SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.15 PM IST

ഉദ്യോഗസ്ഥരും പരാതികളും

photo

ജനങ്ങളുടെ പരാതികൾ പല തരത്തിലുള്ളതാണ്. ചിലത് വളരെ ലളിതവും മറ്റ് ചിലത് സങ്കീർണവും ആയിരിക്കും. ഏതായാലും അത് കേൾക്കാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ചെവികൊടുത്താൽ തന്നെ പരാതിക്കാരന് പകുതി ആശ്വാസം ലഭിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ജനസമ്പർക്ക പരിപാടി. പല പരാതികളും വില്ലേജ് ഓഫീസറിന്റെ തലത്തിൽ തീർക്കാനുള്ളതായിരിക്കും. ചില പരാതികളാകട്ടെ ആരു വിചാരിച്ചാലും നടപ്പാക്കാൻ കഴിയാത്തത്ര നിയമക്കുരുക്കുകൾ ഉള്ളതായിരിക്കും. പക്ഷേ വളരെ ക്ഷമയോടെ ഉമ്മൻചാണ്ടി അത് കേൾക്കുമായിരുന്നു. കാര്യം നടന്നില്ലെങ്കിലും പരാതിക്കാരന് ആദ്യം വേണ്ടത് അതാണ്. എന്നാൽ ചില വകുപ്പുകളിൽ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ പരാതി കേൾക്കാൻ പോലും ആരും തയ്യാറാകില്ല. ചില ഉദ്യോഗസ്ഥർ പരാതിയുമായി വരുന്നവരുടെ നേർക്ക് അക്ഷമയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യും.

സർക്കാർ ഓഫീസുകളിൽ എന്തെങ്കിലും നടക്കണമെങ്കിൽ ഒന്നുകിൽ മുകളിൽ നിന്ന് ആരെങ്കിലും വിളിച്ച് പറയണം അല്ലെങ്കിൽ കൈമടക്ക് കൊടുക്കണം എന്നൊക്കെയാണ് സാധാരണക്കാരുടെ പൊതുവിചാരം. മുൻകാല അനുഭവങ്ങളിൽ നിന്നാണ് അവർ അത്തരം തീർച്ചപ്പെടുത്തലുകൾ രൂപീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് പൂർണമായും ശരിയല്ല. ക്ഷമയോടെ പരാതി കേട്ട് പ്രശ്നപരിഹാരം ഉണ്ടാക്കി കൊടുക്കുന്ന നിരവധി പേർ ഇപ്പോഴും സർക്കാർ സർവീസുകളിലുണ്ട്. ഇത്തരം പരാതികളും മറ്റും അഭിമുഖീകരിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതികൾ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ തിരുവനന്തപുരം കളക്ടറേറ്റിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രഖ്യാപിച്ചത് പരാതിക്കാർക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കാവുന്ന ഒന്നാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും അടങ്ങുന്ന ജനകീയ സമിതി എല്ലാ മാസത്തെയും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്ന് മണിക്ക് യോഗം ചേർന്ന് വില്ലേജ് തലത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മന്ത്രി എടുത്തുപറഞ്ഞ മറ്റൊരു കാര്യം ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ പൊതുജനങ്ങൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടറെ നേരിൽക്കണ്ട് പരാതികൾ സമർപ്പിക്കാൻ അവസരമൊരുക്കും എന്നതാണത്. ജനപക്ഷത്ത് നിന്ന് ഉടൻ ഉചിതമായ തീരുമാനമെടുക്കാൻ മന്ത്രി കാണിച്ച ശുഷ്‌കാന്തി തികച്ചും അഭിനന്ദനീയമാണ്. എല്ലാ ജില്ലകളിലേക്കുമായി ഈ സംവിധാനം വിപുലപ്പെടുത്തിയാൽ അത് ആവലാതിക്കാർക്ക് നൽകുന്ന ആശ്വാസം വളരെ വലുതായിരിക്കും.

എല്ലാ പരാതിക്കാർക്കും കളക്ടറെ നേരിട്ട് കാണേണ്ട കാര്യം പോലും ഉണ്ടാകില്ല. അതിനാൽ സന്ദർശകരുടെ പരാതി നേരത്തെ സ്വീകരിക്കുന്ന ഒരു ഡെസ്‌ക് രൂപീകരിച്ചാൽ അതുകൊണ്ട് തന്നെ പകുതി പരാതികൾ തീർപ്പാക്കാനാകും. ഇക്കാര്യത്തിലേക്കും മന്ത്രിയുടെ ശ്രദ്ധ പതിയുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ഇങ്ങനെയുള്ള സംവിധാനങ്ങളൊക്കെ ഉണ്ടെങ്കിലും അതൊക്കെ ഏട്ടിലെ പശുവായി കിടക്കുകയാണ്. അതിലാണ് മാറ്റം വരേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUREAUCRATS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.