കേരളത്തിൽ നിന്ന് ആവശ്യത്തിലേറെ പണം ദിനംപ്രതി തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും ആന്ധ്രയിലേക്കും ഒഴുകുന്നുണ്ട്. അരി, പച്ചക്കറി, മുട്ട, കോഴി, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ആഹാരസാധനങ്ങൾ വാങ്ങാനാണിത്. പണമൊഴുക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ സംസ്ഥാനങ്ങളിൽനിന്ന് പറയത്തക്ക പണമൊന്നും ഇവിടേക്ക് വരുന്നുമില്ല. ശബരിമല സീസണിൽ മാത്രമായിരുന്നു കുറച്ചെങ്കിലും പണം ലഭിച്ചിരുന്നത്. അതും നിലച്ച മട്ടാണ്.
ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്താൽ നമുക്കാവശ്യമുള്ള ആഹാരസാധനങ്ങളിൽ 90 ശതമാനവും ഇവിടെത്തന്നെ ഉത്‌പാദിപ്പിക്കാം. എന്നാൽ അങ്ങനെയൊരു കൂട്ടായ ശ്രമം സർക്കാർ തലത്തിൽ ഇതുവരെ കാര്യമായി ഉണ്ടായിട്ടില്ല. ഇതിൽ കോഴി വളർത്തലിനെ പ്രോത്സാഹിപ്പിച്ചാൽ വലിയൊരു തുക കേരളത്തിന് ലാഭിക്കാം. മാസത്തിൽ 40,000 ടൺ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. ഇതിൽ 30,000 ടണ്ണാണ് ആഭ്യന്തര ഉത്‌പാദനം. 10,000 ടണ്ണോളം തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടിലെ നാമക്കൽ എന്ന സ്ഥലത്തു നിന്നാണ് ഏറ്റവും കൂടുതൽ കോഴി വരവ്.
പലയിടങ്ങളിലായി പ്രതിമാസം ഒന്നേമുക്കാൽ കോടിയോളം കോഴിക്കുഞ്ഞുങ്ങളെ കേരളത്തിൽ വളർത്തുന്നുണ്ട്. 35 രൂപയാണ് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില. ഒരു കിലോ കോഴിയിറച്ചി ഉത‌്‌പാദിപ്പിക്കാൻ നൂറുരൂപയോളം ചെലവ് വരും. ചെലവ് കൂടുതൽ തീറ്റ വാങ്ങാനാണ്. പിന്നീട് വൈദ്യുതി ഉപയോഗത്തിനും. തീറ്റയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വരുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. കോഴിവളർത്തലിനെ കൃഷിയായി സർക്കാർ പ്രഖ്യാപിച്ചാൽ ഇത് ലാഭകരമായി മാറുകയും കൂടുതൽ പേർ, പ്രത്യേകിച്ചും ഗ്രാമങ്ങളിൽ ഈ മേഖലയിലേക്ക് കടന്നുവരുകയും ചെയ്യും. കൃഷിയായി അംഗീകരിക്കപ്പെട്ടാൽ തീറ്റ വാങ്ങാൻ സർക്കാർ സബ്‌സിഡി ലഭിക്കും. അതുപോലെ കുറഞ്ഞ ചെലവിൽ വൈദ്യുതിയും കിട്ടും. ഈ മേഖലയുടെ വളർച്ചയ്ക്കും കുതിച്ചുചാട്ടത്തിനും ഇത് വഴിയൊരുക്കും. ഇറച്ചിയും മുട്ടയും എത്രത്തോളം കൂടിയാലും വിറ്റുപോകുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ ഈ തരത്തിലൊരു നീക്കം നടത്തിയാൽ കുടുംബശ്രീ പോലുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ പലയിടത്തും കോഴിവളർത്താം. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വിലവർദ്ധനയ്‌ക്ക് ആനുപാതികമായി ഉത്‌പാദകന് സംരക്ഷണം നൽകാനും പദ്ധതികൾ ആവിഷ്കരിക്കണം.
കോഴിയിറച്ചിക്കും മുട്ടയ്ക്കും തറവില ഏർപ്പെടുത്താനും നടപടിയുണ്ടാകണം. കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കാനും കൂടുതൽ സംരംഭകരെ സഹായിക്കാനും തൊഴിലവസരങ്ങൾ വിപുലപ്പെടുത്താനും സർക്കാർ തലത്തിൽ കോഴിവളർത്തൽ ഉത്തേജന പാക്കേജും നടപ്പാക്കാം. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളിലും, എന്തിന് കോഴിയിൽ പോലും പലവിധ രാസവസ്തു പ്രയോഗങ്ങളും കൂടിയ അളവിൽ നടക്കാറുണ്ട് . അതിനാൽ ഈ മേഖലയെ സംസ്ഥാനത്ത് കൃഷിയായി പരിഗണിച്ചാൽ കേരളീയരുടെ ആരോഗ്യസംരക്ഷണം കൂടി ഉറപ്പാക്കാം. അതിനുള്ള സത്വര നടപടികൾ മൃഗസംരക്ഷണവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |