SignIn
Kerala Kaumudi Online
Saturday, 20 April 2024 9.31 AM IST

കുട്ടികൾക്കും വേണം വാക്സിൻ സംരക്ഷണം

vaccine

സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം വന്നുകഴിഞ്ഞു. ഒന്നുമുതൽ ഏഴുവരെയും പത്തും പന്ത്രണ്ടും ക്ളാസുകളും നവംബർ ഒന്നിനും യു.പി വിഭാഗം ക്ളാസുകൾ 15 മുതലും തുടങ്ങാനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. ഒന്നരവർഷമായി വീടുകളിൽ അടച്ചിരിക്കുന്ന കുട്ടികൾക്ക് ആഹ്ളാദം പകരുന്ന തീരുമാനം തന്നെയാണിത്. അതോടൊപ്പം തന്നെ കുട്ടികൾ ഒന്നിച്ചു സ്കൂളിലെത്തുന്നത് രക്ഷിതാക്കൾക്ക് ഉത്ക്കണ്ഠ സൃഷ്ടിക്കുന്നു.

എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷം മാത്രമേ വിദ്യാലയങ്ങൾ തുറക്കുകയുള്ളൂ എന്ന് സർക്കാർ ആവർത്തിച്ചുറപ്പിക്കുന്നുണ്ടെങ്കിലും അതു ബോദ്ധ്യമാകാൻ അദ്ധ്യയനം പുനരാരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഒന്നര മാസത്തോളം സമയമുണ്ടെന്നുള്ളതു ശരിതന്നെ. അതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിക്കേണ്ടതുണ്ട്. ദീർഘനാളായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളും സ്കൂൾവളപ്പുകളും പഴയ നിലയിലാക്കാൻ വലിയ അദ്ധ്വാനം തന്നെ വേണ്ടിവരും. സ്കൂൾ വാഹനങ്ങളും ഗതാഗതയോഗ്യമാക്കേണ്ടതുണ്ട്. എല്ലാറ്റിനും പുറമെ അദ്ധ്യയന ഷെഡ്യൂൾ പുനഃക്രമീകരിക്കുകയും വേണം. എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുക പ്രായോഗികമല്ലാത്തതിനാൽ ഓരോ ക്ളാസും പുനഃക്രമീകരിക്കേണ്ടിവരും.

സംസ്ഥാനത്ത് 18 വയസുകഴിഞ്ഞവരുടെ വാക്സിനേഷൻ തൃപ്തികരമായ നിലയിലെത്തിയിട്ടുണ്ട്. 80 ശതമാനം പേരും കുത്തിവയ്പ് എടുത്തുകഴിഞ്ഞു. ഈ മാസാവസാനത്തോടെ ശേഷിക്കുന്നവർക്കും വാക്സിൻ നൽകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 18 വയസിൽ താഴെയുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് ഇതുവരെ കേന്ദ്രം മാർഗനിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 12നും 18നുമിടയ്ക്കു പ്രായക്കാർക്ക് സെപ്തംബർ പകുതിയോടെ കുത്തിവയ്പു നൽകിത്തുടങ്ങുമെന്നു കേട്ടിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഈ മാസം അതു നടക്കുമോയെന്നും സൂചനയില്ല. പന്ത്രണ്ടിനു താഴെയുള്ള കുട്ടികളുടെ കാര്യം അപ്പോഴും അനിശ്ചിതമായി നിൽക്കുകയാണ്. പതിനെട്ടിനു മുകളിലുള്ളവർ പൂർണമായും കുത്തിവയ്‌പെടുത്താലും കൊവിഡ് ഭീഷണി ഒഴിഞ്ഞെന്നു പറയാനാവില്ല. ഈ ഭീഷണി ഏറിയും കുറഞ്ഞും നിലനില്‌ക്കെത്തന്നെയാകും വിദ്യാലയങ്ങൾ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ എത്രയൊക്കെ കർക്കശമായി പ്രാബല്യത്തിൽ കൊണ്ടുവന്നാലും സ്കൂളുകളിലെത്തുന്ന കുട്ടികൾ അതെല്ലാം അണുവിട തെറ്റാതെ പാലിക്കുമെന്ന് ഉറപ്പൊന്നുമില്ല. അവിടെയാണ് സ്കൂൾതുറക്കൽ വിഷയത്തിൽ സമൂഹത്തിന്റെ നെഞ്ചിൽ തീ പടരുന്നത്.

സ്കൂൾ കുട്ടികൾക്കുകൂടി അടിയന്തരമായി കുത്തിവയ്പിനുള്ള ഏർപ്പാടുകൾ ചെയ്യുക എന്നതാണ് ഇനി വേണ്ടത്. കേന്ദ്രവും ഐ.സി.എം.ആറുമാണ് അതിനു നടപടിയെടുക്കേണ്ടത്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കുട്ടികൾക്കുള്ള വാക്സിനേഷൻ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന മെച്ചമുണ്ട്. കുട്ടികളെയെല്ലാം ഒന്നിച്ചു സ്കൂളിൽ വരുത്തി കുത്തിവയ്പ് എടുക്കാൻ പ്രയാസമില്ല. വിദേശ രാജ്യങ്ങളിൽ അഞ്ചുവയസിനു മേലുള്ള കുട്ടികൾക്ക് ഇതിനകം കുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക വാക്സിനും വികസിപ്പിച്ചിട്ടുള്ളതിനാൽ കുത്തിവയ്പ് ഇനി വൈകിപ്പിക്കേണ്ടതില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇതിനകം സ്കൂളുകളും കലാലയങ്ങളും തുറന്ന് അദ്ധ്യയനം തുടങ്ങിയിട്ടുണ്ട്. കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളാണ് ഇതിനായി കാത്തിരിപ്പു തുടരുന്നത്. സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗുരുതര സാഹചര്യങ്ങൾ ഉടലെടുത്തതായി വാർത്തയൊന്നും കണ്ടില്ല. മറ്റിടങ്ങളിലും സ്കൂളുകൾ തുറക്കാനുള്ള ശുഭസൂചനയാണത്. എന്നാലും കുട്ടികൾക്കുകൂടി വാക്സിൻ ലഭ്യമാക്കുന്നതിനു സാധിച്ചാൽ കൂടുതൽ ആത്മവിശ്വാസത്തോടെ അവരെ സ്കൂളിലേക്കു പറഞ്ഞുവിടാൻ രക്ഷാകർത്താക്കൾക്കു കഴിയും. അതിനുവേണ്ട നടപടികളെക്കുറിച്ചാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇനി ആലോചിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID VACCINE FOR CHILDREN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.