ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അരുണാചൽപ്രദേശ് സന്ദർശിച്ചതിനെ ചൈന വിമർശിക്കുകയും അവരുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഒക്ടോബർ 9 നാണ് ഉപരാഷ്ട്രപതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അരുണാചൽപ്രദേശ് സന്ദർശിച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്‌തത്. രണ്ടുദിവസം കഴിഞ്ഞാണ് ഔദ്യോഗിക ടിവിയിലൂടെ ചൈനീസ് വക്താവ് ഇന്ത്യയുടെ വലിയ നേതാക്കൾ അരുണാചൽപ്രദേശ് സന്ദർശിക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളും മറ്റും രൂക്ഷമാക്കാൻ ഇടയാക്കുമെന്നും അതിനാൽ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും അഭിപ്രായപ്പെട്ടത്. പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ അനുമതിയോടെയാണ് പ്രതിഷേധം. അതുകൊണ്ടാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഉടനടി പ്രതികരിച്ചത്. അരുണാചൽപ്രദേശ് അഖണ്ഡ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അവിടം ഇന്ത്യയിലെ നേതാവ് സന്ദർശിക്കുന്നത് തീരുമാനിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും സന്ദർശനം തുടരുമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുമ്പ് അരുണാചൽപ്രദേശിലെ തവാംഗ് പ്രദേശത്തെ അതിർത്തിയിൽ നൂറോളം ചൈനീസ് ഭടന്മാർ കടന്നുകയറുകയും അവരെ ഇന്ത്യൻ ഭടന്മാർ തടയുകയും ചെയ്തിരുന്നു. കൂടുതൽ സംഘർഷങ്ങളിലേക്ക് പോകാതെ മിലിട്ടറി ഉദ്യോഗസ്ഥരുടെ ചർച്ചയിൽ പ്രശ്നം അവസാനിക്കുകയും ചെയ്തിരുന്നു. കിഴക്കൻ അരുണാചൽ പ്രദേശിന്റെ 90,000 സ്ക്വയർ കിലോമീറ്റർ ഭാഗം ഇന്ത്യ ഏകപക്ഷീയമായി കൈവശപ്പെടുത്തിയെന്നാണ് ചൈന ആരോപിക്കുന്നത്. എന്നാൽ അരുണാചൽപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള 38,000 സ്ക്വയർ കിലോമീറ്റർ ചൈന അധീനപ്പെടുത്തിയെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇരുരാജ്യങ്ങളുടെയും അതിർത്തി 3,488 കിലോമീറ്ററുള്ള യഥാർത്ഥ നിയന്ത്രണ രേഖയാണ് വേർതിരിക്കുന്നതെന്ന് ഇന്ത്യ അംഗീകരിക്കുമ്പോൾ 2000 സ്ക്വയർ കിലോമീറ്ററേ വരൂ എന്നാണ് ചൈനയുടെ വാദം. മറ്റ് രാജ്യങ്ങളുടെ അതിർത്തിയിൽ കടന്നുകയറി അത് കൈവശപ്പെടുത്തുന്ന സ്വഭാവം ഇന്ത്യയ്ക്കില്ലെന്നത് മറ്റ് രാജ്യങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. ചൈനയാകട്ടെ അയൽ രാജ്യങ്ങളിലെ ഭാഗങ്ങൾ മാത്രമല്ല സാമ്പത്തികമായി കടപ്പെടുത്തി വിദൂരരാജ്യങ്ങൾ പോലും വെട്ടിപ്പിടിക്കാൻ വെമ്പുന്നു. സാമ്പത്തിക അപ്രമാദിത്വത്താൽ ലോകം ചൊൽപ്പടിയിലാക്കാമെന്ന ധാരണയിൽ കരുക്കൾ നീക്കുകയും പ്രസിഡന്റ് ഷീ ജിൻ പിംഗ് സർവാധികാരിയായി മാറുകയും ചെയ്തതിന് ശേഷമാണ് കൊവിഡ് ആ രാജ്യത്തുനിന്നും ലോകമാകെ പടർന്നത്. വൈറസിന്റെ ഉറവിടം വുഹാൻ ആണെന്ന് ലോകം മുഴുവൻ പറയുമ്പോഴും അതംഗീകരിക്കാൻ ചൈന തയ്യാറായിട്ടില്ല. ലോകം ചൈനയെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറിയപ്പോൾ പിടിച്ചുനിൽക്കാൻ ലോകശ്രദ്ധ മാറ്റേണ്ടത് ചൈനയ്‌ക്ക് അനിവാര്യമായി വന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയുമായി യുദ്ധത്തിന് തന്നെ പുറപ്പെടാൻ അവർ കോപ്പുകൂട്ടിയത്. ലഡാക്കിലെ സംഘർഷം 18 മാസമായി തുടരുകയാണെങ്കിലും ഇന്ത്യ ഭയക്കുകയോ പിന്മാറുകയോ ചെയ്യാതെ വന്നപ്പോൾ അവർ തല തത്കാലം മാളത്തിലേക്കു പിൻവലിച്ചിരിക്കുകയാണ്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ സുശക്തമായ രാഷ്ട്രീയ നേതൃത്വമാണ് യഥാർത്ഥത്തിൽ ചൈനയുടെ ഉറക്കം കെടുത്തുന്നത്. ഈ നേതൃത്വത്തിനു കീഴിൽ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി മാറിയാൽ എല്ലാ അർത്ഥത്തിലും ഏറ്റവും വലിയ നഷ്ടം ചൈനയ്ക്കാണ്. പഴയപോലുള്ള ശൗര്യം പല്ലിനില്ലെങ്കിലും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ വിമർശിക്കുന്നതു പോലുള്ള ധിക്കാരങ്ങൾ അവർ ഇനിയും ഇന്ത്യയ്ക്കെതിരെ കാണിച്ചുകൊണ്ടിരിക്കും. ഇതിനെതിരെ ഇന്ത്യയുടെ നേതാക്കന്മാരും ജനങ്ങളും സദാ ജാഗരൂകരായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |