ജനങ്ങൾക്ക് മാത്രമല്ല പരാതികളുള്ളത്. അത് പരിഹരിക്കാൻ നിയോഗിക്കപ്പെട്ട ഗവൺമെന്റ് സെക്രട്ടറിമാർക്കുമുണ്ട് എണ്ണിയാലൊടുങ്ങാത്ത പരാതികൾ. ഇത് മുഖ്യമന്ത്രിക്ക് മുന്നിൽ തുറന്നുപറയാൻ കഴിഞ്ഞ ദിവസം അവർക്ക് അവസരം ലഭിച്ചു. ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാരുടെ അഭിപ്രായം അറിയാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇവിടെ കാര്യമായി ഒന്നും നടക്കുന്നില്ലെന്ന് തുറന്ന് പറയുകയാണ് സെക്രട്ടറിമാർ ചെയ്തത്. സ്വതന്ത്രമായി തീരുമാനമെടുക്കാനോ പരിഷ്കാരങ്ങൾ കൊണ്ടുവരാനോ സാധിക്കുന്നില്ലെന്നാണ് സെക്രട്ടറിമാരിൽ കൂടുതൽപേരും പറഞ്ഞത്. ഈ നിലയിൽ മുന്നോട്ട് പോയാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം നിർജ്ജീവമാകുമെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. ധനകാര്യം, തദ്ദേശ വകുപ്പുകളുടെ തടസവാദങ്ങൾ പലപ്പോഴും ഫയൽ നീങ്ങൽ അനന്തമായി വൈകിപ്പിക്കുകയും കാര്യങ്ങൾ നടക്കാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നെന്നാണ് മുഖ്യപരാതി.
മുന്നിലെത്തുന്ന ഒരു ഫയൽ എങ്ങനെ തടസപ്പെടുത്താം എന്നതിലാണ് ധനവകുപ്പ് പണ്ടുമുതലേ ഗവേഷണം നടത്തിവരുന്നത്. കാര്യങ്ങൾ നടക്കില്ലെന്ന് ഉറപ്പാക്കാൻ മറ്റൊന്നും ചെയ്യേണ്ട ഫയൽ ധനവകുപ്പിന് അയച്ചാൽ മതിയെന്ന നിലയാണ് പലപ്പോഴും. ഒരു ഫയൽ താമസിപ്പിക്കാൻ ഉത്തരവാദിയായ ഉദ്യോഗസ്ഥന് ശമ്പളത്തിലോ അലവൻസിലോ ഒരു കുറവുമുണ്ടാകില്ലെന്ന് മാത്രമല്ല മികച്ച തടസവാദം കണ്ടുപിടിച്ച വ്യക്തിയെന്ന നിലയിൽ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. ഈ മനോഭാവം അപ്പടി മാറാതെ ഫയൽനീക്കം സുഗമമാവില്ല.
ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകം തിരിച്ച് നല്‌കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞാൽ ഫൈൻ കൊടുക്കേണ്ടിവരും. ഫയൽ വച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനും ഫൈൻ ഏർപ്പെടുത്തണം. വേഗം ഫയൽ തീർപ്പാക്കുന്നവർക്ക് പ്രത്യേക അലവൻസും നല്‌കാവുന്നതാണ്. ചെയ്യുന്ന ജോലിയുടെ ഫലവും ശമ്പളവുമായി ബന്ധപ്പെടുത്തുന്ന സംവിധാനം വന്നാലേ സർക്കാർ കാര്യം മുറപോലെ എന്ന ഇപ്പോഴത്തെ രീതിക്ക് മാറ്റം വരൂ. ഈ യോഗത്തിൽ ഏറ്റവും നല്ല നിർദ്ദേശം നല്‌കിയത് മുഖ്യമന്ത്രി തന്നെയാണ്. അനാവശ്യമായി ധനവകുപ്പിലേക്ക് വിശദീകരണം തേടി എല്ലാ ഫയലുകളും അയയ്ക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തീരുമാനമെടുക്കാൻ സാധിക്കുന്നവയിൽ അതതു വകുപ്പുകൾ തന്നെ തീരുമാനമെടുത്ത് നടപ്പാക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത്.
സെക്രട്ടറിമാർക്ക് പല വകുപ്പുകളുടെ ചുമതലയുള്ളതിനാൽ യോഗങ്ങൾ ഒഴിഞ്ഞിട്ട് ജോലിചെയ്യാൻ നേരമില്ലെന്നതാണ് മറ്റൊരു പരാതി. ആഴ്ചയിൽ മൂന്നുദിവസമെങ്കിലും യോഗങ്ങളില്ലാതെ ജോലിചെയ്യാൻ നീക്കിവയ്ക്കുന്ന രീതിയിൽ ക്രമീകരണം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്. കേന്ദ്ര പദ്ധതികൾക്ക് പ്രാധാന്യം നല്‌കാത്തതിനാൽ അർഹമായ പണം അവിടെനിന്ന് വാങ്ങിയെടുക്കാൻ കഴിയുന്നില്ലെന്ന സുപ്രധാന വിവരവും സെക്രട്ടറിമാർ വെളിപ്പെടുത്തി. കേന്ദ്രവിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന വിഹിതം അനുവദിക്കണം. അതിനുള്ള ഫയൽ ധനവകുപ്പ് ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ‌്‌ത്തിവയ്ക്കും. അതോടെ കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട പണം കിട്ടാതെവരും. ഇതൊക്കെ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. എന്തായാലും ഇനിമുതൽ ഫയൽ നീക്കം വിലയിരുത്താൻ രണ്ടുമാസത്തിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാൻ തീരുമാനിച്ചത് നല്ല തുടക്കമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |