിക്കുകയാണ്.
അഴിമതിവിരുദ്ധ സംവിധാനത്തെ കൊലപ്പെടുത്തുന്ന കൃത്യത്തിന് കൂട്ടുപോയിട്ട് സാക്ഷിയാവാൻ പോലുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത് ഈ പാപത്തിൽ പങ്കുപറ്റാനില്ലെന്ന് തീർച്ചപ്പെടുത്തിയാണ്. പ്രതിപക്ഷ പിൻബെഞ്ചുകാർ ബില്ലിന്റെ പകർപ്പുകൾ കീറിപ്പറിച്ച് പറത്തി. മുദ്രാവാക്യം വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി.
ലോകായുക്തയുടെ ഉത്തരവിന് മേൽ അപ്പീലധികാരികളായി വന്നുകൊണ്ട് മുഖ്യമന്ത്രിയും നിയമസഭയും സ്പീക്കറുമൊക്കെ ആ ഉത്തരവിനെ തള്ളുകയോ കൊള്ളുകയോ ചെയ്യും ഇനി. രാഷ്ട്രീയപ്പാർട്ടിക്കാർക്ക് മേൽ ആരെ അപ്പീലധികാരിയാക്കുമെന്ന 'കൺഫ്യൂഷൻ' കാരണം രാഷ്ട്രീയപ്പാർട്ടികൾ തന്നെ ലോകായുക്തയുടെ പരിധിയിലില്ലാതായി. എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെ.
ബില്ലിൽ സഭ ആദ്യം പരിഗണിക്കാതിരുന്ന വകുപ്പുകളിലടക്കം സബ്ജക്ട് കമ്മിറ്റി ഭേദഗതി കൊണ്ടുവന്നത് മുൻസ്പീക്കർമാരുടെ റൂളിംഗുകളെ തള്ളിപ്പറയലും സഭയോടുള്ള അനാദരവുമാണെന്ന് രമേശ് ചെന്നിത്തലയും പി.സി. വിഷ്ണുനാഥും ക്രമപ്രശ്നമുന്നയിച്ചു. ചട്ടത്തെയും നിയമസഭയുടെ ബൈബിളായ സക്തർ ആൻഡ് കൗളിനെയും കൂട്ടുപിടിച്ച് രാജീവ് വാദഗതിയെല്ലാം തള്ളിക്കളഞ്ഞു. ചട്ടമാണല്ലോ എല്ലാം. സ്പീക്കറും ക്രമപ്രശ്നത്തെ തള്ളി.
ലോകായുക്ത അന്വേഷിക്കാനും പരിശോധിക്കാനും മാത്രമുള്ള സംവിധാനമായിരിക്കെ അതിനെങ്ങനെ വിധി കല്പിക്കാനാകുമെന്ന ചോദ്യമാവർത്തിച്ച് നിയമഭേദഗതിയെ സമർത്ഥിക്കാൻ നിയമമന്ത്രി പി. രാജീവ് ഇന്നലെ ഒരു പെട്ടിനിറയെ കോടതിവിധികളും നിയമക്കെട്ടുകളുമായാണ് വന്നത്. അർദ്ധ ജുഡീഷ്യൽ സംവിധാനമായ ലോകായുക്തക്ക് വിധി പറയാനാവില്ലെങ്കിൽ കേസന്വേഷിക്കുകയും പരിശോധിക്കുകയുമൊക്കെ ചെയ്തിട്ട് വിധിപറയുന്ന കോടതിക്കും അത് പറ്റുമോയെന്ന് പ്രതിപക്ഷനേതാവ് തിരിച്ചുചോദിച്ചു. പ്രയോജനമുണ്ടായില്ല.
കുളിപ്പിച്ച് കൊച്ചിനെയില്ലാതാക്കിയത് പോലെ മാറ്റം വരുത്തി അഴിമതിവിരുദ്ധസംവിധാനത്തെ ഇല്ലാതാക്കിയെന്ന് സതീശൻ വിലപിച്ചു. കുരയ്ക്കാൻ പോലുമാവാത്ത വണ്ണം ലോകായുക്തയെ തകർത്ത് തരിപ്പണമാക്കിയെന്ന് രമേശ് ചെന്നിത്തല.
ലോക്പാൽ നിയമത്തിന്റെ മാതൃകയിലാണ് മുഖ്യമന്ത്രിക്ക് മേലുള്ള അപ്പീലധികാരിയായി നിയമസഭയെ ഇപ്പോൾ നിയോഗിച്ചതെന്നാണ് മന്ത്രിയുടെ വാദം. ലോക്പാൽ നിയമത്തിൽ പ്രധാനമന്ത്രിയുടെ മേലുള്ള അധികാരി ലോക്‌സഭയാണ്. എന്നാൽ ലോക്‌സഭയ്ക്ക് ആ പദവിയേയുള്ളൂവെന്നും ലോക്പാലിന്റെ വിധിക്കുമേൽ തീരുമാനമെടുക്കാനുള്ള അധികാരമൊന്നുമില്ലെന്നും പ്രതിപക്ഷനേതാവ് തർക്കിച്ചു.
ഭരണഘടന ഉറപ്പുതരുന്ന സ്വാഭാവികനീതി വാദമുന്നയിക്കാൻ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം പോയ സജി ചെറിയാനുമെത്തി. ഒരാളെ ഡെപ്യൂട്ടേഷനിൽ ഒരുവർഷത്തേക്ക് നിയമിച്ചത് അത്ര വലിയ കുറ്റമോയെന്ന് ചോദിച്ചാണ് കെ.ടി. ജലീൽ ലോകായുക്തയിൽ നിന്നുണ്ടായ നീതിനിഷേധം വിവരിച്ചത്. ബന്ധുവിനെ മന്ത്രി നിയമിച്ചതോ തെറ്റല്ലാത്തതെന്ന് ചോദിച്ച് പ്രതിപക്ഷം ജലീലിനെ കൂട്ടമായി ആക്രമിച്ചു. പ്രസംഗിക്കുന്നതിനിടയിൽ ഭരണപക്ഷാംഗങ്ങളെഴുന്നേറ്റ് തർക്കിച്ചതിൽ ക്ഷുഭിതനായ പ്രതിപക്ഷനേതാവ് ചെയറിലിരുന്ന എം. നൗഷാദിനോടും ക്ഷുഭിതനായത് സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷപിൻനിരക്കാർ നടുത്തളത്തിലേക്കിറങ്ങി. അല്പനേരത്തിനകം പിൻവാങ്ങി.
പ്രവാസി ക്ഷേമനിധിബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതും ആഭരണത്തൊഴിലാളി ക്ഷേമനിധി അംശാദായം കൂട്ടുന്നതുമായ ബില്ലുകളും സഭ പാസാക്കി. തെരുവ് നായകളുടെ ആക്രമണം രാവിലെ പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് വന്നു. "വന്ധ്യംകരണം നടത്തിയാൽ നായി പെറൂല്ലാന്നല്ലേയുള്ളൂ സാർ, അത് കടിക്കുന്ന തൊള്ളയ്ക്കെന്തെങ്കിലും ചെയ്യാനാകുമോ?"- പി.കെ. ബഷീർ ചോദിച്ചു. ലോകായുക്തേന്റെ പല്ലുപറിച്ചാൽ പോരാ, പട്ടീന്റെ പല്ലും പറിക്കണമെന്നും ഉപദേശിച്ചു.
പഠിച്ച് പറയുന്ന അംഗം ഇന്ന് പഠിക്കാതെ വന്ന് പറയുന്നത് പോലെയാണ് മന്ത്രി വീണജോർജ് ബഷീറിനെ വിലയിരുത്തിയത്. അദ്ദേഹം പതിവിലും ഗൗരവമായി പറഞ്ഞത് ഇന്നാണെന്ന് സ്പീക്കർ എം.ബി. രാജേഷിന് തോന്നി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |