ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എവിടെയായാലും മലയാളി നഴ്‌സുമാർ ഇല്ലാത്ത പ്രമുഖ ആശുപത്രികൾ വിരളമായിരിക്കും. അവരുടെ പരിചരണവും പെരുമാറ്റവും അനുഭവിച്ചവരൊക്കെയും അവരെ പ്രകീർത്തിച്ചിട്ടേ ഉള്ളൂ. ഏതു സ്ഥലത്തെത്തിയാലും അവിടത്തെ ഭാഷ വേഗം സ്വായത്തമാക്കുന്നതിലും അവർ മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകിയ സംഘത്തിൽ പോലും മലയാളികളുണ്ടായിരുന്നു. ഈ കൊവിഡ് കാലത്ത് എത്രയോ മലയാളി നഴ്‌സുമാർ സ്വന്തം ജീവൻ പോലും ബലി നൽകി എന്നത് ആ മുന്നണി പോരാളികളെ സ്മരിക്കുന്ന ആരും എപ്പോഴും വേദനയോടെ ഓർമ്മിക്കുന്നതുമാണ്. ജീവൻ പണയംവച്ച് അവർ കർമ്മോത്‌സുകരായിരിക്കുന്ന ഈ വല്ലാത്ത കാലഘട്ടത്തിൽ അനാവശ്യമായി അവരെ വേദനിപ്പിക്കുന്ന ഒരു ഉത്തരവാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി ഇറക്കിയത്. നഴ്‌സുമാർ ആശുപത്രിയിൽ പരസ്‌പരം മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു ഉത്തരവ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പല പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചതോടെ ആശുപത്രി അധികൃതർ വിലക്ക് പിൻവലിച്ച് തടിയൂരിയെങ്കിലും മലയാളത്തെ ഒരു ഭാഷയായി അംഗീകരിക്കാനുള്ള ഉത്തരേന്ത്യൻ വൈമനസ്യം ഈ ഉത്തരവിൽ പ്രകടമായിരുന്നു. ഇത് കൈയോടെ പിൻവലിക്കപ്പെട്ടിരുന്നില്ലെങ്കിൽ പന്ത് ആശുപത്രിയുടെ വികല പാത പിന്തുടരാൻ മറ്റ് ഹിന്ദി സംസ്ഥാനങ്ങളിലെയും ആശുപത്രികൾ മുന്നോട്ട് വരുമായിരുന്നു.
നഴ്‌സുമാർ പരസ്‌പരം മലയാളത്തിൽ സംസാരിക്കുന്നത് രോഗികൾക്ക് അലോസരമാകുന്നു എന്ന മുടന്തൻ ന്യായം പറഞ്ഞാണ് ഒരു നഴ്‌സിംഗ് സൂപ്രണ്ട് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അത്തരം ഉത്തരവിറക്കാൻ ഒന്നാമത് അധികാരമില്ല. കാരണം ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷയിലൊന്നാണ് നമ്മുടെ ഭാഷ. മാത്രമല്ല, ശ്രേഷ്ഠഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയും. എല്ലാ മാതൃഭാഷയും അവരവർക്ക് ശ്രേഷ്ഠമാണ്. അതുകഴിഞ്ഞേ മറ്റുള്ള ഭാഷകൾ വരുന്നുള്ളൂ. സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ ലഭിക്കുന്ന ആത്മസുഖം മറ്റൊരു ഭാഷയ്ക്കും നൽകാനാവില്ല. ഒരു പക്ഷേ അങ്ങനെ ലഭിക്കുന്നതായി നടിക്കാൻ കഴിയുമായിരിക്കും.
ഭാഷ, ഭക്ഷണം തുടങ്ങിയവ ഒരു മനുഷ്യന്റെ വേരുകളുമായി ബന്ധപ്പെട്ടതാണ്. അതിൽ രാഷ്ട്രീയവും കലർന്നിട്ടുണ്ട്. ഭാഷാ പ്രക്ഷോഭങ്ങളുടെ പേരിൽ കലാപങ്ങൾ പോലും നടന്നിട്ടുള്ള നാടാണ് ഇന്ത്യ. അതിനാൽ ഇത്തരം കാര്യങ്ങളിൽ ബുദ്ധിയും വിവേകവുമുള്ള ഭരണാധികാരികൾ എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല.
മാത്രമല്ല രോഗികൾക്ക് ഭാഷ പിടിക്കാതെ വരുന്നു എന്ന് ചൂണ്ടിക്കാട്ടിയത് വിശ്വസനീയമായി തോന്നുന്നില്ല. കാരണം കേരളത്തിൽ പോലും രോഗിയുടെ മുന്നിൽ ഡോക്ടർമാർ പലപ്പോഴും സംസാരിക്കുന്നത് ഇംഗ്ളീഷിലാണ്. അതിൽ രോഗികൾ പരിഭവിക്കാറുമില്ല. മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ വരുമ്പോൾ മാത്രമാണ് അവർ പരാതിപ്പെടുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുവരെ എത്രയോ പേർ ഇവിടെ വന്ന് ചികിത്സതേടി മടങ്ങിപ്പോകുന്നു.അവരൊക്കെയും ഡോക്ടർമാരെയും നഴ്സുമാരെയും പറ്റി നല്ല വാക്കുകൾ പറഞ്ഞിട്ടാണ് മടങ്ങുന്നത്. ഡൽഹിയിൽ
മറ്റെന്തോ ഏനക്കേടിന്റെ പേരിലാണ് മലയാളി നഴ്‌സുമാരെ ഒരു പാഠം പഠിപ്പിച്ചുകളയാം എന്ന തോന്നലിൽ നഴ്സിംഗ് സൂപ്രണ്ട് മലയാളം വിലക്കിയത്. ആ പരിപ്പ് ഇവിടെ വേവില്ല എന്ന് ഉടനെ തന്നെ കാണിച്ചുകൊടുക്കാൻ കഴിഞ്ഞത് നന്നായി. ഇല്ലെങ്കിൽ പലയിടത്തായി കൂടുതൽ അവതാരങ്ങൾ മലയാളത്തിനെതിരെ സടകുടഞ്ഞ് പുറത്തിറങ്ങുമായിരുന്നു.
മലയാളി സമൂഹം കണ്ണും കാതും തുറന്ന് ഇരിക്കേണ്ട കാലമാണിത്. ഇല്ലെങ്കിൽ ഇനിയും ഇതുപോലുള്ള അത്താഴം മുടക്കികളായ നീർക്കോലികൾ ഭാഷയ്ക്കെതിരെ തലപൊക്കാൻ ശ്രമിക്കും. ഭാഷ വിലക്കുമ്പോൾ നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും നിലനില്പിനെയും തന്നെയാണ് വിലക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |