SignIn
Kerala Kaumudi Online
Thursday, 25 April 2024 10.43 PM IST

ആദിവാസി യുവാവിന് ജോലി നൽകണം

photo

ചട്ടങ്ങൾ രൂപീകരിക്കുന്നത് എല്ലാക്കാലത്തേക്കുമല്ല. സ്വാതന്ത്ര്യ‌ം ലഭിച്ചതിനുശേഷം പലചട്ടങ്ങളും ജനാധിപത്യ സർക്കാരുകൾ മാറ്റിയിട്ടുണ്ട്. ജനവിരുദ്ധമായ ചട്ടങ്ങൾ കാലക്രമത്തിൽ ഒഴിവാക്കപ്പെടും. ഇന്നത്തെക്കാലത്ത് ബോഡി ഷെയ്‌മിംഗ് ഒരു കുറ്റമായാണ് വീക്ഷിക്കപ്പെടുന്നത്. വികലാംഗർ എന്ന പദം ഇപ്പോൾ ഉപയോഗിക്കാറില്ല. ഭിന്നശേഷിക്കാരെന്നാണ് അവരെ വിളിക്കുന്നത്. ഇതൊക്കെ കാലം വരുത്തുന്ന മാറ്റങ്ങളാണ്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് കാലത്തെ ഉൾക്കൊണ്ട് മാറ്റങ്ങൾ വരുത്താനാണ്.

ഒരിക്കൽ തമിഴ്‌നാട്ടിൽ കാമരാജ് മുഖ്യമന്ത്രിയെന്ന നിലയിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ ഒരു പ്രത്യേക സ്ഥലത്തെ ജനങ്ങൾ നിരവധി പരാതികൾ ഉന്നയിച്ചു. ഉടൻതന്നെ ഒരു വലിയതുക അതിനുവേണ്ടി അനുവദിക്കാൻ കളക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി. നിലവിലുള്ള ചട്ടപ്രകാരം അത്രയും വലിയതുക അനുവദിക്കാനാവില്ലെന്നാണ് കളക്ടർ മറുപടി പറഞ്ഞത്. ചട്ടങ്ങളുണ്ടാക്കുന്നത് മനുഷ്യന് വേണ്ടിയാണെന്നും അതിനാൽ ആ ചട്ടം മാറ്റുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവ് പ്രകാരമാണ് തുക അനുവദിക്കുന്നതെന്ന് എഴുതിയാൽ മതിയെന്നുമാണ് കാമരാജ് കളക്ടറോട് പറഞ്ഞത്. ജനങ്ങളുടെ മനസറിയുന്ന നേതാക്കന്മാർ ഇത്തരം സന്ദർഭങ്ങളിൽ അങ്ങനെയാവും പ്രവർത്തിക്കുക.

പല്ല് ഉന്തിയതിന്റെ പേരിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലെ ജോലി ആദിവാസി യുവാവിന് നിഷേധിക്കപ്പെട്ടത് ഒരു തുരുമ്പുപിടിച്ച പഴയ ചട്ടത്തിന്റെ പേരിലാണ്. ഉന്തിയ പല്ല് ആ ജോലി ചെയ്യുന്നതിന് ഒരു കാരണവശാലും തടസം സൃഷ്ടിക്കില്ല. ഇപ്പോൾ ഉന്തിയ പല്ലും കോമ്പല്ലും മറ്റും ഡെന്റൽ ചികിത്സയിലൂടെ പരിഹരിക്കാനാവുന്നതാണ്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായതാണ് ആദിവാസി യുവാവ്. പിന്നീടാണ് പല്ലുകൾ ഉന്തിയതായിക്കണ്ട് ഇയാളെ ഒഴിവാക്കിയത്. പി.എസ്.സിയുടെ ചട്ടങ്ങളിൽ ഉന്തിയ പല്ല് പാടില്ലെന്ന് പറയുന്നതാണ് ജോലി നിഷേധിക്കാൻ ഇടയാക്കിയത്. ഇതിൽ സഹതാപമുണ്ടെന്നാണ് വനംമന്ത്രി പ്രതികരിച്ചത്. കാൽക്കാശിന് പ്രയോജനമില്ലാത്ത സഹതാപം ആർക്കാണ് വേണ്ടത്. എത്രയോ പേർക്ക് സർക്കാർ താത്‌കാലികമായും അല്ലാതെയും ജോലി നൽകുന്നു. ഈ ആദിവാസി യുവാവിന് മറ്റൊരു ജോലി നൽകാനായിരുന്നു മന്ത്രി ശ്രമിക്കേണ്ടിയിരുന്നത്. ജനങ്ങളുടെ മനസറിയുന്ന ഒരു മന്ത്രിയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണ്. അല്ലാതെ ഒരു ഉദ്യോഗസ്ഥന്റെ രീതിയിലുള്ള കാഴ്ചപ്പാടല്ല. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ ഉൾവനത്തിലാണ് ജോലി നിഷേധിക്കപ്പെട്ട മുത്തുവിന്റെ താമസം. പല്ല് ഉന്തിയതാകാൻ ഇടയാക്കിയത് ചെറുപ്പത്തിലുണ്ടായ ഒരു വീഴ്ചയാണ്. അന്ന് ആ കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമാക്കാത്തതിൽ പരോക്ഷമായി സർക്കാരിനും ഉത്തരവാദിത്വമുണ്ട്. 18,000 രൂപ ചെലവാക്കി ശസ്ത്രക്രിയ നടത്തിയാൽ ഉന്തിയ പല്ല് നേരെയാക്കാവുന്നതേയുള്ളൂ. ആ ചികിത്സ നൽകാൻ സർക്കാർ സ്വമേധയാ തയ്യാറാകേണ്ടതായിരുന്നു. ഒരു സ്വകാര്യ ആശുപത്രി സൗജന്യ ചികിത്സാസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആദിവാസി ക്ഷേമത്തിന് എത്ര കോടികളാണ് ചെലവഴിക്കുന്നത്. അതിന്റെ ഒരു അംശംപോലും വേണ്ട ഈ യുവാവിന്റെ പ്രശ്നം പരിഹരിക്കാൻ. സമൂഹത്തിലെ ഏറ്റവും പാർശ്വവത്‌കരിക്കപ്പെട്ട സമൂഹത്തിൽപ്പെട്ട ഈ യുവാവിന്റെ പ്രശ്നം ഒരു ഇടതുപക്ഷ സർക്കാരല്ലാതെ മറ്റാരാണ് പരിഹരിക്കേണ്ടത്. മുഖ്യമന്ത്രി ഇടപെട്ട് ആ യുവാവിന് താത്കാലികമായെങ്കിലും ഒരു സർക്കാർ ജോലി നൽകുകയാണ് ആദ്യം വേണ്ടത്. അതുകഴിഞ്ഞാവാം കേസെടുപ്പും ചട്ടം മാറ്റലും മറ്റും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DENIED JOB DUE TO DENTAL DEFORMITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.