പല കാര്യങ്ങളും നടപ്പിൽ വരുത്താത്തതിന് സർക്കാർ സ്ഥിരമായി പറയുന്ന കാര്യം പണമില്ല എന്നതാണ്. എന്നാൽ ആവശ്യത്തിലേറെ പണമുണ്ടെങ്കിലും നടക്കാത്ത കാര്യങ്ങളും കുറവല്ല. 26 കോടി രൂപ ഫണ്ടിലുണ്ടായിട്ടും ദരിദ്രരുടെ മക്കൾക്ക് മെഡിസിൻ പഠനത്തിന് സ്കോളർഷിപ്പ് തുക അനുവദിക്കാൻ കഴിയുന്നില്ല. ഇതുസംബന്ധിച്ച് വിശദമായ വാർത്ത ഞങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. 2019 മുതൽ ഈ സ്‌കോളർഷിപ്പ് നൽകിയിട്ടില്ല. ഒരു വർഷം ശരാശരി 60 വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണിത്. രണ്ടുവർഷമായി സ്‌കോളർഷിപ്പ് മുടങ്ങിയിരിക്കുന്നു. ഏറ്റവും ദരിദ്രരായവരുടെ മക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇവർ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ മുൻനിരയിൽ സ്ഥാനംപിടിച്ചവരുമാണ്. അവർക്ക് ഒരു കുറവേയുള്ളൂ. അത് പണത്തിന്റേത് മാത്രമാണ്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരിൽ നിന്നും ഡോക്ടർമാർ ഉണ്ടാവണമെന്നും അതിന് പണത്തിന്റെ കുറവ് തടസമാവരുതെന്നുമുള്ള നല്ല ലക്ഷ്യത്തോടെയും ഉദ്ദേശ്യത്തോടെയുമാണ് സർക്കാർ ഈ സ്കോളർഷിപ്പിന് രൂപം നൽകിയത്. എന്നാൽ അതിന് നിയമപ്രാബല്യം നൽകേണ്ട ചുമതലയും സർക്കാരിനുണ്ട്. അത് ചെയ്തില്ല. ഇതിനായി പ്രത്യേക നിയമം കൊണ്ടുവന്ന് നടപ്പാക്കിയിരുന്നെങ്കിൽ അതിന് യാതൊരു കുഴപ്പവും വരില്ലായിരുന്നു. എന്നാൽ ഏതു നല്ല കാര്യം ചെയ്യുമ്പോഴും എതിർകക്ഷികൾക്ക് കോടതിയിൽ പോകാൻ ചില വഴികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് ചുമതലക്കാരും അവശേഷിപ്പിക്കാറാണ് പതിവ്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2017 - 18 മുതൽ അലോട്ട്‌മെന്റ് ലഭിക്കുന്ന ദരിദ്രരുടെ മിടുക്കരായ കുട്ടികളുടെ ഫീസ് സർക്കാർ തന്നെ അടയ്ക്കുന്ന അഭിമാന പദ്ധതിയാണ് വഴിയിൽ മുടങ്ങിക്കിടക്കുന്നത്. എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഫീസിനൊപ്പം അഞ്ച് ലക്ഷം രൂപ അധികം ഈടാക്കി സർക്കാരിന്റെ കോർപ്പസ് ഫണ്ടിലേക്ക് മാറ്റിയാണ് സ്കോളർഷിപ്പിന് വഴിയൊരുക്കിയത്. ഇതിൽ സർക്കാർ വിഹിതവുമുണ്ട്. ഒരു വിദ്യാർത്ഥിക്ക് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ് തുക. ഇതിനെതിരെ തത്‌പരകക്ഷികൾ കോടതിയെ സമീപിച്ചു. ഇങ്ങനെ ഫീസ് നൽകാൻ പ്രത്യേക നിയമം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ 2019 മുതലുള്ള വിദ്യാർത്ഥികൾക്ക് കിട്ടാതാവുകയായിരുന്നു. ഇതിനായി ഓർഡിനൻസ് ഇറക്കാൻ ഒരാഴ്ചപോലും വേണ്ട. പലതവണ നിയമസഭ കൂടുകയും ചെയ്തു. എന്നാൽ നാളിതുവരെ സർക്കാർ അത് ചെയ്തില്ല. ദരിദ്രരുടെ മക്കളുടെ കാര്യമായതിനാൽ ഇത് ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷവും വിദ്യാർത്ഥിസംഘടനകളും മുന്നോട്ട് വന്നിട്ടുമില്ല.
പ്രത്യേക നിയമം കൊണ്ടുവരാൻ തയ്യാറല്ലെങ്കിൽ സർക്കാരിന് മുന്നിൽ മറ്റൊരു വഴിയുമുണ്ട്. സുപ്രീംകോടതിയെ സമീപിക്കുക. ദരിദ്രർക്ക് സ്കോളർഷിപ്പ് നൽകാൻ കോർപ്പസ് ഫണ്ടുണ്ടാക്കിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണെന്നും ഇത് അനുവദിക്കുന്ന സമാന ഉത്തരവ് ഉന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അപ്പീലിൽ ബോദ്ധ്യപ്പെടുത്തിയാൽ മതി. രണ്ട് വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ് അപ്പീൽ എന്ന ന്യായം പറഞ്ഞ് സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. അപ്പീലിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ സുപ്രീംകോടതി ഇത് നേരത്തേ തന്നെ പരിഗണിക്കുമായിരുന്നു. കൂലിപ്പണി, ബീഡിതെറുപ്പ് തുടങ്ങിയ മേഖലകളിൽ ജോലിചെയ്യുന്നവരുടെ മക്കൾക്കാണ് സ്കോളർഷിപ്പിന്റെ പ്രയോജനം ലഭിക്കുന്നത്. സുപ്രീംകോടതിയിലെ കേസ് വേഗത്തിലാക്കാൻ സ്റ്റാൻഡിംഗ് കോൺസലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഫീസ് നിർണയ സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് ആർ. രാജേന്ദ്രബാബു വെളിപ്പെടുത്തിയത്. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുടെ അടിയന്തര ഇടപെടലും ഇക്കാര്യത്തിലുണ്ടാവണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |