SignIn
Kerala Kaumudi Online
Thursday, 18 April 2024 10.36 AM IST

കടൽ പൊറുക്കില്ല

sea

രൂക്ഷമായ കടൽക്ഷോഭത്തോടൊപ്പം തീരദേശവാസികൾ മറ്റൊരു വിപത്തും കൂടി നേരിടേണ്ടി വന്നിരിക്കുകയാണ്. കടലേറ്റത്തിൽ അടിഞ്ഞ് കരയിലെത്തിയ പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തീരമേഖലയിലുടനീളം അട്ടിയട്ടിയായി കിടക്കുന്നു. ഇവയത്രയും ശേഖരിച്ച് തീരം വെടിപ്പാക്കുകയെന്നത് ചില്ലറ പണിയല്ല. കുറെയൊക്കെ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ച് സംസ്കരിക്കും. ശേഷിക്കുന്നതു കടലിൽത്തന്നെ എത്തും. അടുത്ത കടൽക്ഷോഭത്തിൽ അവ വീണ്ടും കരയിലെത്തും. ദീർഘനാളായി കണ്ടുവരുന്ന പ്രതിഭാസമാണിത്. തലസ്ഥാന നഗരിയിലൂടെ കടന്നുപോകുന്ന തുറസായ വലിയ ഓടകളും ആറുകളുമൊക്കെ നഗരവാസികൾക്ക് മാലിന്യ നിക്ഷേപത്തിനുള്ള ഇടങ്ങളാണ്.

പ്ളാസ്റ്റിക് ക്യാരിബാഗുകളും മറ്റനേകം പാഴ്‌വസ്തുക്കളും കൊണ്ട് ഈ ജലവാഹിനികൾ എപ്പോഴും നിറഞ്ഞിരിക്കും. മഴക്കാലത്തിനു മുൻപ് നഗരസഭ നടത്താറുള്ള ശുചീകരണയത്നത്തിൽ അവയിൽ കുറെയൊക്കെ വാരിമാറ്റാറുണ്ട്. എന്നാൽ ഇക്കുറി അതിനു മുമ്പേ ചുഴലിക്കാറ്റു കൊണ്ടുവന്ന പേമാരിയിൽ എല്ലാം മുങ്ങിപ്പോയി. ശക്തിയായ വെള്ളപ്പാച്ചിലിൽ തോടുകളിലും കാനകളിലുമൊക്കെ കൂടിക്കിടന്ന വൻ മാലിന്യശേഖരം അപ്പാടെ ഒഴുകിയെത്തിയത് കടലിലാണ്. കടൽക്ഷോഭത്തിൽ അവയത്രയും തിരികെ തീരത്തടിയുകയും ചെയ്തു. പരിസ്ഥിതി മലിനീകരണം എത്ര ഭീമമാണെന്നു നേരിൽ കാണണമെങ്കിൽ കടപ്പുറം ഒന്നു സന്ദർശിച്ചാൽ മതി. ഒപ്പം തന്നെ പൗരബോധം എത്ര പരിമിതമാണെന്നു സ്വയം ബോദ്ധ്യപ്പെടാനും അത് ഉപകരിക്കും.

പ്രകൃതിക്കും മനുഷ്യനും ഒരുപോലെ വിപത്തായി മാറിക്കഴിഞ്ഞ പ്ളാസ്റ്റിക്കിന്റെ അധികരിച്ച ഉപയോഗം കരയെ മാത്രമല്ല കടലിനെയും വലിയ തോതിൽ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചുരുട്ടിക്കെട്ടി തൊട്ടടുത്തുള്ള ഓടകളിലേക്കും നീർച്ചാലുകളിലേക്കുമൊക്കെ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾ അവസാനം എത്തുന്നത് കടലിലാണ്. കായലുകളും നദികളും തോടുകളുമൊക്കെ ഇന്ന് മാലിന്യപൂരിതമാണ്. മഴക്കാലമാകുമ്പോൾ ഇവയിലേറെയും കടലിൽ എത്തും. ഇതല്ലാതെ തന്നെ തീരങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അപ്പാടെ എത്താറുള്ളത് കടലിലാണ്.

ഓരോ വർഷം കഴിയുന്തോറും കടലും കൂടുതൽ കൂടുതൽ മലിനമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും മാരകം പ്ളാസ്റ്റിക് വസ്തുക്കളുടെ ആധിക്യം തന്നെയാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. വിശാലമായ കടൽ എല്ലാം സഹിച്ചുകൊള്ളുമെന്ന പൊതുവിശ്വാസമാണ് മനുഷ്യനു വേണ്ടാത്തതെല്ലാം കടലിൽ ഉപേക്ഷിക്കാനുള്ള പ്രേരണ. എന്നാൽ കൊണ്ടിടുന്നതെല്ലാം കടൽ അപ്പാടെ കരയിൽത്തന്നെ എത്തിക്കുമെന്നതിന്റെ തെളിവാണ് സംസ്ഥാനത്തുടനീളമുള്ള തീരങ്ങളിൽ അടിഞ്ഞുകിടക്കുന്ന വൻ മാലിന്യശേഖരം. മനുഷ്യർ വിവേകം വീണ്ടെടുക്കുന്നില്ലെങ്കിൽ സ്ഥിതി എത്രമാത്രം ആപൽക്കരമാകുമെന്നതിന്റെ മുന്നറിയിപ്പു കൂടിയാണിത്.

കടലിൽ വർദ്ധിച്ചുവരുന്ന മലിനീകരണം മത്സ്യബന്ധനത്തിനു ഭീഷണിയായിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അവസ്ഥ സൃഷ്ടിച്ചതിൽ തീരവാസികൾക്കും വലിയ പങ്കുണ്ടെന്നതാണു യാഥാർത്ഥ്യം.

നഗരങ്ങളിൽ നിന്നാണ് പാഴ്‌വസ്തുക്കളും പ്ളാസ്റ്റിക്കും വൻതോതിൽ കടലിലെത്തുന്നത് എന്നതിനാൽ നഗരസഭകൾ വിചാരിച്ചാലേ എന്തെങ്കിലും മാറ്റമുണ്ടാവുകയുള്ളൂ. പ്ളാസ്റ്റിക് ശേഖരണം ഊർജ്ജിതവും കാര്യക്ഷമവുമാകണം. മാലിന്യ ശേഖരണത്തിനു ഫലപ്രദമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ എല്ലാം വലിച്ചെറിയുന്ന ശീലം ക്രമേണയെങ്കിലും ഇല്ലാതാക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.