SignIn
Kerala Kaumudi Online
Saturday, 20 April 2024 11.21 AM IST

ഇരട്ടിപ്പണി വഴി തെറ്റിക്കും

kk

കൊവിഡ് കാലത്ത് സർക്കാരിന്റെ ഓരോ വകുപ്പിനും പിടിപ്പത് പണിയുണ്ട്. പ്രത്യേകിച്ചും ആരോഗ്യവകുപ്പിനും തദ്ദേശവകുപ്പിനും. ഒരേ ജോലിക്ക് രണ്ട് കൂട്ടർ; കൊവിഡ് കണക്കിൽ പിഴവ് എന്ന തലക്കെട്ടിൽ ഞങ്ങൾ ഇന്നലെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം ഏർപ്പെടുന്ന തദ്ദേശ, ആരോഗ്യ വകുപ്പിലെ ജീവനക്കാർ ഏകോപനമില്ലാത്തതിനാൽ ഒരേ പണിയെടുക്കുന്നത് ചൂണ്ടിക്കാണിക്കുന്നതാണ് വാർത്ത.

രോഗികളുടെ വിവരവും രോഗവ്യാപനവും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പാണ് കൃത്യമായി ശേഖരിച്ചുവരുന്നത്. തദ്ദേശവകുപ്പും ഇതേ ജോലി ചെയ്യാൻ തുടങ്ങിയതോടെ ഇതുസംബന്ധിച്ച കണക്കുകളിൽ ആശയക്കുഴപ്പം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. തദ്ദേശവകുപ്പിന്റെ കണക്കുകളിലാണ് പിഴവുകൾ ഉണ്ടായിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ രോഗവ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നത് തദ്ദേശവകുപ്പ് ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ്. ഇതിൽ തെറ്റ് വന്നാൽ നിഗമനവും തെറ്റും. അതായത് രോഗവ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന പല പഞ്ചായത്തുകളിലും സ്ഥിതി മറിച്ചാണെന്നും വരാം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം, പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം തുടങ്ങിയവ സംബന്ധിച്ച് തദ്ദേശവകുപ്പിന് കൃത്യമായ വിവരം ശേഖരിക്കാൻ കഴിയുന്നില്ല. എന്നാൽ കണക്ക് എടുത്തേ പറ്റൂ എന്ന നിർദ്ദേശം മുകളിൽ നിന്ന് വരുന്നതിനാൽ അവർ കിട്ടുന്ന വിവരം കൈമാറുന്ന രീതിയാണ് ഇപ്പോൾ അവലംബിച്ചിരിക്കുന്നത്. 'ആള് കൂടിയാൽ പാമ്പ് ചാവില്ല' എന്ന് പറയുന്ന പോലെ ഈ ഇരട്ടിപ്പണി ഗുണത്തെക്കാളേറെ ദോഷത്തിനേ ഇടയാക്കൂ. കൊറോണ വ്യാപനം സംബന്ധിച്ച ഡേറ്റകൾ അതിപ്രധാനമാണ്. അത് വിലയിരുത്തിയാണ് നിയന്ത്രിത മേഖലയും ഹോട്ട് സ്പോട്ടും ലോക്ക്‌ ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും മറ്റുമൊക്കെ തീരുമാനിക്കുന്നത്. ഒരേ കാര്യം സംബന്ധിച്ച് രണ്ട് വകുപ്പുകൾ രണ്ട് രീതിയിലുള്ള കണക്കുകൾ നൽകിയാൽ ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിലൊക്കെ പിഴവ് സംഭവിക്കാം. അതിലുപരി രോഗവ്യാപനം തടയുന്ന പ്രവർത്തനങ്ങളിലും വീഴ്ച സംഭവിക്കാൻ ഇതിടയാക്കും.

രോഗികളുടെ വിവരവും രോഗവ്യാപനവും സംബന്ധിച്ച കണക്കുകൾ ശേഖരിക്കേണ്ടത് ആരോഗ്യവകുപ്പിന്റെ അടിസ്ഥാനപരമായ ജോലിയായിരിക്കെ ആ ജോലി ചെയ്യാൻ തദ്ദേശവകുപ്പ് പണിപ്പെടുന്നത് എന്തിന് വേണ്ടിയാണ്.

ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകൾ തമ്മിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചില പഞ്ചായത്തുകളിൽ 100 ശതമാനം രോഗവ്യാപനമാണെന്ന കണ്ടെത്തലായിരുന്നു തദ്ദേശ വകുപ്പിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ ഈ വിവരം പുറത്തുവന്നപ്പോഴാണ് പഞ്ചായത്തുകൾ പോലും ഇതറിഞ്ഞത്. ഈ തെറ്റായ കണക്കുകൾ മുഖ്യമന്ത്രിക്കാണ് ഇവർ കൈമാറുന്നത് എന്നതാണ് ഏറെ ഗുരുതരമായ സംഗതി. സെക്രട്ടേറിയറ്റിൽ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വാർ റൂമാണ് ആരോഗ്യവകുപ്പിന്റെ ജോലി കൂടി ഏറ്റെടുത്ത് സമയം പാഴാക്കുകയും വഴി തെറ്റിക്കുകയും ചെയ്യുന്നത്. ഹോം ക്വാറന്റൈനിലുള്ളവർക്ക് സൗകര്യം ഉറപ്പാക്കൽ, വീടുകളിൽ സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കൽ, കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തൽ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ളപ്പോഴാണ് തദ്ദേശവകുപ്പിന്റെ ഈ ഇരട്ടിപ്പണി. വാർ റൂമിലിരുന്ന് തെറ്റായ കണക്കെടുത്ത് യുദ്ധം തോല്‌പിക്കരുത് എന്നല്ലാതെ എന്ത് പറയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.