SignIn
Kerala Kaumudi Online
Friday, 19 April 2024 9.21 AM IST

കുഴി എണ്ണണ്ട സഞ്ചരിച്ചാൽ മതി

kk

റോഡിന്റെ അറ്റകുറ്റപ്പണികൾ സമയത്ത് തീർത്തില്ലെങ്കിൽ വിലപ്പെട്ട പല ജീവനും പൊലിയാൻ അതിടയാക്കും. ഏതൊരു സംസ്ഥാനത്തെയും പ്രധാന പാതകൾ ദേശീയപാതകളാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേശീയപാതകൾ കണ്ടാൽ കേരളത്തിൽ എന്നിനി ഇതുപോലുള്ള ആറുവരി പാതകൾ വരുമെന്ന് ചിന്തിക്കാത്തവരുണ്ടാവില്ല.

ചെറിയ സംസ്ഥാനമായ കേരളത്തിൽ ദേശീയപാതകൾ നാലുവരിയും ആറുവരിയുമൊക്കെ ആയി മാറിക്കഴിഞ്ഞാൽ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ ഏറ്റവും വലിയ ഘടകമായി അതു മാറും. അത് എന്നേ വരേണ്ടതായിരുന്നു. അതിന് മാറിമാറി ഭരിച്ച രാഷ്ട്രീയ കക്ഷികളുടെ കഴിവില്ലായ്മയല്ലാതെ മറ്റൊരു കാരണം പറയാനാകില്ല. ഈ സർക്കാരിന്റെ കാലത്തെങ്കിലും അതു പൂർത്തിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ദേശീയപാതയിലെ കുഴികളുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം. ഇരുചക്ര വാഹനമെങ്കിലുമില്ലാത്ത ഒരു വീടുമില്ല . മാത്രമല്ല പുതിയ കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം കൂടിയാണിത്. അങ്ങനെ ഒരു സംസ്ഥാനത്ത് ദേശീയപാതയിലുണ്ടാകുന്ന കുഴികൾ സമയബന്ധിതമായി നികത്താതിരുന്നാൽ അതുമൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസം പറയേണ്ടതില്ല. ശരീരത്തിനും വാഹനങ്ങൾക്കും ഉണ്ടാകുന്ന കേടുപാടുകളും മറ്റും വേറെ. എൻ.എച്ച് 66-ൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ കുഴികൾ എണ്ണിയാൽ തീരില്ല. നമ്മുടെ ഭരണാധികാരികളും ഭരിക്കപ്പെടുന്നവരും സഞ്ചരിക്കുന്ന റോഡുമാണിത്. കുഴികൾ അടയ്ക്കുന്നതിന് നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താതെ കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചത്. മുമ്പ് ദേശീയപാതയിലെ കുഴിയടയ്ക്കുന്ന ജോലി പി.ഡബ്ളിയു.ഡി ആണ് ചെയ്തിരുന്നത്. അതാണ് പ്രായോഗികവും. സ്ഥലത്തെ എം.എൽ.എമാരും എം.പിമാരും മറ്റും ഇടപെടുമ്പോൾ അത് വേഗം നടക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ദേശീയപാതകൾ നാലുവരിയോ ആറ് വരിയോ ആക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നാല് ദേശീയപാതകൾ ദേശീയ അതോറിട്ടിക്ക് കൈമാറി. ഇനി അവരുടെ അംഗീകാരം ലഭിച്ചാലേ അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പോലും കഴിയൂ. റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഏഴ് തവണ മന്ത്രി ദേശീയപാത അതോറിട്ടിക്ക് കത്തയച്ചെങ്കിലും അവർ അനങ്ങാപ്പാറ പോലെ ഇരിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ നടുവൊടിഞ്ഞാൽ ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാർക്ക് എന്ത് ചേതം എന്ന സമീപനം മാറിയേ മതിയാവൂ. മുഖ്യമന്ത്രി തന്നെ നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണം. മുമ്പ് ചെയ്തിരുന്ന പോലെ എസ്റ്റിമേറ്റ് തയ്യാറാക്കാനും അറ്റകുറ്റപ്പണി നടത്താനും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഫണ്ട് നൽകിയാൽ തീരുന്നതേയുള്ളൂ പ്രശ്നം. അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള എം.പിമാരും പ്രത്യേക പരിശ്രമം നടത്തണം. കേരളം ഒന്നിച്ച് നിന്ന് നേടിയെടുക്കേണ്ട ആവശ്യമാണിത്. അതുവരെ കുഴിയെണ്ണാതെ സഞ്ചരിക്കാമെന്നല്ലാതെ എന്തു പറയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.