SignIn
Kerala Kaumudi Online
Thursday, 25 April 2024 12.02 PM IST

പ്രവേശന സമയത്തു പോരേ സർട്ടിഫിക്കറ്റുകൾ

kk

ഡിജിറ്റൽ യുഗത്തിലായിട്ടും വിവിധ സർട്ടിഫിക്കറ്റുകൾക്കു വേണ്ടിയുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അലച്ചിൽ അവസാനിച്ചിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. പ്ളസ് ടു പരീക്ഷ പൂർത്തിയാകുന്നതോടെ ഉന്നത പഠനവുമായി ബന്ധപ്പെട്ടുള്ള അപേക്ഷ സമർപ്പണം തുടങ്ങുകയായി. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കുവേണ്ടിയുള്ള ഓട്ടം പതിവു കാഴ്ചയായിട്ടുണ്ട്. കാലങ്ങളായി നടന്നുവരുന്ന ഈ ഏർപ്പാട് വിദ്യാർത്ഥികളെ മാത്രമല്ല റവന്യൂ ഓഫീസുകളുടെ മേൽ സൃഷ്ടിക്കുന്ന സമ്മർദ്ദവും ഒട്ടും ചെറുതല്ല. ജൂൺ, ജൂലായ് മാസങ്ങൾ വില്ലേജ്, താലൂക്ക് ഓഫീസുകൾ ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ്. നേറ്റിവിറ്റി, ജാതി, വരുമാന, ക്രീമിലെയർ തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കായി കുട്ടികൾ കൂട്ടത്തോടെ എത്തുന്നതോടെ മറ്റ് അത്യാവശ്യക്കാരുടെ കാര്യം പരുങ്ങലിലാകും.

മെഡിക്കൽ - എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ഒന്നടങ്കം പ്രവേശനം നേടുകയില്ലെന്ന് ഏവർക്കും അറിയാം. പ്രവേശന പരീക്ഷ കഴിഞ്ഞു തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാകും പ്രവേശനത്തിന് തിരഞ്ഞെടുക്കുന്നത്. പ്രവേശന സമയത്തു മാത്രം വിവിധ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്നിരിക്കെ നാലോ അഞ്ചോ മാസം മുമ്പ് അപേക്ഷാ സമയത്തുതന്നെ ഇതൊക്കെ വേണമെന്നു ശഠിക്കുന്നതിലെ ഔചിത്യമില്ലായ്മ സർക്കാർ ഓർക്കേണ്ടതാണ്. ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികളാണ് പ്രവേശന പരീക്ഷ എഴുതാറുള്ളത്. അതിന്റെ നാലിലൊന്നു പേർക്കാവും പ്രവേശനം ഉറപ്പാകുന്നത്. ആ നിലയ്ക്ക് ശേഷിക്കുന്ന ബഹുഭൂരിപക്ഷം പേരിൽ നിന്നുകൂടി കാലേകൂട്ടി സർട്ടിഫിക്കറ്റുകളെല്ലാം വാങ്ങിവയ്ക്കേണ്ട കാര്യമില്ല. പ്രൊഫഷണൽ കോഴ്സുകൾക്കു പുറമെ വേറെയും അനവധി കാര്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകേണ്ടിവരാറുണ്ട്. ഇവയിൽ പലതും അനിവാര്യവുമാകും. പത്താം ക്ളാസ് പൂർത്തിയാവുമ്പോൾ നൽകുന്ന സർട്ടിഫിക്കറ്റിൽ വയസ്, ജാതി, ജനനസ്ഥലം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉള്ളപ്പോൾ ഉപരി പഠന ഘട്ടത്തിൽ ഈ വിവരങ്ങൾ പുതുതായി ചോദിച്ചുവാങ്ങേണ്ട ആവശ്യമില്ല. എന്നിട്ടും വിവിധ രേഖകൾ സംഘടിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും അദ്ധ്യയനവർഷാരംഭത്തിൽ നെട്ടോട്ടം ഓടേണ്ടിവരുന്നു. ഈ പ്രയാസം സർക്കാരിനുമറിയാം. അതുകൊണ്ടാണ് ഏതാനും വർഷം മുൻപ് ഈ സമ്പ്രദായത്തിനു മാറ്റം വരുത്താൻ അന്നത്തെ റവന്യൂമന്ത്രി ആലോചിച്ചത്. പ്രവേശന ഘട്ടത്തിൽ മാത്രം സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയാകുമെന്ന തരത്തിൽ നിബന്ധനകളിൽ മാറ്റം വരുത്താനായിരുന്നു നീക്കം. എന്തുകൊണ്ടോ ആ നീക്കം ഫലവത്തായില്ലെന്നുവേണം കരുതാൻ.കെ.എം. മാണി റവന്യൂ മന്ത്രിയായിരുന്ന കാലത്തും റവന്യൂ കാർഡ് എന്ന പേരിൽ വിവിധോദ്ദേശ്യ കാർഡ് കൊണ്ടുവരാൻ ആലോചിച്ചതാണ്. അതും പിറവിയെടുത്തില്ല. സർക്കാർ സേവനം അനായാസം ലഭ്യമാക്കാനുതകുന്ന ഇത്തരം പരിഷ്കാരങ്ങൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാൻ ഭരണാധികാരികൾക്കു കഴിയണം. അപ്പോഴേ അതിനെ ഭരണ മികവെന്നു പറയാനാകൂ.. സർട്ടിഫിക്കറ്റുകൾക്കായി ഓഫീസ് കയറിയിറങ്ങേണ്ടിവരുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ മനസിലാക്കുകതന്നെ വേണം.

റവന്യൂ ഓഫീസുകൾ ഉൾപ്പെടെ പല ഓഫീസുകളും അടഞ്ഞുകിടക്കുകയോ ഭാഗികമായി മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി ആളുകളുടെ തള്ളിക്കയറ്റം എത്രമാത്രം ആശാസ്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.