SignIn
Kerala Kaumudi Online
Saturday, 20 April 2024 4.51 AM IST

കുതിരാനിൽ വെറുതെ വിവാദം വേണ്ട

kuthiran-tunnel

പാലക്കാട് - തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കപ്പാതകളിലൊന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ വർഷങ്ങളായി കാത്തിരുന്ന വലിയൊരു സ്വപ്നമാണ് പൂവണിഞ്ഞത്. കൊട്ടും കുരവയുമൊന്നും കൂടാതെ ബന്ധപ്പെട്ട കുറച്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിനും ഏറെ പുതുമകളുണ്ടായിരുന്നു.

മന്ത്രിമാരോ വി.വി.ഐ.പികളോ ഇല്ലാതെയും ഇതുപോലൊരു ചടങ്ങ് തീർത്തും അനാഡംബരമായി നടത്താനാകുമെന്നു ബോദ്ധ്യപ്പെടുത്തുന്നതു കൂടിയായി കുതിരാൻ തുരങ്കമുഖത്തെ ഹ്രസ്വമായ ചടങ്ങ്. ആനയും അമ്പാരിയുമൊന്നുമില്ലെങ്കിലും ടണൽ പാതയിലൂടെ ആദ്യമായി സഞ്ചരിക്കാൻ അവസരം ലഭിച്ച വാഹനയാത്രക്കാരും വിശേഷം കേട്ടറിഞ്ഞ് ഇരുഭാഗത്തും തടിച്ചുകൂടിയ നാട്ടുകാർക്കും ശരിക്കും ആഘോഷവേള തന്നെയായിരുന്നു. ടണൽ പാതയെന്നല്ല, പൊതുആവശ്യവുമായി ബന്ധപ്പെട്ട ഏത് പദ്ധതിയും നിർമ്മാണം പൂർത്തിയായാലുടൻ ഔപചാരിക ഉദ്ഘാടനച്ചടങ്ങിനായി കാത്തിരിക്കാതെ എത്രയും വേഗം തുറന്നുകൊടുക്കുകയാണു വേണ്ടത്. കുറച്ചുമാസങ്ങൾക്കു മുൻപ് കഴക്കൂട്ടം - കോവളം ബൈപാസിലെ ചാക്ക ഫ്ളൈ ഓവർ വാഹനങ്ങൾക്കായി തുറന്നുകൊടുത്തത് ഇതേ മട്ടിലായിരുന്നു. ഗതാഗതം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു ഔപചാരിക ഉദ്ഘാടനം.

കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചില വിവാദങ്ങളും മുറുമുറുപ്പുകളുമൊക്കെ തുടങ്ങിയിട്ടുണ്ട്. ആദ്യമേ പറയട്ടെ അനാവശ്യ വിവാദങ്ങൾ കുത്തിപ്പൊക്കാതിരിക്കുകയാവും നാടിനു നല്ലത്. തിരഞ്ഞെടുത്ത ഉദ്ഘാടന മുഹൂർത്തത്തെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് ടണൽ പാത തുറക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെ കേന്ദ്ര അധികൃതർ ധൃതിപിടിച്ച് തൊട്ടുതലേന്ന് രാത്രി എട്ടുമണിയോടെ പാത തുറന്നുകൊടുക്കുകയാണുണ്ടായത്. അനുചിതമെന്നു വിശേഷിപ്പിക്കാവുന്ന നടപടിയാണിത്. സംസ്ഥാനത്തെക്കൂടി അറിയിച്ച് ചടങ്ങ് നടത്തിയിരുന്നെങ്കിൽ അതു കൂടുതൽ ഭംഗിയാകുമായിരുന്നു. ഇതുപോലുള്ള ഏതു വികസന പദ്ധതിയും കേന്ദ്രത്തിന്റെ കൂടി സഹായ സഹകരണത്തോടെയേ പൂർത്തിയാക്കാനാവൂ. ആ നിലയ്ക്ക് മേൽക്കോയ്മയുടെയോ പ്രാധാന്യം കുറച്ചുകാണിക്കുന്നതിന്റെയോ പ്രശ്നവും ഉദിക്കുന്നില്ല. കേന്ദ്ര ഗതാഗത വകുപ്പുമായും മന്ത്രി നിതിൻ ഗഡ്‌കരിയുമായും കേരളം അങ്ങേയറ്റം ഉൗഷ്മളമായ ബന്ധം പുലർത്തുന്ന സ്ഥിതിക്ക് കുതിരാൻപാതയിൽ നടന്നതുപോലുള്ള അസുഖകരമായ ഒരു നീക്കം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ഏതായാലും സർക്കാരിന് ഈ പ്രശ്നത്തിൽ പിടിവാശിയൊന്നുമില്ലെന്നും ഉദ്ഘാടനച്ചടങ്ങ് വേണ്ടെന്ന് സംസ്ഥാനവും നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മരാമത്തുമന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം വികസനമാണെന്നും എല്ലാവരും ചേർന്നു നടത്തിയ പരിശ്രമമാണ് ടണൽ പാത യാഥാർത്ഥ്യമാക്കിയതെന്ന റവന്യൂമന്ത്രി കെ. രാജന്റെ നിലപാടും സ്വാഗതാർഹം തന്നെ. കുതിരാനിൽ പതിറ്റാണ്ടുകളായി വാഹന യാത്രക്കാർ നേരിട്ടിരുന്ന ദുർഘടാവസ്ഥയ്ക്കാണ് ഇപ്പോൾ ഭാഗികമായെങ്കിലും പരിഹാരമായിരിക്കുന്നത്.

രണ്ടാം തുരങ്കപ്പാത കൂടി പൂർത്തിയായാലേ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സുരക്ഷിതമാവുകയുള്ളൂ. അതിനുള്ള ശ്രമം ഉൗർജിതമാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. ഏതാണ്ട് പതിനഞ്ചുവർഷം മുൻപ് ഉദയം കൊണ്ട ആശയമാണ് കുതിരാനിലെ തുരങ്കപ്പാത. ഒരെണ്ണമെങ്കിലും പൂർത്തിയാകാൻ ഇത്രയും കാലം വേണ്ടിവന്നു എന്നത് അഭിമാനകരമായ കാര്യമൊന്നുമല്ല. ദേശീയപാത വികസന കാര്യത്തിലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തോളോടുതോൾ ചേർന്നാലേ പ്രതിബന്ധങ്ങൾ തരണം ചെയ്ത് കാര്യങ്ങൾ ലക്ഷ്യസ്ഥാനത്തെത്തൂ. സംസ്ഥാനത്തെ പാത വികസന പ്രശ്നങ്ങളിൽ വളരെ അനുകൂലമായ സമീപനമാണ് കേന്ദ്ര ഗതാഗത വകുപ്പിൽ നിന്ന് ഇതഃപര്യന്തം ഉണ്ടായിട്ടുള്ളത്. അതിന് ഉലച്ചിലുണ്ടാക്കുന്നതൊന്നും ഉണ്ടാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.