ഇരുട്ടുവീഴുമ്പോൾ വെളിച്ചം പകരാനാണ് ആളുകൾ വൈദ്യുതി കൂടുതലായും ഉപയോഗിക്കുന്നത്. സാധാരണ കുടുംബങ്ങളുടെ കാര്യമാണ് പറയുന്നത്. രാപകൽ ഇടതടവില്ലാതെ വൈദ്യുതി ഉപയോഗിക്കുന്ന വിഭാഗങ്ങളുണ്ട്. വ്യാവസായിക ആവശ്യക്കാർ ഉപഭോഗമനുസരിച്ച് ഇപ്പോൾത്തന്നെ ഉയർന്ന നിരക്ക് നൽകുന്നുമുണ്ട്. ഒരു കോടിയോളം വരുന്ന ഗാർഹിക - ചെറുകിട ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വൈദ്യുതി നിരക്കിൽ വരുത്തുന്ന ചെറിയൊരു വർദ്ധന പോലും അമിതഭാരമായേ അനുഭവപ്പെടൂ. എന്നാൽ അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ് കെ.എസ്.ഇ.ബിയും അതിനുവേണ്ടുന്ന കളമൊരുക്കി നൽകുന്ന റഗുലേറ്ററി കമ്മിഷനും. നിരക്കിൽ പത്തുശതമാനത്തിന്റെയെങ്കിലും വർദ്ധന ഉണ്ടാകുമെന്നാണ് സൂചന. ഇത് തീരെ ചെറിയ വർദ്ധനയാവില്ലെന്നു നിശ്ചയമാണ്. ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾത്തന്നെ ഉയർന്ന നിരക്ക് ഈടാക്കിക്കൊണ്ടിരിക്കുകയാണ്. പത്തുശതമാനം വർദ്ധന കൂടി ബാധകമാക്കുമ്പോൾ നിരക്ക് പുതിയ ഉയരങ്ങളിലെത്തുമെന്നു തീർച്ച.
ഒരുകാലത്തും ലാഭത്തിൽ നടത്താനറിയാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.ഇ.ബി. കെ.എസ്.ആർ.ടി.സിയെപ്പോലെ എന്നും നഷ്ടത്തിന്റെ കണക്കുകൾ മാത്രമേ മുന്നോട്ടവയ്ക്കാനുള്ളൂ. നടപ്പുവർഷവും ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു പറയുന്നത്. 33000 ജീവനക്കാരുള്ളതിൽ ആറായിരം പേരെങ്കിലും അധികപ്പറ്റാണെന്നു കണ്ടെത്തിയത് റഗുലേറ്ററി കമ്മിഷനാണ്. വരവിനെക്കാളധികം ചെലവുണ്ടാകുമ്പോൾ നഷ്ടം നികത്താൻ ഉപഭോക്താവിനെ പിഴിയുകയല്ലാതെ വേറെ വഴിയില്ല. കെ.എസ്.ഇ.ബി നീങ്ങുന്നതും ആ വഴിക്കു തന്നെയാണ്. വരവുചെലവ് കണക്കുകൾ പരിശോധിച്ച് നിരക്കു വർദ്ധന എത്രവരെയാകാമെന്നു നിശ്ചയിക്കലാണ് കമ്മിഷന്റെ ചുമതല. ഇതിനായി താരിഫ് പെറ്റിഷൻ സമർപ്പിക്കാനിരിക്കുകയാണ് ബോർഡ്. പരിശോധനയും സിറ്റിംഗുമൊക്കെ പൂർത്തിയാക്കി ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരുംവിധം നിരക്കു വർദ്ധിപ്പിക്കാനാണ് നീക്കം. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായതിനാൽ ആ സമയം കൂടുതൽ നിരക്ക് ഈടാക്കാനുള്ള ആലോചനയുമുണ്ട്. പറഞ്ഞ കാര്യങ്ങൾ വേഗം മറക്കുന്നതുകൊണ്ടു കൂടിയാകാം ഇപ്പോൾ അതൊന്നും ഓർത്തെടുക്കാറില്ല. കണക്കുകളുടെ മായാജാലം കാട്ടി കബളിപ്പിക്കാൻ എളുപ്പമാണ്. നിരക്കു വർദ്ധിപ്പിക്കാതെ ബോർഡിനു പിടിച്ചുനില്‌ക്കാനാവില്ലെന്ന് മന്ത്രിയെക്കൊണ്ടു പറയിപ്പിക്കാൻ അനായാസം ബോർഡിനു കഴിഞ്ഞത് അതുകൊണ്ടാവണം. ധൂർത്തും നടത്തിപ്പുദോഷവും കൊണ്ട് ബോർഡിന്റെ സാമ്പത്തികനില പരുങ്ങലിലായതിന് ഉപഭോക്താക്കളുടെ കഴുത്തിൽ പിടിമുറുക്കാനല്ലാതെ കാര്യങ്ങൾ എങ്ങനെയെല്ലാം മെച്ചപ്പെടുത്താനാകുമെന്ന് ചിന്തിക്കുന്നേയില്ല. പലപ്പോഴായി ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടിവന്നിട്ടുണ്ടെന്നുള്ള കാര്യം മറന്നുകൊണ്ടാണ് ബോർഡ് പ്രവർത്തനച്ചെലവിലുണ്ടായ കമ്മിയെക്കുറിച്ച് ആധികൊള്ളുന്നത്. യൂണിറ്റിന് ഇപ്പോഴത്തേതിന്റെ ഇരട്ടിയോ അതിലധികമോ ഈടാക്കിയാലും ബോർഡ് കരകയറാൻ പോകുമോ എന്ന് കാത്തിരുന്ന് കാണണം. കാരണം ആ സ്ഥാപനത്തിന്റെ പോക്ക് അത്തരത്തിലാണ്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും കിട്ടാനുള്ള കോടികളുടെ കുടിശിക ഈടാക്കിയാൽത്തന്നെ സാധാരണ ഉപഭോക്താക്കളിൽ അമിത നിരക്ക് അടിച്ചേല്പിക്കേണ്ടിവരില്ല. നിരക്കുവർദ്ധന എന്ന എളുപ്പവഴി തുറന്നുകിടക്കുമ്പോൾ ക്ളേശകരമായ മറ്റു മാർഗങ്ങളെക്കുറിച്ച് എന്തിനു ആലോചിക്കണം എന്നാവും ചിന്ത. അയൽ സംസ്ഥാനത്ത് നടപ്പാക്കുന്ന നല്ല കാര്യങ്ങൾ അവർ കാണുന്നില്ലേ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |