SignIn
Kerala Kaumudi Online
Thursday, 25 April 2024 10.19 AM IST

ഉണർവിന്റെ പാതയിൽ പൊതുവിദ്യാലയങ്ങൾ

sslc-students-boys

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആശാവഹമായ നിലയിൽ വിജയിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തിയ കുട്ടികളുടെ വർദ്ധന. വിദ്യാഭ്യാസവകുപ്പിനും വിശിഷ്യാ സംസ്ഥാനത്തിനു പൊതുവിലും അഭിമാനിക്കാവുന്ന നേട്ടമാണിത്. വിദ്യാഭ്യാസ മേഖലയ്ക്കായി ആണ്ടുതോറും ബഡ്‌ജറ്റിന്റെ വലിയൊരു ഭാഗം നീക്കിവയ്ക്കാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ ഭൗതികവും ഘടനാപരവുമായ സൗകര്യങ്ങൾ ഉയർത്താൻ വേണ്ടിയും വൻതുകയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ സൃഷ്ടിക്കുന്ന നേട്ടങ്ങളിലാണ് ഇതിന്റെ സാധൂകരണം. സ്കൂൾ വിദ്യാഭ്യാസത്തിൽ പൊതുവേ കാണുന്ന നിലവാരത്തകർച്ച പരിഹരിക്കാനും ഉൗർജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് തീർച്ചയായും സ്കൂൾവിദ്യാഭ്യാസ നിലവാരം ഉയരുമെന്നു തന്നെ പ്രതീക്ഷിക്കാം. കേവലം അവകാശവാദങ്ങൾക്കപ്പുറം യഥാർത്ഥമായ നേട്ടങ്ങളിൽ അപ്പോൾ അഭിമാനിക്കാനുമാകും.

രണ്ടുപതിറ്റാണ്ടിനിടെ ഇത്തവണ പൊതുവിദ്യാലയങ്ങളിലെ ഒന്നാംക്ളാസിൽ 28,492 കുട്ടികളാണ് മുൻവർഷത്തെക്കാൾ അധികം എത്തിയിരിക്കുന്നത്. ജനസംഖ്യാ വർദ്ധനയിൽ കുറവു വന്നതിനൊപ്പം കഴിഞ്ഞ കുറെവർഷങ്ങളായി ഒന്നാം ക്ളാസിലെത്തുന്ന കുട്ടികൾ കുറവായിരുന്നു. കഴിഞ്ഞ വർഷം 2,76,932 കുട്ടികളെ

പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ളാസ് പ്രവേശനത്തിന് എത്തിയുള്ളൂ. എന്നാൽ ഇക്കുറി അത് 3,05,414 ആയി ഉയർന്നു. രണ്ടുപതിറ്റാണ്ടിനപ്പുറം ഓരോ വർഷവും അഞ്ചുലക്ഷം എന്ന തോതിലായിരുന്നു ഒന്നാംക്ളാസ് പ്രവേശനം നടന്നിരുന്നത്. ജനസംഖ്യാ വളർച്ചയിലെ ഇടിവിനൊപ്പം നാടുമുഴുവൻ പുതുതായി വന്ന സ്വാശ്രയ സ്കൂളുകളും പൊതുവിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ അകറ്റുന്ന പ്രവണതയായി നിലനിന്നു. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ സർക്കാർ സ്വീകരിച്ച വിവിധ കർമ്മപരിപാടികൾ ഫലംകണ്ടു തുടങ്ങിയെന്നുവേണം കരുതാൻ. അതിന്റെ ദൃഷ്ടാന്തമാണ് ഒന്നാംക്ളാസ് പ്രവേശനം നേടിയ കുട്ടികളുടെ കണക്ക്. സർക്കാർ - എയ്‌‌ഡഡ് സ്കൂളുകളിലെ പഠിപ്പ് അത്ര പോരെന്ന ജനങ്ങൾക്കിടയിലെ ചിന്ത ക്രമേണയെങ്കിലും മാറിത്തുടങ്ങിയെന്നതിന്റെ സൂചന കൂടിയാണിത്. ഇനിയും ഏറെദൂരം പോകാനുണ്ടെങ്കിലും സർക്കാരും രക്ഷിതാക്കളും ഒത്തൊരുമിച്ചുനിന്നാൽ കൂടുതൽ മെച്ചപ്പെട്ട ഫലം നേടുകതന്നെ ചെയ്യാം.

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ 6.80 ലക്ഷം കുട്ടികൾ അധികമായെത്തിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. അഭിമാനിക്കാവുന്ന നേട്ടമാണിത്. അൺ എയ്‌ഡഡ് സ്കൂളുകൾ തേടിപ്പോകുന്ന രക്ഷിതാക്കളിൽ കുറച്ചുപേരെങ്കിലും മാറി ചിന്തിക്കാൻ തുടങ്ങിയതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്. രണ്ടുതരത്തിലാണ് ഈ മാറ്റം സംസ്ഥാനത്തിനു ഗുണകരമാകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വരുമാനത്തിന്റെ സിംഹഭാഗവും ചെലവിടേണ്ടിവരുന്ന സാധാരണക്കാരായ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ വലിയ ആശ്വാസം തന്നെയാണ്.ഒന്നുമുതൽ പത്തുവരെയുള്ള ക്ളാസുകളിൽ ഈ വർഷം 1,32,477 കുട്ടികളാണ് അധികം എത്തിയത്. കഴിഞ്ഞ വർഷം ഇത് 47760 മാത്രമായിരുന്നു എന്നു കാണാം. അൺ എയ്‌ഡഡ് സ്കൂളുകളിൽ ഈ വർഷം 91510 കുട്ടികളുടെ കുറവുണ്ടായത് പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ ഉയർന്നതിന്റെ ഫലമാണെന്നു നിസംശയം പറയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.