സാധാരണ കണ്ണിൽ ചോരയുള്ള ആരും പട്ടാളക്കാരെ ഏല്പിക്കാൻ മുതിരാത്ത ദൗത്യമാണ് ഘോരയുദ്ധത്തിനും സമാധാനത്തിനും മദ്ധ്യേയിരുന്ന് ജീവിതം ജീവിച്ചു തീർക്കുന്നതിനിടയിൽ എക്സ് മിലിട്ടറി എം.കെ. വർഗീസിൽ ഏല്പിച്ചുകൊടുക്കപ്പെട്ടത്. തൃശൂർ മേയറുടെ പണി!
കണ്ണിൽ ചോരയില്ലാത്തവർക്ക് പട്ടാളക്കാരനാണെന്നൊന്നും നോട്ടമില്ലാത്തതിനാൽ അവർ അതും അതിനപ്പുറവും ചെയ്യും. സഖാവ് ഗോവിന്ദൻമാഷിന്റെ വാക്കുകൾ കടമെടുത്താൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ കപ്പലണ്ടിമുക്കിലെ കിട്ടൻ സഖാവ് തൊട്ട് ക്ലിഫ്ഹൗസിലെ പിണറായി സഖാവ് വരെയുള്ളവർ ആ കണ്ണിൽ ചോരയില്ലാത്തവരുടെ കൂട്ടത്തിൽപ്പെടും.
അക്കൂട്ടർ ഏല്പിച്ച കഠോര ദൗത്യമേറ്റെടുത്തേപ്പിന്നെ വർഗീസ് മേയർ ആകെ കഷ്ടത്തിലാണ്. ചീനത്തെ സീജിൻപിങിന്റെ അത്രയും ഉഷാറുള്ളയാളായതിനാൽ ആ കഷ്ടമൊന്നും അദ്ദേഹം മുഖത്തോ ശരീരഭാഷയിലോ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും. പട്ടാളമായത് കൊണ്ടാണ് ആ ഉഷാർ എന്ന് പറയേണ്ടല്ലോ.
ബ്രണ്ണൻ മാണിക്യം കുമ്പക്കുടിഗാന്ധി സുധാകർജിയുടെ കോൺഗ്രസിനോട് മല്ലടിച്ച്, വിമതനായി സഖാവായ ആളാണ് വർഗീസ് മേയർ. ഒരു മാതിരിപ്പെട്ട കോൺഗ്രസുകാരൊന്നും കുമ്പക്കുടിയോട് ഏറ്റുമുട്ടാൻ നില്ക്കാറില്ല. കുമ്പക്കുടി വർക്കിംഗ് പ്രസിഡന്റായ കാലത്താണ് വർഗീസ്, മേയർ വർഗീസാകുന്നതെങ്കിലും കുമ്പക്കുടി ബ്രിഗേഡിനെ പേടിച്ചാരും ഈ വഴി നടപ്പീലെന്ന സ്ഥിതി നിലനിന്ന കാലമായിരുന്നു.
സാധാരണ കോൺഗ്രസിൽ സീറ്റ് കിട്ടാത്തവരെല്ലാം വിമതരാകാറുണ്ട്. കഷ്ടപ്പെട്ട് വിമതനായി പോരാടി വിജയിച്ചുകഴിഞ്ഞാൽ, ഒന്നുംരണ്ടും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ വീറുണ്ടാവും. അപ്പോൾ വിമത കോൺഗ്രസ് മാറി പഴയ കോൺഗ്രസ് തന്നെയാവും. എന്നാൽ, വർഗീസ് മേയർ അങ്ങനെയായില്ല എന്നിടത്താണ് അതിന്റെ ഒരിത്. പട്ടാളക്കാരന്റെ ധൈര്യം അദ്ദേഹം കാട്ടി. അങ്ങനെയദ്ദേഹം തൃശൂർ മേയറായി. കമ്മ്യൂണിസ്റ്റുകാർ അതേപ്പിന്നെ കാഞ്ഞിരത്തിൻ കഷായം സേവിച്ച അവസ്ഥയിലാണെന്ന് ചിലർ പറയുന്നുണ്ട്.
ഇവിടെ വിഷയം മറ്റൊന്നാണ്. തൃശൂർ മേയറായേപ്പിന്നെ, വർഗീസ് മേയറെ കണ്ടാൽ പൊലീസുകാർ സല്യൂട്ടടിക്കാതെ അപഹസിക്കുകയാണ്. തോന്ന്യവാസം പാരമ്യത്തിലെത്തിയാലുള്ള അവസ്ഥയാണത്. ആരും എന്തും ചെയ്യും. സാധാരണ പട്ടാളക്കാർക്ക് ഒട്ടും സഹിക്കാനാവാത്തതാണ് പൊലീസുകാർ സല്യൂട്ടടിക്കാതെ ധിക്കരിക്കുന്നത്. ഇവിടെയാണെങ്കിൽ അതും പോരാതെ, പുറംതിരിഞ്ഞ് നിൽക്കുകയുമാണ്.
നേരത്തേ പറഞ്ഞത് പോലെ പട്ടാളക്കാരന്റെ സഹനശീലം ഒന്നുകൊണ്ടു മാത്രമാണ് വർഗീസ് മേയർ ഇത്ര വരെയും പിടിച്ചുനിന്നത്. എത്ര പിടിച്ചുനിന്നാലും ഒരു ഘട്ടം കഴിഞ്ഞാൽ പിടിവിട്ട് പോവും. മേയർക്കും അങ്ങനെയാണ് നിയന്ത്രണം വിട്ടത്. പൊലീസുകാർ സല്യൂട്ടടിക്കാതെ, മേയറുടെ കാർ കണ്ടാൽ പുറംതിരിഞ്ഞ് നിന്ന് തല ചൊറിയുന്നതിലെ ഇണ്ടൽ നേരിട്ടനുഭവിച്ചാലേ മനസിലാകൂ. വർഗീസ് മേയറുടെ കാർ വരുന്നത് കണ്ടാൽ, റോഡിന്റെ നടുക്ക് നിന്ന് കോൺഷബിൾ കുട്ടൻപിള്ള ട്രാഫിക് നിയന്ത്രിക്കണോ, മേയർക്ക് സല്യൂട്ടടിക്കണോ എന്നാരും ചോദിക്കരുത്. ചോദിച്ചാൽ തന്നെ, സല്യൂട്ടടിക്കണമെന്നേ 'മനസാക്ഷി"യുള്ളവർ പറയൂ.
കൊവിഡ് വ്യാധിയുടെ കാലത്ത്, സല്യൂട്ടടിയൊക്കെ ഒരു പ്രശ്നമാക്കണോ എന്ന് സംശയിക്കുന്നവരുണ്ട്. അത്തരം സംശയരോഗികൾ, ഗാലറിയിലിരുന്ന് കളി നിയന്ത്രിക്കുന്നവരുടെ കൂട്ടത്തിൽപ്പെടും.
ചീനത്തെ കൺഫ്യുഷ്യസ് പറഞ്ഞത് മാതിരി വർഗീസ് മേയറും ചോദിച്ചിരുന്നെങ്കിൽ ഈ സമസ്യകൾക്കൊക്കെയൊരുത്തരം കിട്ടിയേനെയെന്നാണ് ദ്റോണർക്ക് തോന്നുന്നത്: "ലോകം എന്നെ അറിയണമെന്ന് പറയുന്നില്ല. പക്ഷേ, ഈ മനുഷ്യരെയൊക്കെ ഞാനറിയുന്നില്ലല്ലോ..."
p p p p
- എക്സ് ഡി.ജി.പി ലോകനാഥ് ബെഹ്റാജി വിരമിച്ചു. നല്ല കാലത്താണ് വിരമിച്ചത്. രണ്ടാം പിണറായി സർക്കാർ തൂണിലും തുരുമ്പിലും നിറഞ്ഞുനിൽക്കുന്ന കാലം. കോൺഷബിൾ കുട്ടൻപിള്ളയും ഇടിയൻ മാത്തനേഡും ബീഡിയും വലിച്ച് ചിന്താമഗ്നരായി നില്പാണ്. നാട്ടിൽ ഗുണ്ടകൾ അതിനിടയിൽ സ്വന്തം പണി ഭംഗിയായി നടത്തുന്നുണ്ട്. സാരമില്ല. ബെഹ്റാജിയുടെ മനോവ്യഥയിലേക്ക് വരാം.
ബെഹ്റാജി പൊലീസായ കാലം തൊട്ടേ മുണ്ടുടുക്കാനാഗ്രഹിച്ച് നടക്കുന്നയാളായിരുന്നു. അതിനാൽ അദ്ദേഹം ഓണക്കാലത്തൊക്കെ മുണ്ടുടുത്ത് മടക്കിക്കുത്തി കോൺഷബിൾ കുട്ടൻപിള്ളയുടെ മുന്നിൽ വന്നുനിന്നു. അതിന് അദ്ദേഹത്തെ പലരും കളിയാക്കിയെന്നാണ് പറയുന്നത്.
അതേപ്പറ്റിയോർത്തെടുത്തപ്പോൾ ബെഹ്റാജി ഗദ്ഗദ കണ്ഠനാവുകയുണ്ടായി. പൊലീസ് സ്റ്റേഷനുകൾക്കെല്ലാം മഞ്ഞപ്പെയിന്റടിക്കാൻ നിർദ്ദേശിച്ചിട്ട് നടക്കാതെ പോയപ്പോൾ പോലും അദ്ദേഹം കരഞ്ഞിട്ടില്ല. മലപ്പുറം കത്തി തൊട്ട് മെഷീൻ ഗണ്ണ് വരെ പൊലീസ് ആസ്ഥാനത്ത് വാങ്ങി കരുതൽ കാട്ടിയതിനെതിരെ സി.എ.ജി പുലഭ്യം പറഞ്ഞപ്പോഴും കരഞ്ഞിട്ടില്ല. സി.എ.ജി എന്തോ പറഞ്ഞപ്പോൾ ഐസക് സഖാവ് പോലും കരഞ്ഞ് പോയതാണ്. എന്നിട്ടും കരയാത്ത ബെഹ്റാജിക്ക് കരച്ചിലടക്കാൻ പറ്റാതിരുന്നത് മുണ്ട് വിഷയത്തിൽ മാത്രമായിരുന്നു...
ഈ ബെഹ്റാജിയെയാണല്ലോ ഈശ്വരാ, നീ തെറ്റിദ്ധരിച്ച് പോയത് എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത വേദന തോന്നുകയാണ്. ബെഹ്റാജിയെയും കൊണ്ടോടിയ പൊലീസ് വണ്ടി, പൊലീസുകാർ ചുറ്റിലും നിന്ന് കെട്ടിവലിച്ച ആ നല്ല, മനോഹരമായ ആചാരം കൂടിയില്ലായിരുന്നുവെങ്കിൽ ബെഹ്റാജിയുടെ കണ്ണീർ വീണ്, വഴുതക്കാട്ടെ പൊലീസാസ്ഥാനം ഒന്നാം പ്രളയത്തിലകപ്പെട്ട സജിചെറിയാൻ മന്ത്രിയുടെ ചെങ്ങന്നൂര് പോലെയായേനെ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |