SignIn
Kerala Kaumudi Online
Thursday, 25 April 2024 4.35 PM IST

കല്ലാറ്റിൽ ഉല്ലസിക്കാം, ഗവിയിൽ പാേകാം

gav1

ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ പത്തനംതിട്ടയിലെ പ്രകൃതി സൗഹൃദ ടൂറിസം ഉണരുന്നു. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കോന്നി ആനത്താവളവും തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരിയും ഗവിയും തുറന്നു. കൊവിഡിനെ തുടർന്ന് വീടുകളിൽ അടച്ചിരുന്നുള്ള ദീർഘകാലത്തെ മുഷിപ്പ് മാറാൻ ആളുകൾ വിനോദ സഞ്ചാരം ആശ്വാസ കേന്ദ്രങ്ങളാക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മുന്നോട്ടുപോയാൽ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും അടച്ചിടേണ്ടി വരില്ലെന്ന് കരുതാം.

കോന്നിയിൽ ആനകളുടെ കൗതുക കാഴ്ചയും തണ്ണിത്തോട് അടവിയിൽ ദീർഘദൂര കുട്ടവഞ്ചി സവാരിയും ഒരുക്കിയിട്ടുണ്ട്. കാനന സൗന്ദര്യം ആസ്വദിച്ചും കാട്ടു മൃഗങ്ങളെ കണ്ടുമുള്ള ഗവി യാത്രയാണ് പത്തനംതിട്ടയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരം. പ്ളാസ്റ്റിക്കിനെ ഒഴിവാക്കിയും കാടിന്റെ സ്വച്ഛത തകർക്കാതെയും ഇൗ ടൂറിസത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഏതാണ്ട് പതിനഞ്ച് വർഷങ്ങൾ പിന്നോട്ടു നോക്കിയാൽ പത്തനംതിട്ടയിൽ എടുത്തുപറയത്തക്ക ടൂറിസം കേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല. അടൂർ പ്രകാശ് കോന്നി എം.എൽ.എ ആയിരുന്ന കാലത്ത് ആരംഭിച്ച കുട്ടവഞ്ചി, ഗവി ടൂറിസം നിലവിലെ എം.എൽ.എ കെ.യു.ജനീഷ് കുമാർ പുതിയ പദ്ധതികളും ആശയങ്ങളുമായി വികസിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നു. വികസനത്തിന് രാഷ്ട്രീയമില്ലെന്നു കൂടി ഇത് വെളിപ്പെടുത്തുന്നു.

അടവി കുട്ടവഞ്ചി സവാരി

കോന്നി - തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ രണ്ട് വർഷത്തോളമായി നിറുത്തി വച്ചിരുന്ന ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചിട്ടുണ്ട്. കല്ലാറിൽ മഴ പെയ്ത് വെള്ളം നിറഞ്ഞൊഴുകിയെങ്കിൽ മാത്രമേ ദീർഘദൂര കുട്ടവഞ്ചി സവാരികൾ നടത്തുവാൻ കഴിയൂ. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കല്ലാറിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. ദീർഘദൂര സവാരിക്ക് അനുകൂലമായ അന്തരീക്ഷം.

മുൻപ് കല്ലാർ നിറഞ്ഞൊഴുകിയെങ്കിലും കൊവിഡ് വ്യാപനം മൂലം അടവി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വിനോദ സഞ്ചാര മേഖലയിൽ സർക്കാർ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് അടവി വീണ്ടും തുറന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ അടവിയിലേക്ക് എത്തുന്നുണ്ട്. അടവി വീണ്ടും തുറന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും സഞ്ചാരികൾ എത്തി തുടങ്ങിയത് കുട്ടവഞ്ചി സവാരിക്കും പത്തനംതിട്ടയിലെ വിനോദസഞ്ചാര മേഖലയ്ക്കും ശുഭപ്രതീക്ഷ നൽകുന്നു.

കുട്ടവഞ്ചിയുടെ ഹ്രസ്വദൂര യാത്ര ഒന്നര കിലോമീറ്ററും ദീർഘദൂരയാത്ര നാല് കിലോമീറ്ററുമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ച് വരെയാണ് കുട്ടവഞ്ചി സവാരി. ഒരു കുട്ടയിൽ തുഴച്ചിൽകാരൻ ഉൾപ്പെടെ അഞ്ച് പേരുണ്ടാകും. ഹ്രസ്വ ദൂരയാത്രയ്ക്ക് 500 രൂപയും ദീർഘദൂര യാത്രയ്ക്ക് 900 രൂപയുമാണ് ഫീസ് നിരക്ക്.

ഗവി ടൂറിസം

പേര് പോലെ വശ്യമാണ് ഗവിയിലെ സൗന്ദര്യം. കാടിന്റെ ശാന്തതയറിഞ്ഞ്, പറവകളുടെ പാട്ട് കേട്ട്, മൃഗങ്ങളുട‌െ സഞ്ചാരം കണ്ട്, അണക്കെട്ടകളിലെ ജലാശയങ്ങളുടെ വിശാലത കണ്ട്, ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന മൂടൽമഞ്ഞിന്റെ തണുപ്പേറ്റ് ഗവിയിലേക്ക് ദീർഘയാത്ര. കൊവിഡ് വ്യാപനം കാരണം മാസങ്ങൾ നീണ്ട അവധിക്കു ശേഷമാണ് ഗവി തുറന്നത്. പത്തനംതിട്ടയിലെ വനാതിർത്തിയായ ആങ്ങമൂഴിയിലെ കൊച്ചാണ്ടി ചെക്പോസ്റ്റ് വഴിയാണ് ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. ഒാൺലൈൻ വഴി ആദ്യം ബുക്ക് ചെയ്ത 30 വാഹനങ്ങൾക്കാണ് മുൻഗണന. ഒരാൾക്ക് 60 രൂപയും വിദേശികൾക്ക് 120രൂപയുമാണ് ഫീസ്. ഒാൺലൈനിൽ ബുക്ക് ചെയ്തവർ ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഒാഫീസിൽ രാവിലെ എട്ടിന് എത്തി ടിക്കറ്റ് എടുക്കണം. ഇടുക്കി ഭാഗത്ത് നിന്ന് വരുന്നവർ വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവ് ചെക്പോസ്റ്റിൽ നിന്ന് ടിക്കറ്റ് വാങ്ങണം. ഗവിയിൽ കേരള വനംവികസന കോർപ്പറേഷനാണ് സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നത്. വണ്ടിപ്പെരിയാർ വഴി വരുന്നവർക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് നാലര വരെ ഗവിയിൽ തങ്ങാം. ഇക്കോ ഗൈഡിന്റെ സേവനം, ഗവി ഡാമിൽ ബോട്ടിംഗ്, വനാന്തര ഭാഗത്തേക്ക് ട്രക്കിംഗ്, സൈക്ക്ളിംഗ്, ശബരിമല വ്യൂപോയിന്റ് തുടങ്ങിയ സൗകര്യങ്ങളാണ് വനംവകുപ്പ് ഒരുക്കുന്നത്.

ഗവിയിൽ രാത്രികാലം തങ്ങാനും സൗകര്യമുണ്ട്. ഒരു ദിവസം ഗവിയിൽ താമസിക്കാൻ അനുവദിക്കും. പകൽ വനത്തിലൂടെ വാഹന സവാരി, താമസിക്കാൻ ടെൻഡ്, രാവിലെയും വൈകിട്ടും ലഘുഭക്ഷണം, ഉച്ചയൂണ് തുടങ്ങിയ സൗകര്യങ്ങൾ ഗവി പാക്കേജിലുണ്ട്. സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടു ഗവിയിൽ നൂറ് കിലോമീറ്ററോളം വനയാത്ര വേറിട്ട അനുഭവമാകും. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്ന ഗവി സംരക്ഷിത വനപ്രദശമാണ്. ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശം. ആന, കടുവ, കാട്ടുപോത്ത്, പുലി, മ്ളാവ്, കേഴ, കാട്ടുപൂച്ച, മലയണ്ണാൻ, സിംഹവാലൻ കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെയും വിവിധതരം പക്ഷികളെയും കാണാം. സഞ്ചാരികൾക്കായി സീതത്തോട് കിളിയെറിഞ്ഞാംകല്ലിന് സമീപം കക്കാട്ടാറിൽ കുട്ടവഞ്ചി സവാരി പുതിയതായി തുടങ്ങിയിട്ടുണ്ട്. 16 കുട്ടവഞ്ചികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.