വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇത്തരം വാഹനങ്ങൾക്ക് സൗജന്യമായി ചാർജിംഗ് സൗകര്യം ഏർപ്പെടുത്തിയത്. വൈദ്യുതി വാഹനങ്ങൾ അധികമില്ലാത്തതിനാലാകും പണം ഈടാക്കാതെ സേവനം നൽകി വന്നത്. വൈദ്യുതി വാഹനങ്ങൾ ക്രമേണ കൂടിവരുന്നതാകണം സൗജന്യം തുടരേണ്ടതില്ലെന്ന കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനു പ്രേരകം. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാനും തീരുമാനിച്ചിരിക്കുകയാണ്. എക്കാലത്തും സൗജന്യമായി വൈദ്യുതി നൽകണമെന്ന് ആരും പറയില്ല. എന്നാൽ ഇവിടെ പ്രശ്നം മറ്റൊന്നാണ്. വൈദ്യുതി വാഹന ഉടമകൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപ നൽകേണ്ടിവരുന്നതിലെ അനീതിയാണ് തർക്കവിഷയം. വ്യാവസായിക ഉപഭോക്താക്കൾ പോലും ഇത്രയും ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നില്ല. ഇ - വാഹന ഉടമകളിൽ നിന്ന് അമിതനിരക്ക് ഈടാക്കാനുള്ള തീരുമാനം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപിതനയത്തിന് എതിരാണ്.
രാജ്യത്ത് വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ ഇളവുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവഇന്ധനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനും പെട്രോളിയം ഉത്‌പന്നങ്ങളുടെ അമിത ആശ്രിതത്വം കുറയ്ക്കുന്നതിനും ഉദ്ദേശിച്ചാണ് ഇ - വാഹനനയം നിലവിൽ വന്നത്. ഇ - വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസിനത്തിൽ വലിയ സൗജന്യം നൽകുന്നുണ്ട്. വേറെയും ഇളവുകളുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്‌പാദനവും വില്പനയും ക്രമാനുഗതമായി വർദ്ധിച്ചുവരികയാണ്. അടുത്ത പത്തുവർഷം കൊണ്ട് അവ നിരത്തുകൾ കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇ - വാഹന നിർമ്മാണരംഗത്ത് വിപ്ളവകരമായ മാറ്റങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കാവശ്യമായ ബാറ്ററികളുടെ ക്ഷമത വർദ്ധിപ്പിക്കാനുള്ള ഗവേഷണങ്ങളും നടന്നുവരുന്നു. ഒരിക്കൽ ചാർജ് ചെയ്താൽ മുന്നൂറോ നാനൂറോ കിലോമീറ്റർ ഓടാനുള്ള ഉൗർജ്ജമാണ് നിലവിൽ ഇ - വാഹനങ്ങൾക്കുള്ളത്. ദൈർഘ്യം കൂട്ടാൻ ഉതകുന്ന ബാറ്ററി വികസിപ്പിക്കാനാണ് ശ്രമം.
കെ.എസ്.ഇ.ബി സംസ്ഥാനത്ത് ആറ് ചാർജിംഗ് സ്റ്റേഷനുകളാണ് തുറന്നത്. ആറു കോർപ്പറേഷൻ പരിധിയിലാണിവ. ഇ - വാഹനങ്ങളുടെ വില്പന കൂടുന്നതനുസരിച്ച് 56 ചാർജിംഗ് സ്റ്റേഷനുകൾ കൂടി താമസിയാതെ നിലവിൽ വരും. ഈ വർഷം ഇതുവരെ 3318 ഇ - വാഹനങ്ങളാണ് വിവിധ ജില്ലകളിലായി വിറ്റഴിച്ചത്. ഇവയ്ക്കാവശ്യമായ ചാർജിംഗ് സ്റ്റേഷനുകൾ കൈയെത്തും ദൂരത്ത് ലഭ്യമാക്കുക എന്നതായിരിക്കണം വൈദ്യുതി ബോർഡിന്റെ ദൗത്യം. അതോടൊപ്പം ഈടാക്കുന്ന വൈദ്യുതി നിരക്കിലും വേണം അനുഭാവപൂർണമായ സമീപനം. ഒരു കാറിന് ഒരിക്കൽ ചാർജ് ചെയ്യാൻ മുപ്പതിനും അൻപതിനുമിടയ്ക്ക് യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണു കണക്ക്. 450 രൂപ മുതൽ 750 രൂപ വരെയാകും ഇതിനു ചെലവ്. പെട്രോളിനെ അപേക്ഷിച്ച് ലാഭകരമാണിതെന്നു പറയാമെങ്കിലും മറ്റു മേഖലകളിൽ നിന്ന് ഈടാക്കുന്ന നിരക്കിലും എത്രയോ അധികമാണിത്. വൈദ്യുതി വാഹനങ്ങളുടെ വിലയും വളരെയധികമാണെന്ന കാര്യം വിസ്മരിക്കരുത്.
ഗതാഗതമേഖല പുതിയൊരു വഴി തിരഞ്ഞെടുക്കുമ്പോൾ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. യൂണിറ്റിന് 15 രൂപ ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കം ഇ - വാഹന നയത്തിന് തീരെ ചേർന്നതല്ല. അതു പുനഃപരിശോധിക്കുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |