ഇടയ്ക്കും മുറയ്ക്കും നിയമസഭയിൽ പ്രകാശിതമാകുന്ന സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശിക സംബന്ധിച്ച വെളിപ്പെടുത്തലുകൾ ആരിലും പ്രത്യേകിച്ച് അനുരണനങ്ങൾ സൃഷ്ടിക്കാറില്ല. കുടിശിക പിരിച്ചാലെന്ത്, ഇല്ലെങ്കിലെന്ത് എന്നാണ് പൊതുവേ മനോഭാവം. ചെലവിനു സർക്കാർ എങ്ങനെയും പണം കണ്ടെത്തിക്കൊള്ളുമെന്ന വിശ്വാസമാകാം ഇതിനു കാരണം. പണം തികയാതെ വരുമ്പോഴൊക്കെ കടമെടുത്തും കാര്യം നടത്താനുള്ള സൗകര്യവുമുണ്ട്. അതേസമയം കുടിശിക വ്യക്തികളുടെ പേരിലുള്ളതാണെങ്കിൽ അത് ഏതുവിധവും ഈടാക്കുന്നതിൽ അമാന്തം ഉണ്ടാകാറുമില്ല. വൻകിടക്കാർക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കുമൊക്കെ എത്രവേണമെങ്കിലും നികുതി കുടിശിക വരുത്താം.
സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശിക ഏറ്റവും ഒടുവിലത്തെ സി.എ.ജി റിപ്പോർട്ട് പ്രകാരം 20146 കോടി രൂപയാണത്രെ. ലക്ഷ്യമിട്ട റവന്യൂ വരുമാനത്തിന്റെ 22 ശതമാനം വരും ഈ തുക. കുടിശിക ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുകയാണെങ്കിലും നികുതി പിരിവിന്റെ കാര്യത്തിൽ ഒരു തിടുക്കവുമില്ല. കിട്ടുമ്പോൾ കിട്ടട്ടെ എന്നാണു മനോഭാവം. അതുകൊണ്ടാകാം അഞ്ചു വർഷത്തിലേറെ പഴക്കമുള്ള കുടിശിക പോലുമുണ്ട്. കുടിശികയിൽ ഏതാണ്ട് നാലിലൊരു ഭാഗം വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ടതാണ്. സർക്കാരിന്റെ ഭാഗമല്ലേ പിന്നെ എന്തിന് നികുതി അടയ്ക്കണം എന്നാവും ചിന്ത. സർക്കാർ വകുപ്പുകൾ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ ഈ വിഷയത്തിൽ ഒരേ ഗണത്തിൽ പെടുന്നവയാണ്. വാട്ടർ അതോറിട്ടി, വൈദ്യുതി ബോർഡ്, കെ.എസ്.ആർ.ടി.സി, ഗതാഗത വകുപ്പ് തുടങ്ങിയവയാണ് നികുതി കുടിശികയിൽ മുൻപന്തിയിൽ. ഖജനാവിനു മാത്രമല്ല ജനങ്ങൾക്കും ഏറെ ഭാരമായിക്കഴിഞ്ഞവയാണ് ഇവയിലധികവും. നഷ്ടത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്‌ന്ന കെ.എസ്.ആർ.ടി.സിയുടെ നികുതി കുടിശിക 1796 കോടി രൂപയാണ്.
ഈ ലോക്ക്‌ഡൗൺ കാലത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ പൊലീസ് സംസ്ഥാനമൊട്ടുക്കും നടത്തിയ പരിശോധനകളിൽ വാഹന ഉടമകളിൽ നിന്നു പിഴിഞ്ഞെടുത്തത് 35 കോടിയിൽപ്പരം രൂപയാണ്. കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇത്രയും വലിയ തുക പിഴയായി ഖജനാവിലെത്തിയത്. വഴിയിൽ വാഹനം തടഞ്ഞുനിറുത്തി പൊലീസുകാർ പിഴയിട്ടാൽ മിണ്ടാതെ അത് അടയ്ക്കുകയേ നിവൃത്തിയുള്ളൂ. നിയമലംഘനത്തിന്റെ പേരിൽ അഞ്ഞൂറു രൂപ മുതൽ അയ്യായിരം രൂപ വരെയാണ് ഇപ്പോൾ പിഴ. നിയമ ലംഘനങ്ങളുടെ പേരിൽ കടക്കാരും സ്ഥാപനങ്ങളുമൊക്കെ പിഴശിക്ഷയ്ക്കു വിധേയരാകാറുണ്ട്. പത്തുവർഷം മുൻപു നടന്ന വസ്തുക്കച്ചവടത്തിൽ പോലും ന്യായവില ചട്ടം ലംഘിച്ചതിന് കുടിശിക ഈടാക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. സാധാരണ പൗരന്മാരാണ് എപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നികുതി പിരിവിന് ഇരയാകാറുള്ളൂ എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. റവന്യൂ വരുമാനമായി ലക്ഷ്യമിട്ടതിന്റെ ഇരുപത്തിരണ്ടു ശതമാനം വരുന്ന തുക നികുതി കുടിശികയായി നിൽക്കെ സർക്കാരിന് മുട്ടില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നുണ്ടെങ്കിൽ അതിനു കാരണം പല വിധത്തിലുള്ള നീക്കുപോക്കുകൾ തന്നെയാകണം. സർക്കാരുമായി ബന്ധപ്പെട്ട വകുപ്പുകളുടെ നികുതി കുടിശികയുടെ വിവരങ്ങളേ പുറത്തുവരാറുള്ളൂ. വമ്പന്മാരുടെ കുടിശിക വിവരങ്ങൾ ഗോപ്യമാണ്. നികുതി അടയ്ക്കാത്തവർ മിടുക്കന്മാരാണെന്ന തോന്നൽ സൃഷ്ടിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |