ഇന്ത്യൻ നാവിക സേനയെ നയിക്കാനുള്ള ചുമതല ഇതാദ്യമായി ഒരു മലയാളിക്ക് കെെവരികയാണ്.കേരളീയർക്ക് മുഴുവൻ അഭിമാനിക്കാൻ ഇടയായ നേട്ടം സമ്പാദിച്ചിരിക്കുന്ന ആർ.ഹരികുമാർ നവംബർ 30ന് നാവിക സേനയുടെ മേധാവിയായി ചുമതലയേൽക്കുമ്പോൾ തിരുവനന്തപുരത്തെ ഒരു സാധാരണ സ്കൂളിൽ പഠിച്ച വിദ്യാർത്ഥിക്ക് എത്താൻ കഴിയുന്ന ഉയരം കൂടിയാണ് അത് കാണിച്ചുതരുന്നത്.
വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരംവിശിഷ്ട സേവാമെഡലും നേടിയിട്ടുള്ള സെെനികനായ
അദ്ദേഹം നാവികസേനയുടെ അമരക്കാരനാവുന്ന സന്ദർഭം അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ
ഏറെ വെല്ലുവിളികൾ നേരിടുന്ന അവസരം കൂടിയാണ്. ചെെനയുമായുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കപ്പെട്ടി
ല്ല. പാകിസ്ഥാനാകട്ടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഹിമാലയം ഒഴികെ മറ്റ് മൂന്ന് ഭാഗവും കടലാണ് ഇന്ത്യയുടെ അതിർത്തി എന്നതിനാൽ ഏറ്റവും നിർണായകമായ കാവലും സുരക്ഷിതത്വവും ഒരുക്കാനുള്ള കടമകൂടിയാണ് ഹരികുമാർ ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഏതു ചുമതലയും കർത്തവ്യ ബോധത്തോടെയും പ്രതിജ്ഞാബദ്ധതയോടെയും കർമ്മകുശലതയോടെയും നിർവ്വഹിച്ചിട്ടുള്ള ട്രാക്ക് റെക്കാഡിന് ഉടമയായ ഇൗ നാവിക നായകന്റെ കെെകളിൽ ഉന്നത പദവി അതിന്റെ എല്ലാവിധ ശോഭയോടെയും തിളങ്ങട്ടെ എന്ന് ആശംസിക്കാം.പശ്ചിമ നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ മേധാവിയായി നിയമിക്കാനുള്ള തീരുമാനം കേന്ദ്ര പ്രതിരോധ മന്ത്രി അറിയിച്ചത്.
രാജ്യത്തിനായി ആ മകനെ സമർപ്പിച്ചിരിക്കുകയാണെന്നാണ് തിരുവനന്തപുത്ത് താമസിക്കുന്ന അമ്മ
വിജയലക്ഷ്മി പ്രതികരിച്ചത്. മുന്നോട്ടുള്ള പ്രയാണത്തിന് ആ മകന് അമ്മയുടെ വാക്കുകൾ പ്രചോദനവും മാഗ്ഗദീപവുമാകുന്നതാണ്. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തലസ്ഥാനത്തെ കാർമൽ സ്കൂൾ,മന്നം മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ,ഗവൺമെന്റ് ആർട്ട്സ് കോളേജ് എന്നീ വിദ്യാലയങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായിരുന്നു ഹരികുമാർ എന്നത് ആ കലാലയങ്ങൾക്ക് പ്രത്യേകമായ അഭിമാനം പകരുന്നതാണ്.പ്രീഡിഗ്രി പൂർത്തിയാകുന്നതിന് മുമ്പ് എൻ.ഡി.എ പരീക്ഷ എഴുതി വിജയിച്ചതിനാൽ സാധാരണ പരീക്ഷ എഴുതി പ്രവേശനം നേടുന്നവരെക്കാൾ ഒരു വർഷം മുമ്പ് നിയമനം ലഭിച്ചിരുന്നു.അതിനാൽ 39 വർഷത്തെ സർവ്വീസുള്ള അദ്ദേഹത്തിന് 2024 വരെ നാവിക സേനാ മേധാവി പദവിയിൽ തുടരാനാകും. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബയ് സർവ്വകലാശാലയിൽ നിന്ന് എം.ഫിലും നേടിയിട്ടുള്ള ഹരികുമാറിനെ കഠിനാദ്ധ്വാനവും അർപ്പണബോധവുമാണ് ഇൗ പദവിയിലെത്തിച്ചതെന്ന് അമ്മ എടുത്തുപറയുകയും ചെയ്തത് ഇൗ പാത പിൻതുടരാൻ ആഗ്രഹിക്കുന്ന
എല്ലാ ചെറുപ്പക്കാർക്കും പാഠമാകേണ്ടതാണ്. മേധാവിയാകുന്ന വിവരം അറിഞ്ഞതിനുശേഷം ആദ്യം അമ്മയെ വിളിച്ച് അമ്മയുടെ പ്രാർത്ഥനയാണ് വിജയിക്കാൻ എപ്പോഴും വേണ്ടതെന്ന് ഹരികുമാർ പറഞ്ഞതും പുതുതലമുറ മാതൃകയാക്കേണ്ടതാണ്.ഉന്നത പദവികളിൽ എത്തിക്കുന്നതിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സതീർത്ഥ്യരുടെയും സ്നേഹിതരുടെയും മറ്റും പ്രാർത്ഥനയും അനുഗ്രഹവും അദൃശ്യമായ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്നത് കാണാതിരിക്കരുത്. വെല്ലുവിളികൾ നിറഞ്ഞ ഇൗ പ്രത്യേക സാഹചര്യത്തിൽ അതിനെയെല്ലാം അതിജീവിച്ച് പുതിയ പദവിയിൽ തിളങ്ങാൻ ഹരികുമാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |