മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ ഈ രണ്ട് നായകന്മാരും ഒരേ സമയം സ്നേഹിക്കുന്ന നായിക എന്ന നിലയിൽ ജൂഹി ചൗളയെ മലയാളികൾക്ക് കൂടുതൽ പരിചയമുണ്ട്. ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഹിന്ദി നടി കൂടിയാണ് താരം. സിനിമയിൽ കോടതി രംഗങ്ങളിൽ അഭിനയിച്ചുള്ള മുൻപരിചയവും കാണും. എന്നാൽ യഥാർത്ഥ കോടതിയിൽ റീടേക്ക് ഇല്ല എന്നത് ഡൽഹി ഹൈക്കോടതിയിൽ നിന്ന് 20 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചപ്പോളാവും നടി തിരിച്ചറിഞ്ഞത്. രാജ്യത്ത് 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനെതിരെയാണ് നടി കോടതിയെ സമീപിച്ചത്. കൂട്ടിന് രണ്ട് സാമൂഹിക പ്രവർത്തകരും ഹർജിയിൽ പങ്കാളികളായിരുന്നു. എന്നാൽ എന്തുകൊണ്ട് വിലക്കണം എന്നതിന് മതിയായ കാരണങ്ങളൊന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നില്ല. മാത്രമല്ല കോടതിയെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് ഇക്കാര്യം സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നോ എന്ന ചോദ്യത്തിനും ഹർജിക്കാരിക്ക് മറുപടി ഇല്ലായിരുന്നു. ഷൂട്ടിംഗില്ലാതെ വെറുതേ ഇരുന്നപ്പോൾ ഒരു ഹർജി കൊടുത്തുകളയാം എന്ന ഭൂതോദയത്തിലാണ് നടി കോടതിയെ സമീപിച്ചതെന്ന് നല്ലതുപോലെ കോടതിക്ക് മനസിലായി. മാത്രമല്ല ഹർജിക്കാരിക്ക് ലഭിച്ച വെർച്വൽ വാദത്തിന്റെ ലിങ്ക് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ലിങ്കിലൂടെ ജൂഹിയുടെ ഒരു ആരാധകൻ കടന്നുകയറി കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ പാട്ട് പാടുകയും ചെയ്തു. സിനിമയിൽ, പ്രത്യേകിച്ച് ഹിന്ദി സിനിമയിൽ ഇതൊക്കെ ആവാം. പക്ഷേ, യഥാർത്ഥ കോടതിയിൽ കാണിച്ചാൽ മാനഹാനിയും ധനനഷ്ടവും ഫലമായി വരും.
ഹർജിക്കാരി പ്രശസ്തിക്ക് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചെന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് ജി.ആർ. മിഥ പിഴ വിധിച്ചത്. ഡൽഹി സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പണം കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം റോഡപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതരുടെ പുനരധിവാസത്തിന് ഉപയോഗിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എന്തായാലും അത്രയെങ്കിലും ഒരു പ്രയോജനം ഹർജിക്കാരിയെക്കൊണ്ട് ഉണ്ടായത് സ്വാഗതാർഹമാണ്. രാജ്യത്ത് 5 ജി നെറ്റ് വർക്ക് ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചുവരുന്നതിനെ തുരങ്കം വയ്ക്കാൻ ചൈന ഉൾപ്പെടെയുള്ള ചില വിദേശ ശക്തികൾ ശ്രമിക്കുന്നതായി നേരത്തേ ആരോപണം ഉണ്ടായിരുന്നു. അതുമായൊന്നും ബന്ധമില്ലെങ്കിലും ജൂഹി ചൗളയ്ക്ക് കോടതിയിൽ നിന്ന് ലഭിച്ച പ്രഹരം വെറുതേ ഒരു ഹർജി കൊടുക്കാൻ ഇറങ്ങി പുറപ്പെടുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. സിനിമ അത്യാവശ്യം നല്ല പ്രശസ്തി ജൂഹി ചൗളയ്ക്ക് നൽകിയിട്ടുണ്ട്. പിന്നെ എന്തിനാണ് അധിക പ്രശസ്തിക്ക് കോടതിയിലൂടെ ശ്രമിച്ചത് എന്ന് മനസിലാകുന്നില്ല. എന്തായാലും സിനിമയല്ല കോടതിയെന്ന് ജൂഹി ചൗളയ്ക്ക് ഇപ്പോൾ മനസിലായി കാണും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |