SignIn
Kerala Kaumudi Online
Thursday, 25 April 2024 4.28 PM IST

രാഷ്ട്രീയത്തിലെ അഴിമതി കുറയ്ക്കാൻ

photo

രാഷ്ട്രീയകക്ഷികൾ ശേഖരിക്കുന്ന സംഭാവനകളാണ് അഴിമതിയിലേക്കുള്ള വഴികളിൽ ഒന്ന്. സാധാരണ അവസരങ്ങളിലും തിരഞ്ഞെടുപ്പുകാലത്തും രാഷ്ട്രീയ കക്ഷികൾക്ക് പ്രവർത്തനം മുട്ടില്ലാതെ നടത്തിക്കൊണ്ടുപോകാൻ ധാരാളം പണം ആവശ്യമാണ്. സംഭാവനകൾ വഴിയാകും പ്രധാനമായും പണം എത്തുന്നത്. സംഭാവനകൾക്ക് പരിധി കല്പിക്കുകയും അവയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന നിബന്ധന കർക്കശമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ധാരാളമായി കള്ളപ്പണം ഒഴുകുന്ന മേഖലയാണിത്. സംഭാവനകളുടെ ഉറവിടം കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇലക്‌ഷൻ കമ്മിഷൻ പുതിയൊരു നിർദ്ദേശം കേന്ദ്ര നിയമമന്ത്രി മുൻപാകെ സമർപ്പിച്ചിരിക്കുകയാണ്. രണ്ടായിരം രൂപയ്ക്കു മുകളിൽ പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും പരസ്യപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾക്കാണ് ഈ നിബന്ധന. ഒരു കക്ഷിക്കു ഒരു വർഷം ആകെ ലഭിക്കുന്ന സംഭാവനകളുടെ ഇരുപതു ശതമാനമേ പണമായി വാങ്ങാൻ പാടുള്ളൂ എന്നും നിബന്ധന വയ്ക്കേണ്ടതാണ്.

നിയന്ത്രണം എത്രതന്നെ കടുപ്പിച്ചാലും അതു മറികടക്കാൻ വഴികളുണ്ടെന്നതിന് ധാരാളം തെളിവുകൾ ഇലക്‌ഷൻ കമ്മിഷന്റെ പക്കലുണ്ട്. പണമായി ഇരുപതിനായിരം രൂപയ്ക്കു മുകളിൽ സംഭാവന വാങ്ങാൻ പാടില്ലെന്ന നിബന്ധന മറികടക്കാൻ രാഷ്ട്രീയകക്ഷികൾ കണ്ടെത്തിയിരിക്കുന്ന മാർഗം തുക ഇരുപതിനായിരത്തിൽ അല്പം താഴെ നിറുത്താനാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനകളിൽ ഇക്കാര്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിധി രണ്ടായിരം രൂപയായി കുറയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

സംഭാവനകൾ സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ കക്ഷികൾ ഇപ്പോൾ ബാദ്ധ്യസ്ഥമാണ്. ഓരോ വർഷവും കണക്കുകൾ പുറത്തുവരാറുമുണ്ട്. എന്നിരുന്നാലും പ്രധാന രാഷ്ട്രീയ കക്ഷികളുടെ പക്കൽ പല വഴികളിലൂടെയും വൻതോതിൽ കള്ളപ്പണം എത്താറുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. തിരഞ്ഞെടുപ്പുവേളയിലാകും ഇതിൽ അധികപങ്കും പുറത്തേക്ക് ഒഴുകുക. അതിനാൽ സംഭാവനകൾ സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ചെലവുകൾ കർക്കശമായി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും അത്യന്താപേക്ഷിതമാണ്. പാർലമെന്റിലേക്കും നിയമസഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചെലവുകൾക്കു പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അനുവദനീയമായതിന്റെ എത്രയോ മടങ്ങാണ് പ്രധാന സ്ഥാനാർത്ഥികൾക്കുവേണ്ടി ഒഴുക്കാറുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ണിൽ പൊടിയിടാൻ ധാരാളം മാർഗങ്ങളുള്ളപ്പോൾ തിരഞ്ഞെടുപ്പുകാലത്ത് രാജ്യത്ത് ഒഴുക്കുന്ന കള്ളപ്പണത്തിന് പരിധിയൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പും കൂടുതൽ കൂടുതൽ വർണാഭമായി മാറിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചെലവുകളും കൂടുമല്ലോ. വൻതോതിൽ സംഭാവനകൾ നൽകുന്നവർ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാകും. കൊടുത്തത് ഏതെങ്കിലും വിധത്തിൽ തിരികെ ഈടാക്കാൻ അവർ ശ്രമിക്കാതിരിക്കില്ല. വഴിവിട്ട തീരുമാനങ്ങൾക്കും അഴിമതിക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ രൂപപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറി എന്ന് പൊതുവേ ആക്ഷേപമുയരുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പേരിൽ രാജ്യത്ത് നടക്കുന്ന കണ്ണുമഞ്ഞളിക്കുന്ന ധാരാളിത്തം കാണുമ്പോഴാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CORRUPTION IN POLITICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.