കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സി.ബി.എസ്.ഇ, ഐ.എസ്.സി പന്ത്രണ്ടാം ക്ളാസ് വാർഷിക പരീക്ഷകൾ റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനം അനല്പമായ ആശ്വാസമാണു നൽകുന്നത്. മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മേയ് മാസത്തിലേക്കു നീട്ടിവച്ചത് രോഗശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനിടെ കൊവിഡ് ഉച്ചസ്ഥായിയിലെത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർദ്ധിക്കുകയും ചെയ്തു. വിഷയം വിവാദമായി മാറുകയും പരമോന്നത കോടതി വരെ എത്തുകയും ചെയ്തു. കോടതി തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അവലോകനയോഗം പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
ഈ തീരുമാനത്തോട് വിയോജിപ്പുള്ളവർ കണ്ടേക്കാം. എന്നാൽ ഇതല്ലാതെ പോംവഴിയില്ലെന്നു മനസിലാക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വർഷവും മൂന്നു വിഷയങ്ങളുടെ പരീക്ഷ കഴിഞ്ഞപ്പോഴാണ് കൊവിഡ് വ്യാപിച്ചുതുടങ്ങിയതും രാജ്യം ഒന്നടങ്കം ലോക്ക് ഡൗണിലായതും.
ഒൻപത്, പത്ത്, പതിനൊന്ന് ക്ളാസ് പരീക്ഷകളുടെ മാർക്കും പഠന മികവും പരിഗണിച്ചു തയ്യാറാക്കുന്ന മാനദണ്ഡപ്രകാരം പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥികൾക്ക് മാർക്കും ഗ്രേഡും നൽകി സർട്ടിഫിക്കറ്റ് നൽകാനുള്ള ആലോചനയാണു നടക്കുന്നത്. പതിനൊന്നാം ക്ളാസിൽ വിവിധ വിഷയങ്ങൾക്കു നേടിയ ശരാശരി മാർക്ക് വിവരം നൽകാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ ഏഴിനകം തന്നെ വിവരങ്ങൾ ബോർഡ് അധികൃതർക്കു സമർപ്പിക്കണം. പൊതുപരീക്ഷകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ ഇനിയുള്ള നടപടിക്രമങ്ങൾ ചിട്ടയായും വേഗത്തിലും പൂർത്തിയാക്കാൻ കഴിയണം. വിവിധ പ്രവേശന പരീക്ഷകൾ അധികം അകലെയല്ലാത്തതിനാൽ പന്ത്രണ്ടാം ക്ളാസ് ഫലം നിശ്ചിത സമയപരിധിക്കുള്ളിൽ പുറത്തുവരേണ്ടത് ആവശ്യമാണ്. ഏതായാലും ഒരുവിഭാഗം കുട്ടികൾക്ക് പുതിയ ഏർപ്പാട് വലിയ നഷ്ടബോധം ജനിപ്പിക്കുമെന്ന് തീർച്ചയാണ്. വാർഷികപരീക്ഷ മാത്രം ലക്ഷ്യമിട്ട് തയ്യാറെടുപ്പു നടത്തിയവരാകും പിന്നാക്കം പോവുക. എല്ലാ പരീക്ഷകളിലും മികവ് പുലർത്തിപ്പോരുന്നവർക്ക് പുതിയ മാറ്റത്തിലും നഷ്ടബോധം തോന്നേണ്ടതില്ല. പുതിയ മാനദണ്ഡ പ്രകാരമുള്ള മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രധാനമന്ത്രി ബോർഡ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടികൾ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ രീതിയിൽ വിജയികളെ നിശ്ചയിക്കുമ്പോൾ, ലഭിച്ച മാർക്കിലും ഗ്രേഡിലും തൃപ്തിയില്ലാത്ത കുട്ടികൾക്കു വേണമെങ്കിൽ പിന്നീട് പരീക്ഷ എഴുതി കഴിവു തെളിയിക്കാൻ അവസരം നൽകുമെന്ന് ബോർഡുകൾ വ്യക്തമാക്കിയിട്ടുണ്ട്. നല്ല കാര്യമാണത്.
കേരളത്തിലും പ്ളസ് ടു പരീക്ഷ കൊവിഡിനിടയിലും പൂർത്തിയാക്കാനായത് ഇത്തരുണത്തിൽ വലിയ നേട്ടം തന്നെയാണ്. സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷാ വിജയികളെ നിശ്ചയിക്കുമ്പോൾ പ്ളസ് ടു മാർക്കും പരിഗണിക്കാറുണ്ട്. സി.ബി.എസ്.ഇ വിദ്യാർത്ഥികളെ അപേക്ഷിച്ച് സംസ്ഥാന സിലബസുകാർക്ക് ഉയർന്ന മാർക്ക് ലഭിക്കാറുള്ളത് പ്രവേശന പരീക്ഷയിൽ കുട്ടികൾക്ക് നേട്ടമാകാറുമുണ്ട്. ഇത്തവണ പുതിയ മാനദണ്ഡ പ്രകാരം സി.ബി.എസ്.ഇ വിജയികളെ പ്രഖ്യാപിക്കുമ്പോൾ അത് എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിനെ എപ്രകാരം ബാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഈ വക കാര്യങ്ങളിൽ ബന്ധപ്പെട്ടവർ കാലേകൂട്ടി വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. ബിരുദ പ്രവേശനത്തിലും സ്റ്റേറ്റ് സിലബസ് - സി.ബി.എസ്.ഇ അന്തരം കീറാമുട്ടിയാണ്. ബിരുദ പ്രവേശനം പൂർത്തിയാക്കാൻ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് ഫലം വരുന്നതുവരെ കാത്തിരിക്കാനുള്ള സാവകാശവും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |