ഈ കൊവിഡ് കാലത്ത് ജോലിക്കായുള്ള അഭിമുഖത്തിന് ആയിരങ്ങളെ വിളിച്ച് വരുത്തുക എന്നത് ആരുടെ തലയിലുദിച്ച ബുദ്ധിയാണോ ആവോ. എന്തായാലും അതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്നത്.
കൊവിഡ് വാർഡിലേക്കുള്ള സ്റ്റാഫ് നഴ്‌സ്, ക്ളീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് താത്‌കാലിക ജീവനക്കാരെ തേടിയുള്ള അഭിമുഖമാണ് അവിടെ നടന്നത്. യാതൊരു നിയന്ത്രണവും അധികൃതർ പാലിക്കാത്തതിനാൽ അഭിമുഖത്തിന് നിശ്ചയിച്ച ഓൾഡ് ഓഡിറ്റോറിയത്തിലും സമീപത്തും രണ്ടായിരത്തോളം പേരാണ് സാമൂഹ്യ അകലം പാലിക്കാൻ കഴിയാതെ തിക്കിത്തിരക്കിയത്. അവിടെ തിങ്ങിക്കൂടിയവരെ കുറ്റപ്പെടുത്താനാകില്ല. കാരണം ഒരു ജോലി കിട്ടാൻ ഏതു നരകത്തിലും പോയി ക്യൂ നിൽക്കാൻ കേരളത്തിലെ ചെറുപ്പക്കാർ ഇപ്പോൾ ഒരുക്കമാണ്. അത്രമാത്രമാണ് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ. ഇന്റർവ്യൂവിന് സമയത്ത് എത്തിയില്ലെങ്കിൽ അക്കാരണം കൊണ്ട് ജോലി നഷ്ടപ്പെടേണ്ട എന്ന് കരുതിയാവും എല്ലാവരും എത്തിയത്. കൊവിഡ് വാർഡിലേക്ക് ജോലി ചെയ്യാൻ തയ്യാറായാണ് ഇത്രയും പേർ തിങ്ങിക്കൂടിയത് എന്നോർക്കണം. രോഗഭീതിയെക്കാൾ സ്വന്തം ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയവരാണ് അവിടെ വന്നത്. അഭിമുഖത്തിന് വന്നവരുടെ തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർ.സി.സിയിലേക്കുമെത്തിയ ആംബുലൻസുകളും മറ്റു വാഹനങ്ങളും മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. മെഡിക്കൽ കോളേജ് കാമ്പസിലെ ഉദ്യോഗാർത്ഥികളുടെ വരി നീണ്ടതോടെ പൊലീസ് ഇടപെട്ട് അഭിമുഖം നിറുത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ ആദ്യമെത്തിയ നാനൂറോളം പേർക്ക് ടോക്കൺ നൽകിയിരുന്നു. പൊലീസ് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇരട്ടി നിരക്ക് കൊടുത്ത് ടാക്സിയിലും ഓട്ടോയിലും മറ്റുമായി വന്നവർ പോകാൻ മടിച്ചു. അധികൃതരുടെ ഉത്തരവാദിത്വമില്ലാത്ത നടപടികളിൽ തങ്ങളെ ബലിയാടാക്കരുതെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധവുമായി അഭിമുഖം നടക്കുന്ന ഓഫീസിലെത്തി. തുടർന്ന് അവരുടെ അപേക്ഷകൾ വാങ്ങിവച്ച് പറഞ്ഞുവിടുകയായിരുന്നു. രാവിലെ 11നാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ മുതൽ ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. 30 ഒഴിവുണ്ടെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ ഇക്കാര്യം അഭിമുഖത്തിനുള്ള അറിയിപ്പിൽ പറഞ്ഞിരുന്നില്ല.
കൊവിഡ് കാലത്ത് അവിടെയെത്തിയ എത്രപേർക്ക് ജോലികിട്ടുമെന്ന് പറയാനാകില്ല. പക്ഷേ ഇത്രയും തിരക്കിൽ വരുമ്പോൾ ചിലർക്കെങ്കിലും രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. എന്തായാലും ഇതുപോലെ അഭിമുഖത്തിന് ആയിരങ്ങളെ വിളിച്ച് വരുത്താതിരിക്കാൻ മറ്റ് വകുപ്പുകൾ ഇതൊരു പാഠമായി എടുക്കണം. എല്ലാമറിയാവുന്ന ആരോഗ്യവകുപ്പിന് തന്നെ ഇങ്ങനെ സംഭവിച്ചതിനെ 'ആശാന് അടുപ്പിലുമാകാം" എന്നല്ലാതെ മറ്റെന്ത് ഉപമ പറയാൻ.
ചിലരുടെ പിടിവാശി കാരണമാണ് അഭിമുഖം ഇത്തരത്തിൽ നടത്തേണ്ടിവന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത്. ഇപ്പോൾ എല്ലാം ഓൺലൈനിൽ നടത്തുന്ന കാലമാണ്. സമയമെടുത്താലും ഇവർക്ക് അങ്ങനെ നടത്താൻ കഴിയുമായിരുന്നില്ലേ? കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രി യാതൊരു ദാക്ഷിണ്യവും കാണിക്കരുത്. റിപ്പോർട്ട് ലഭിച്ചാലുടൻ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഇവരിത് വീണ്ടും ആവർത്തിച്ച് മന്ത്രിയെ വെട്ടിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |