കാബൂൾ വിമാനത്താവള കവാടത്തിലുണ്ടായ ഭീകരരുടെ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 കടന്നിരിക്കെ പകരംവീട്ടൽ നടപടികൾ തുടങ്ങിയിരിക്കുകയാണ് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒന്നാം പ്രതിസ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് അമേരിക്ക. സൈന്യത്തെ പിൻവലിക്കുന്നതിന് മുമ്പ് അവിടെ നിലവിലുണ്ടായിരുന്ന സർക്കാരിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അമേരിക്ക യാതൊന്നും ചെയ്തില്ല. ജനങ്ങളെ ഭീകരസംഘടനയായ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തിട്ട് പൊടിതട്ടി പോകുകയാണ് അമേരിക്ക ചെയ്തത്. അമേരിക്കയ്ക്ക് അന്ത്യശാസനം നൽകുന്ന നിലയിലേക്ക് താലിബാൻ ഉയരുകയും ചെയ്തു. ഇതിന് മറുപടി പറയാനുള്ള തന്റേടം പോലും അമേരിക്കൻ പ്രസിഡന്റ് ബൈഡൻ കാട്ടിയില്ല. ഒടുവിൽ കാബൂൾ സ്‌ഫോടനത്തിൽ 13 അമേരിക്കൻ ഭടന്മാർക്ക് ജീവഹാനി ഉണ്ടായപ്പോൾ അമേരിക്കൻ പൊതുസമൂഹത്തിന്റെ കനത്തരോഷം സഹിക്കാൻ വയ്യാതെ തിരിച്ചടിക്കുമെന്ന് പറയാൻ ബൈഡൻ നിർബന്ധിതനാവുകയും അതിനു പിന്നാലെ ചാവേർ സ്‌ഫോടനത്തിന്റെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചെന്ന് വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. 'അവരെ വേട്ടയാടി തറപറ്റിക്കും" എന്നാണ് വൈറ്റ് ഹൗസിലെ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. ഇരുപത് വർഷത്തിനിടെ കഴിയാത്തത് രാജ്യം വിട്ടുപോയതിന് ശേഷം എങ്ങനെ കഴിയുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അഫ്‌ഗാൻ കാര്യങ്ങളിൽ പാകിസ്ഥാനെ വിശ്വാസത്തിലെടുത്തതാണ് അമേരിക്കയ്ക്ക് പറ്റിയ ആദ്യ പിഴവ്. അമേരിക്കയിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ പണം കൈപ്പറ്റിക്കൊണ്ടിരിക്കെ തന്നെ അമേരിക്കയുടെ ശത്രുക്കളായ കൊടുംഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കുകയും ചെയ്തുപോന്നു എന്നത് ലാദൻ വധത്തോടെ ലോകത്തിന് മുഴുവൻ ബോദ്ധ്യപ്പെട്ട വസ്തുതയാണ്. പക്ഷേ തുടർന്നും പാകിസ്ഥാനുമായുള്ള സൗഹൃദം തുടരുകയാണ് അമേരിക്ക ചെയ്യുന്നത്. പാകിസ്ഥാനാകട്ടെ ചൈനയുടെ ഇംഗിതങ്ങളാണ് രഹസ്യമായി നടപ്പാക്കുന്നതും. രാഷ്ട്രീയത്തിലുപരി ചൈനയ്ക്ക് വാണിജ്യ താത്‌പര്യങ്ങളാണ് അഫ്‌ഗാനിസ്ഥാനിലുള്ളത്. ഇതിന് ചട്ടുകമായാണ് ചൈന പാകിസ്ഥാനെ ഉപയോഗിക്കുന്നത്. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമായി അമേരിക്കയെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇന്ത്യയെ പൂർണമായി വിശ്വാസത്തിലെടുക്കാൻ അമേരിക്ക തയാറായിട്ടില്ല. അതിന്റെ വിലയാണ് അവർ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്.
കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏല്പിച്ചിരിക്കുന്നത് ഹക്കാനി ഗ്രൂപ്പിനെയാണ്. അമേരിക്ക തലയ്ക്ക് അഞ്ച് ബില്യൺ ഡോളർ വിലയിട്ടിരിക്കുന്ന ഭീകരനാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. ചാവേർ സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഐ.എസ് - കെ എന്ന ഭീകര ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഹക്കാനി ഗ്രൂപ്പും ഐ.എസ് കെയും സംയുക്തമായി ചേർന്ന് 2008ൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലെ വിവിധ ഗ്രൂപ്പുകൾ ഇന്ത്യാ വിരുദ്ധത പ്രകടിപ്പിക്കും എന്നത് ഉറപ്പായിരിക്കെ ഇന്ത്യ അത്യന്തം സൂക്ഷ്മതയോടെയും അവധാനതയോടെയും വേണം നയതന്ത്ര നീക്കങ്ങൾ നടത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |