കെ.എസ്.ആർ.ടി.സിയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോഴും സർക്കാർ രൂപീകരിച്ച കമ്പനിയായ കെ - സ്വിഫ്റ്റിന്റെ സർവീസുകൾക്ക് തുടക്കമായി. സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങിയിരിക്കുന്നത്. 99 ബസുകളിൽ 28 എണ്ണം എ.സി ബസുകളാണ്. എട്ടെണ്ണം എ.സി സ്ലീപ്പറും. 20 ബസുകൾ എ.സി സെമി സ്ലീപ്പറുകളാണ്. സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർസംസ്ഥാന സർവീസുകൾക്കാണ് കെ - സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക. സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതോടെ യാത്രക്കാർ സുഖസൗകര്യങ്ങളുള്ള ബസുകളിൽ യാത്ര ചെയ്യാമെന്ന സന്തോഷത്തിലാണ്.
എന്താണ് കെ- സ്വിഫ്റ്റ് ?
കെ.എസ്.ആർ.ടി.സിയെ മേഖലയെ നഷ്ടത്തിൽനിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ - സ്വിഫ്റ്റ്. സൂപ്പർ ഫാസ്റ്റ് മുതലുള്ള സർവീസുകളും പുതിയ ബസുകളും കെ - സ്വിഫ്റ്റിലേക്ക് മാറ്റുകയും ലാഭത്തിൽനിന്ന് തിരിച്ചടവ് ഉറപ്പാക്കും എന്നതാണ് ലക്ഷ്യമിടുന്നത്. കെ - സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടി.സിയുടെ അവിഭാജ്യ ഘടകമാണെന്നും പത്തുവർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെ.എസ്.ആർ.ടി.സിക്ക് വന്നുചേരുമെന്നും സർക്കാർ പറയുന്നു. കെ - സ്വിഫ്റ്റ് നിരക്ക് മറ്റ് കെ.എസ്.ആർ.ടി.സി സർവീസുകളിലേതിനും സമാനമായിരിക്കും.
തീരാതെ ആശങ്ക
കെ.എസ്.ആർ.ടി സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയതോടെ ജീവനക്കാർക്ക് മാത്രമല്ല കെ.എസ്.ആർ.ടി.സിക്കും ആശങ്ക നൽകുകയാണ്. പേരിൽ കെ.എസ്.ആർ.ടി.സിയുണ്ടെങ്കിലും ദീർഘദൂര ബസുകൾക്കായി രൂപവത്കരിച്ച പുതിയ കമ്പനിയാണിത്. എന്നാൽ നിലവിലെ കെ.എസ്.ആർ.ടി.സിയുമായി യാതൊരു ബന്ധവുമില്ല. താത്കാലിക കരാർ ജീവനക്കാരെയാണ് നിയമിക്കുന്നത്. പുതിയ ബസ് സർവീസിനെതിരെ ഒരുവിഭാഗം തൊഴിലാളികൾ സമരരംഗത്താണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാർക്ക് വേതനംപോലും യഥാസമയം ലഭിക്കുന്നില്ല. വിഷുവിന് പോലും ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്.
നിലനിൽപ്പ് അന്തർസംസ്ഥാന സർവീസുകൾ
നിലവിൽ അന്തർസംസ്ഥാന സർവീസുകളാണ് കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് സാമ്പത്തിക ലാഭമുണ്ടാക്കി നൽകുന്നത്. കോയമ്പത്തൂർ, തമിഴ്നാട്, ബംഗളൂരു സർവീസുകളാണ് കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന് ആധാരമെന്നാണ് ജീവനക്കാർ പറയുന്നത്. സ്വിഫ്റ്റ് വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവീസ് നിശ്ചലമാകുമെന്നാണ് ആശങ്ക. അങ്ങനെയാണെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെയും ബാധിക്കും. അനധികൃത സ്വകാര്യ ബസുകൾ കൈയ്യടക്കിയിരുന്ന റൂട്ടുകൾ സ്വിഫ്റ്റിലൂടെ തിരിച്ചെടുക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ അവകാശവാദം. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന് കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി സംവിധാനവും നിയമവ്യവസ്ഥകളും ബാധകമല്ല. സ്വകാര്യമേഖലയുമായി മത്സരിക്കാനും മികച്ച യാത്രാസൗകര്യം ഒരുക്കാനും കഴിയുമെന്നാണ് സ്വിഫ്റ്റ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്. എന്നാൽ അത്തരമൊരു കടന്നുകയറ്റം ഇപ്പോൾ പ്രഖ്യാപിച്ച റൂട്ടുകളിൽ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ സ്വിഫ്റ്റിന് കൈമാറുക മാത്രമാണുണ്ടായിട്ടുള്ളത്. ഇത്തരത്തിൽ റൂട്ട് മാറ്റത്തിലൂടെ എന്ത് നേട്ടമാണുള്ളതെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. സൂപ്പർ ഫാസ്റ്റ്, ഡീലക്സ് തുടങ്ങിയ 1250ഓളം സൂപ്പർക്ലാസ് സർവീസുകളാണ് എക്കാലത്തും കെ.എസ്.ആർ.ടി.സിയുടെ വരുമാനം. ഇത് സ്വിഫ്റ്റിന് പോകുന്നതോടെ കോർപ്പറേഷന്റെ വരുമാനം കുത്തനെ കുറയും. ഇപ്പോഴത്തെ റൂട്ട് കൈമാറ്റത്തിലൂടെ 750 ജീവനക്കാരുടെ തൊഴിൽ നഷ്ടമാകും. അന്തർസംസ്ഥാന സർവീസിനൊപ്പം സംസ്ഥാനത്തെ ദീർഘദൂര സർവീസുകളും കാലക്രമേണ കൈമാറുന്നതോടെ കെ.എസ്.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകൂത്തുന്നതോടെ വേറെ തൊഴിലും തേടേണ്ടി വരുമോ എന്ന ആശങ്കയാണ് ജീവനക്കാർക്കുള്ളത്. യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താമെങ്കിലും ജീവനക്കാർക്ക് ഏറെ ആശങ്കയാണ് സിഫ്റ്റ് സർവീസ് നൽകുന്നത്. നിലവിലെ ജീവനക്കാരെയും കെ.എസ്.ആർ.ടി.സിയെയും ബാധിക്കില്ലെന്ന് മാനേജ്മെന്റ് പറയുമ്പോഴും അത് എങ്ങനെയാണെന്നാണ് ജീവനക്കാർ മറുചോദ്യം ഉന്നയിക്കുന്നത്. ഇതിന് ഉത്തരം വ്യക്തമായാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനും ആശങ്കകൾക്ക് വിരാമമാകുകയും ചെയ്യൂ.
ജീവനക്കാർക്ക് ഇതുവരെ ശമ്പളമില്ല
ഏപ്രിൽ 15 പിന്നിടുമ്പോഴും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് സർക്കാർ പറയുന്നത്. ജീവനക്കാർക്ക് എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിഷുവിനുപോലും ജീവനക്കാർക്ക് ആഹ്ളാദിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശമ്പളം എന്ന് നൽകുമെന്ന് സർക്കാരോ മാനേജ്‌മെന്റോ ഇപ്പോഴും വ്യക്തമായ ഉറപ്പ് നൽകുന്നില്ല. പ്രതിസന്ധി ഇനിയും തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ടെന്നാണ് ഗതാഗതമന്ത്രിപോലും കഴിഞ്ഞദിവസം പറഞ്ഞത്. നിലവിലെ സാഹചര്യം തുടർന്നാൽ ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനയാണ് പ്രതിസന്ധി ഇത്രയും മോശമാകാൻ കാരണമായത്.
വരുന്നമാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം എന്നിവ മുടങ്ങുകയും ചെയ്‌തേക്കാം. ഒരുവിഭാഗം ജീവനക്കാരുടെ ജോലി ഇല്ലാതാകുന്ന അവസ്ഥയ്ക്ക് കെ.എസ്.ആർ.ടി.സി സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ആശങ്കയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |